എഴുപത് മില്യൺ വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ അടക്കി വാണിരുന്ന ദിനോസറുകളെക്കുറിച്ചുള്ള ഓരോ കണ്ടുപിടുത്തങ്ങളും മനുഷ്യന് അത്ഭുതമാണ്. ദിനോസറുകളെക്കുറിച്ച് ഇറങ്ങിയ സിനിമകൾക്ക് കിട്ടിയ ജനപ്രീതി അതിന്റെ തെളിവാണ്. പച്ചക്കറി തിന്ന് വിശപ്പടക്കുന്ന ഭീമാകാരന്മാരെപ്പറ്റിയും , സ്വന്തം വംശത്തിൽ പെട്ടവരെ തിന്നുന്ന നോൺ വെജിറ്റേറിയനുകളെപ്പറ്റിയുമുള്ള വിശദമായ വിവരങ്ങളാണ് ശാസ്ത്രലോകത്തിന്റെ നിരന്തര അന്വേഷണത്തിലൂടെ പുറത്തുവരുന്നത്.
ദിനോസറുകളുടെ ഫോസിലുകളിൽ നിന്ന് ലഭ്യമായ വിവരങ്ങളാണ് അവയുടെ രൂപവും ഭാവവും സ്വഭാവവുമൊക്കെ നിർവ്വചിക്കാൻ ശാസ്ത്രലോകത്തെ സഹായിച്ചത്. അങ്ങനെ പുറത്തുവന്ന ഒരു വിവരമാണ് ഇപ്പോൾ അത്ഭുതമാകുന്നത്. സസ്യ ഭുക്കുകളായ ദിനോസറുകൾക്ക് അവയുടെ ജീവിതകാലത്ത് നിരവധി തവണ പല്ലുകൾ കൊഴിയുകയും വീണ്ടും മുളയ്‌ക്കുകയും ചെയ്യുന്ന വിവരം നേരത്തെ തന്നെ കണ്ടുപിടിച്ചിട്ടുണ്ട്. മനുഷ്യന് ഒരു പ്രാവശ്യം മാത്രം പല്ലുകൾ പോയി പുതിയത് വരുമ്പോൾ ദിനോസറുകൾക്ക് അത് പത്തു മുതൽ നൂറു വരെയൊക്കെയാണ്.
എന്നാൽ ഇപ്പോൾ ശാസ്ത്രലോകത്തെ ഞെട്ടിച്ചത് മാംസഭുക്കുകളായ മജുംഗാസോറസ് എന്ന ദിനോസറിനമാണ്. അൻപത്തിയാറു ദിവസങ്ങൾ കൂടുമ്പോൾ ഇവയ്‌ക്ക് പുതിയ പല്ലുകൾ മുളയ്‌ക്കുമത്രെ. കാഠിന്യമേറിയ എല്ലുകളും മറ്റും ചവച്ച് തിന്നുന്ന അവസ്ഥയുണ്ടായതു കൊണ്ടാണ് പ്രകൃതിയിലെ ഡെന്റിസ്റ്റ് ഇവയ്‌ക്ക് ഇങ്ങനെയൊരു സൗകര്യം കനിഞ്ഞനുഗ്രഹിച്ചത്. ഇന്നത്തെ മഡഗാസ്കർ പ്രദേശത്ത് ജീവിച്ചിരുന്നവയാണ് മജുംഗാസോറസ്. ഇവയുടെ നിരവധി ഫോസിലുകളാണ് പിൽക്കാലത്ത് ലഭിച്ചത്. അലോസോറസ് , ക്രിയാറ്റോസോറസ് എന്നീ ഇനത്തിൽ പെട്ട ദിനോസറുകൾക്ക് ഏതാണ്ട് മൂന്നുമാസം കൂടുമ്പോഴാണ് പഴയ പല്ലുകൾ പോയി പുതിയത് വരിക. ഇവരെയെല്ലാം കടത്തി വെട്ടുകയാണ് ദിനോസറുകളിലെ പല്ലൻ മജുംഗാസോറസ്.
ദിനോസറുകളെക്കുറിച്ചുള്ള ഓരോ പുതിയ വിവരങ്ങളും മനുഷ്യകുലത്തിന് അത്ഭുതകരമായ അറിവുകളാണ് നൽകുന്നത്. ഫോസിൽ പഠനങ്ങൾ നിരന്തരം തുടരുന്നതിനാൽ ഇനിയും മനുഷ്യനെ ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ വെളിപ്പെട്ടേക്കാം.














