കേരള സ്‌കൂള്‍ കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്‌ക്കുള്ള സ്വര്‍ണക്കപ്പ് മേളയുടെ പ്രധാന ആകര്‍ഷണമാണ്. ജേതാക്കള്‍ക്കൊപ്പം ആ സ്വര്‍ണ കീരീടത്തില്‍ ഒരു വട്ടം തൊടുക, ആ സ്വര്‍ണകപ്പിനെ മനം നിറയെ ഒന്നു കാണുകയെന്നത് ഏതൊരാളുടേയും ആഗ്രഹമാണ്. കേരള സ്‌കൂള്‍ കലോത്സവത്തില്‍ ജേതാക്കളാവുന്നവര്‍ക്ക് 101 പവന്‍ തനിത്തങ്കത്തില്‍ തീര്‍ത്ത കിരീടമാണ് കൈമാറുന്നത്. ഇത്തവണ തുളുമണ്ണില്‍ ആരാണ് സ്വര്‍ണക്കപ്പുയര്‍ത്തുക എന്നാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
1985ല്‍ എറണാകുളം ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ രജത ജൂബിലി കലോത്സവം നടക്കുന്നു. അന്നു പദ്യപാരായണത്തിലും കവിതാ രചനയ്‌ക്കും അക്ഷരശ്ലോകത്തിനും ജഡ്ജിയായി വന്നത് മഹാകവി ശ്രീ വൈലോപ്പിള്ളി ശ്രീധരമേനോന്‍. തൊട്ടടുത്ത മഹാരാജാസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നെഹ്‌റു സ്വര്‍ണ്ണക്കപ്പിനായുള്ള അന്താരാഷ്‌ട്ര ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ്. പന്തുകളിക്കുന്നവര്‍ക്ക് സ്വര്‍ണ്ണക്കപ്പ് കിട്ടുമ്പോള്‍ കലോത്സവ ചാമ്പ്യന്മാര്‍ക്കും അതു കിട്ടണ്ടേ എന്ന് വൈലോപ്പിള്ളിക്കു തോന്നി. അദ്ദേഹം അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടി.എം. ജേക്കബിനു മുന്നില്‍ തന്റെ നിര്‍ദ്ദേശം വച്ചു. കഴിയുമെങ്കില്‍ 101 പവനുള്ള ഒരു സ്വര്‍ണ്ണക്കപ്പ് കലോത്സവത്തിനും ഏര്‍പ്പെടുത്തണമെന്ന്.
വൈലോപ്പിള്ളിയുടെ ആശയം അടുത്ത വര്‍ഷത്തെ കലോത്സവത്തില്‍ സാക്ഷാത്കരിക്കുമെന്ന് ടി.എം. ജേക്കബ് സമാപന സമ്മേളനത്തില്‍ പ്രഖ്യാപിക്കുകയും ചെയ്തു. അടുത്ത വര്‍ഷത്തെ കലോത്സവം കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണക്കടകള്‍ ഉള്ള തൃശ്ശൂര്‍ നഗരത്തില്‍ വച്ചായിരുന്നു. മന്ത്രിയും വിദ്യാഭ്യാസ ഡയറക്ടറും തൃശ്ശൂരിലുള്ള സ്വര്‍ണ്ണക്കടക്കാരെ ഒരു തേയില സല്‍ക്കാരത്തിന് വിളിക്കുകയും 101 പവന്റെ സ്വര്‍ണ്ണക്കപ്പിന് സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ അതിന്റെ നാലിലൊന്നുപോലും വാഗ്ദാനം ലഭിച്ചില്ല. വാക്ക് പാലിക്കാന്‍ കഴിയാതെ നിരാശനായ മന്ത്രി ആ വര്‍ഷം ജേതാക്കള്‍ക്ക് നടരാജവിഗ്രഹം പ്രതിഷ്ഠിച്ച കപ്പില്‍ ആറു പവന്റെ സ്വര്‍ണം പൂശി നല്‍കി.
വരുന്ന വര്‍ഷമെങ്കിലും സ്വര്‍ണക്കപ്പ് ഏര്‍പ്പെടുത്തിയേ തീരു എന്ന ഉറച്ച തീരുമാനമെടുത്ത മന്ത്രി ടി.എം. ജേക്കബ് വളരെ നേരത്തെതന്നെ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. വിദ്യാഭ്യാസ മേഖലയുമായി ബന്ധമുള്ള ഓഫീസര്‍മാര്‍, മാനേജര്‍മാര്‍, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരില്‍ നിന്നും സംഭാവന സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. അങ്ങനെ സ്വര്‍ണ്ണക്കപ്പിനുള്ള പണം പിരിച്ചെടുത്തു. ഇതോടെയാണ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാ മാമാങ്കത്തിലെ വിജയികള്‍ക്ക് സ്വര്‍ണക്കപ്പ് നല്‍കി തുടങ്ങിയത്.















