കൊച്ചി: ശബരിമലയിലേക്ക് പോയതിനേക്കാൾ പതിൻമടങ്ങ് ഊർജ്ജവുമായാണ് താൻ മലയിറങ്ങിയതെന്ന് ചലച്ചിത്ര താരം ഉണ്ണി മുകുന്ദൻ. ശബരിമല ദർശനത്തിലുണ്ടായ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് തന്റെ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ഉണ്ണി ഇക്കാര്യം പറയുന്നത്.
ഇന്നലെ ശബരിമല ദർശനം നടത്തിയപ്പോളുണ്ടായ അനുഭവത്തെപ്പറ്റി രണ്ട് വാക്ക് എഴുതണമെന്ന് തോന്നി. പലതവണ ശബരിമല ദർശനം നടത്തിയിട്ടുണ്ടെങ്കിലും ഇത്രയും മനഃസംതൃപ്തിയും പോസിറ്റീവ് എനർജിയും കിട്ടിയ ഒരു ദർശനം മുൻപ് ഉണ്ടായിട്ടില്ല. മേപ്പടിയാന്റെ പൂജ ദിവസം മാലയിട്ട് ഇന്നലെയാണ് മല ചവിട്ടിയത്, സാമാന്യം നല്ല തിരക്കുമുണ്ടായിരുന്നു. മുൻ വർഷങ്ങളെക്കാൾ തിരക്ക് വർദ്ധിച്ചിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് അറിയാൻ സാധിച്ചു.
മല കയറുമ്പോൾ തന്നെ നിരവധി അംഗവൈകല്യം ബാധിച്ചവരെയും ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവരെയും കണ്ടു. പക്ഷേ എല്ലാവരുടെയും മുഖത്ത് അയ്യനെ കാണാനുള്ള ഒരു ജിജ്ഞാസ മാത്രമാണ് പ്രകടമായിരുന്നത് മറ്റൊരു ബുദ്ധിമുട്ടുകളും അവരെ അലട്ടിയിരുന്നില്ല. അതിനുശേഷമാണ് കണ്ണ് നിറഞ്ഞ ഒരു അനുഭവം ഉണ്ടായത്. ശ്രീകോവിലിന്റെ മുൻപിൽ ഹരിവരാസനം കണ്ട് തൊഴാനായി കാത്തു നിൽക്കുമ്പോൾ നീലി മലയും കരിമലയും അപ്പാച്ചിമേടും താണ്ടി മണിക്കൂറുകൾ ക്യൂവിൽ നിന്ന് ശ്രീകോവിൽ നടയിലെത്തുമ്പോൾ അയ്യനെ കാണാൻ കിട്ടുന്നത് കേവലം ഒരു സെക്കന്റ് മാത്രമാണ്. ആ ഒരു സെക്കന്റിന്റെ അനുഭൂതിയിൽ നടയിലെത്തുന്ന അയ്യപ്പൻമാരുടെയും മാളികപ്പുറങ്ങളുടെയും മുഖത്ത് മിന്നി മറയുന്ന വികാര വിക്ഷോഭങ്ങൾ കണ്ടപ്പോൾ സത്യത്തിൽ കണ്ണ് നിറഞ്ഞു.
ഈ ഒരു നിമിഷത്തെ നിർവൃതിക്ക് വേണ്ടി കാടും മേടും താണ്ടി ലക്ഷോപലക്ഷം ഭക്തർ അയ്യനെ കാണാൻ വേണ്ടി നടയിലെത്തണമെങ്കിൽ അവിടെ എത്തുമ്പോൾ കിട്ടുന്ന സായൂജ്യം അത് പറഞ്ഞു അറിയേണ്ടതല്ല അനുഭവിച്ചു അറിയേണ്ടത് തന്നെയാണ്. അത് തന്നെയാവും ജാതിമത ഭാഷകൾക്കതീതമായി ശബരിമല അയ്യപ്പൻ കോടിക്കണക്കിന് വിശ്വാസികളുടെ ആശ്രയകേന്ദ്രമായി മാറിയത്.
എന്റെ കരിയറിൽ അടുത്ത ഘട്ടത്തിലേക്കുള്ള ചവിട്ടുപടിയാവും എന്ന് ഞാൻ വിശ്വസിക്കുന്ന രണ്ട് പ്രോജക്ടുകളാണ് ഇനി വരാനിരിക്കുന്നത്. അതിലൊന്ന് ഈ മാസം 12 ന് റീലിസിനൊരുങ്ങുന്ന മാമാങ്കവും 16 ന് ചിത്രീകരണം ആരംഭിക്കുന്ന മേപ്പടിയാനും. അതിന്റെ ഊർജ്ജവുമായാണ് അയ്യപ്പ ദർശനത്തിനായി ഞാൻ മലചവിട്ടിയത്. എന്നാൽ പോയതിനേക്കാൾ പതിൻമടങ്ങ് ഊർജ്ജവുമായാണ് ഞാൻ തിരികെ മല ഇറങ്ങിയത്. അയ്യന്റെ സന്നിധിയിൽ നിന്ന് ലഭിച്ച ഈ ഊർജ്ജം മുൻപോട്ടുള്ള യാത്രയിൽ പ്രതിഫലിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും ഉണ്ണി മുകുന്ദൻ പറയുന്നു.