മരിച്ചവരെ വീണ്ടും കൊല്ലുന്ന അവസ്ഥയിലേക്കെത്തിച്ചിരിക്കുകയാണ് ക്രിസ്ത്യൻ സഭകളുടെ തർക്കം. പള്ളിയാരുടേതെന്ന യാക്കോബായ – ഓർത്തഡോക്സ് തർക്കത്തിൽ സംസ്കരിക്കാൻ കഴിയാതെ ഒരു മൃതദേഹം കാത്തുകിടന്നത് 38 ദിവസം. ഒടുവിൽ ബന്ധുക്കൾ കള്ളന്മാരെപ്പോലെ പള്ളിയിൽ കയറി സംസ്കരിക്കേണ്ട സ്ഥിതിയുണ്ടായപ്പോൾ അത് പൊലീസ് കേസുമായി. ഇതെല്ലാം പോരാഞ്ഞിട്ട് സംസ്കരിക്കപ്പെട്ട മൃതദേഹം അജ്ഞാത മൃതദേഹമാണെന്ന ആരോപണവുമായി മറുപക്ഷം രംഗത്തെത്തുകയും ചെയ്തു.
91 വയസ്സുകാരിയായ മറിയാമ്മ രാജന്റെ മൃതദേഹമാണ് സഭാവിശ്വാസികളുടെ തർക്കത്തിൽ പെട്ട് സംസ്കരിക്കാനാകാതെ കിടന്നത്. കായംകുളം കട്ടച്ചിറപ്പള്ളിയിലാണ് തർക്കം നടന്നത്.സുപ്രീം കോടതി വിധിയോടെ ജില്ല ഭരണകൂടം ഇടപെട്ട് യാക്കോബായക്കാരിൽ നിന്നും ഓർത്തഡോക്സുകാർക്ക് കൈമാറിയതാണ് കട്ടച്ചിറപ്പള്ളി.ഇതിന്റെ പേരിൽ സംഘർഷവും ധർണയും പ്രതിഷേധവുമൊക്കെ അരങ്ങേറിയെങ്കിലും സുപ്രീം കോടതി വിധി ജില്ല ഭരണകൂടം നടപ്പാക്കുകയായിരുന്നു.
91 വയസ്സുകാരിയായ യാക്കോബായ വിശ്വാസി കായംകുളം മഞ്ഞാടിത്തറ മറിയാമ്മ രാജൻ മരിച്ചതോടെയാണ് തർക്കം ഉടലെടുത്തത്. അന്ത്യ ശുശ്രൂഷ ഓർത്തഡോക്സ് രീതിയിൽ ആണെങ്കിൽ മാത്രമേ പള്ളി സെമിത്തേരിയിൽ അടക്കാൻ അനുവദിക്കൂ എന്ന് ഓർത്തഡോക്സ് വിഭാഗം പറഞ്ഞതായി മകൻ മാത്യൂസ് പറയുന്നു. മരണത്തിന്റെ മറവിൽ സഭാ പരിവർത്തനത്തിനുള്ള ശ്രമമാണിതെന്ന് മാത്യൂസ് ആരോപിച്ചു. അങ്ങനെ മറിയാമ്മയുടെ മൃതദേഹം പ്രത്യേക പേടകത്തിലാക്കി വീട്ടിൽ അടക്കി. തുടർന്ന് ചർച്ചകളും അനുരഞ്ജനങ്ങളും ഒക്കെ നടന്നെങ്കിലും ഇരുവിഭാഗവും തങ്ങളുടെ നിലപാടിൽ ഉറച്ചു നിന്നതോടെ പരിഹാരമുണ്ടായില്ല.
38 ദിവസത്തിനു ശേഷം സെമിത്തേരിയുടെ പൂട്ടു പൊളിച്ചാണ് ബന്ധുക്കൾ മറിയാമ്മയുടെ മൃതദേഹം അടക്കിയത്. ഇതോടെ ക്രൂരമായ ആരോപണവുമായി ഓർത്തഡോക്സ് അധികൃതർ രംഗത്തെത്തി. അടക്കിയത് അജ്ഞാത മൃതദേഹമാണെന്ന് അവർ ആരോപിച്ചു. പൊലീസിൽ പരാതിയും നൽകി. ഏതാണ്ട് നൂറ്റിയറുപതോളം പേർക്കെതിരെ പൊലീസ് കേസെടുത്തു.
കോലഞ്ചേരിയിലും ഇതിനു സമാനമായ സംഭവം നടന്നിരുന്നു. കണ്യാട്ട് നിരപ്പ് സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമായ വണ്ടിപ്പേട്ട കാരക്കാട്ടിൽ സാറാമ്മ വർക്കിയുടെ മൃതദേഹവും തർക്കത്തെ തുടർന്ന് സംസ്കരിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ ബന്ധുക്കൾ മൃതദേഹം മെഡിക്കൽ കോളേജിനു നൽകുകയായിരുന്നു
സഭാ തർക്കം എല്ലാ അതിർവരമ്പുകളും തകർത്ത് മുന്നേറുന്ന കാഴ്‌ച്ചയാണ് ഇതിലൂടെ കാണാൻ കഴിയുന്നത്. കേവലം ഒരു മൃതദേഹം അടക്കം ചെയ്യാൻ പോലും ഇത്രയും കടുംപിടുത്തവും ക്രൂരതയും കാണിക്കുന്നത് ഒരു മതവിശ്വാസത്തിനും ഭൂഷണമല്ല. ലോകമെങ്ങും തങ്ങളുടെ മതവിശ്വാസത്തിന്റെ മേന്മ പറഞ്ഞ് മതപരിവർത്തനത്തിന് ശ്രമിക്കുന്ന വിശ്വാസ സമൂഹത്തിൽ പെട്ടവരാണ് പള്ളി ഭരണത്തിന്റെയും സ്വത്ത് തർക്കത്തിന്റെയും പേരിൽ മൃതദേഹങ്ങളെപ്പോലും കൊല്ലാതെ കൊല്ലുന്നതെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. എന്തായാലും തർക്കം നടക്കുന്ന ഇടവകകളിൽ ഇപ്പോൾ മരിച്ചു പോവരുതേ എന്ന പ്രാർത്ഥനയായിരിക്കും മൗനമായെങ്കിലും ഉയരുന്നത്.