സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം അതിരുകളേയും സ്വത്വത്തേയും രൂപപ്പെടുത്തിയ യുദ്ധങ്ങളുടെ കഥകളുമായി ചേര്‍ന്നതാണ്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകം ഉറ്റു നോക്കിയ രണ്ടു രാജ്യങ്ങള്‍ തമ്മില്‍ നടന്ന ആദ്യ യുദ്ധമാണ് 1971-ലെ ഇന്ത്യാ-പാക് യുദ്ധം. ഉപാധിയില്ലാതെ ഇന്ത്യയ്‌ക്ക് മുമ്പില്‍ പാകിസ്താന്‍ മുട്ടുമടക്കിയ ദിവസമാണ് ഡിസംബര്‍ 16. ബംഗ്ലാദേശ് എന്ന പുതിയ രാജ്യത്തിന്റെ പിറവി കൂടിയാണ് 48 വര്‍ഷം മുമ്പ് ഈ യുദ്ധത്തിലൂടെ നടന്നത്.
ഇന്ത്യന്‍ സായുധ സേനയുടെ ധീരതയും ധൈര്യവും അനുസ്മരിക്കുന്നതിനായി വിജയ് ദിവസ് എന്ന പേരിലാണ് ഡിസംബര്‍ 16 എല്ലാ വര്‍ഷവും സൈന്യം ആഘോഷിക്കുന്നത്. വിജയ് ദിവസവുമായി ബന്ധപ്പെട്ട് വന്‍ ആഘോഷ പരിപാടികളാണ് സൈന്യം പദ്ധതിയിട്ടിരിക്കുന്നത്. രക്തസാക്ഷികളായ ഇന്ത്യന്‍ സൈനികരുടെ ഓര്‍മ്മ പുതുക്കലും ഡിസംബര്‍ 16 ന് നടക്കും
ഇന്ത്യയുടേത് മാത്രമല്ല പാകിസ്താന്റേയും ബംഗ്ലാദേശിന്റേയും ചരിത്രത്തില്‍ നിര്‍ണായകമായിരുന്നു 1971-ലെ യുദ്ധം.ഇന്ത്യയുടെ പിന്തുണയോടെയാണ് ബംഗ്ലാദേശ് എന്ന രാജ്യം നിലവില്‍ വന്നത്. അതില്‍ ഇന്ത്യ ഏറെ അഭിമാനിക്കുന്നുണ്ട്. പാകിസ്താന്‍ ഭരണകൂടത്തിനെതിരെ കിഴക്കന്‍ മേഖലയില്‍ തുടങ്ങിയ പ്രക്ഷോഭമാണ് പിന്നീട് ഇന്ത്യാ-പാക് യുദ്ധത്തിലേക്ക് നയിച്ചത്.
ജനറല്‍ ജഗ്ജിത് സിങ് അറോറയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സേനയാണ് യുദ്ധത്തില്‍ പാകിസ്താനെ നേരിട്ടത്. ഇന്ത്യയുടെ കരുത്തിന് പിന്നില്‍ പിടിച്ച് നില്‍ക്കാന്‍ സാധിക്കാതെ പാക് സൈനിക മേധാവി ജനറല്‍ ആമിര്‍ അബ്ദുല്ല ഖാന്‍ നിയാസിയും 93,000 സൈനികരുമാണ് യുദ്ധം നിര്‍ത്തിവെച്ച് ഇന്ത്യന്‍ സൈനികര്‍ക്ക് മുമ്പില്‍ കീഴടങ്ങിയത്.
13 ദിവസം മാത്രം നീണ്ടുനിന്ന ചരിത്രത്തിലെ ഏറ്റവും ചെറിയ യുദ്ധങ്ങളിലൊന്നാണ് ഇത്. 1971 ഡിസംബര്‍ 3-ന് ഇന്ത്യയുടെ 11 എയര്‍ബേസുകളെ പാകിസ്താന്‍ ആക്രമിച്ചതോടെയാണ് യുദ്ധം ആരംഭിച്ചത്. ഇന്ത്യയുടെ കര-നാവിക-വ്യോമ സേനകള്‍ ആദ്യമായി ഒരുമിച്ച് പോരാടിയ യുദ്ധം കൂടിയാണ് ഇത്. യുദ്ധത്തില്‍ പടിഞ്ഞാറന്‍ പാകിസ്താനിലെ 15,010 കിലോമീറ്റര്‍ പ്രദേശം ഇന്ത്യന്‍ സേന പിടിച്ചെടുത്തു.
1971 ഡിസംബര്‍ 3 മുതല്‍ 16 ന് ധാക്ക കീഴടങ്ങുന്നത് വരെയാണ് യുദ്ധം നീണ്ടുനിന്നത്. ക്രൂരമായി പീഡിക്കപ്പെട്ട 90 ലക്ഷത്തോളം അഭയാര്‍ത്ഥികള്‍ യുദ്ധസമയത്തും യുദ്ധാനന്തരവും ഇന്ത്യയിലെത്തി. യുദ്ധത്തില്‍ ബംഗ്ലാദേശിലെ 30 ലക്ഷം സാധാരണ ജനങ്ങള്‍ കൊല്ലപ്പെട്ടുവെന്നും ഏകദേശം 400 ഓളം സ്ത്രീകള്‍ പാകിസ്താന്‍ സൈനികരാല്‍ ബാലാത്സംഗം ചെയ്യപ്പെട്ടുവെന്നും കണക്കാക്കുന്നു
യുദ്ധക്കുറ്റങ്ങളില്‍ മുഖ്യപ്രതിയും ജമാ അത്തെ ഇസ്ലാമിയുടെ തലവനായിരുന്ന ഗുലാം അസാമിന് 2013-ല്‍ ബംഗ്ലാദേശ് കോടതി വധശിക്ഷ വിധിച്ചു. ജമാഅത്തെ ഇസ്ലാമി (ജെ.ഐ) സെക്രട്ടറി ജനറല്‍ അലി അഹ്സന്‍ മുഹമ്മദ് മൊജാഹീദിന് അന്താരാഷ്‌ട്ര പ്രത്യേക ട്രിബ്യൂണല്‍ വധശിക്ഷ വിധിച്ചു.














