വിശാഖപട്ടണം: വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലെ രണ്ടാം ഏകദിനം ഇന്ന്. ആദ്യ മത്സരത്തിൽ തോൽവി വഴങ്ങിയ ഇന്ത്യക്ക് ഇന്ന് വിശാഖപട്ടണത്ത് നടക്കുന്ന ഏകദിനത്തിൽ ജയം അനിവാര്യമാണ്. കഴിഞ്ഞ ഏകദിനത്തിൽ ഇന്ത്യയെ എട്ട് വിക്കറ്റിന് തകർത്തതിന്റെ ആത്മ വിശ്വാസവുമായാണ് വിൻഡീസ് ഇറങ്ങുന്നത്.
ഇന്ത്യന്‍ നായകൻ വിരാട് കോഹ് ലിയുടെ നാനൂറാം രാജ്യാന്തര മത്സരമാണിത്. വിശാഖപട്ടണത്ത് ഇതിന് മുൻപ് കളിച്ച അഞ്ച് മത്സരങ്ങളിൽ മൂന്നിലും കോഹ് ലി സെഞ്ച്വറി നേടയെന്നതും ശ്രദ്ധേയമാണ്.
ആകെ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ 1-0ന് വിൻഡീസ് മുന്നിലാണ്. ഇന്ന് ജയിച്ചാൽ 2002ന് ശേഷം ആദ്യമായി ഇന്ത്യൻ മണ്ണിൽ വിൻഡീസിന് പരമ്പര നേടാനാകും. ആദ്യ മത്സരത്തിൽ തിളങ്ങിയ ഹെറ്റ്മെയറും ഹോപ്പും മികച്ച ഫോമിലാണുള്ളത്. ഇത് സന്ദർശകർക്ക് വലിയ ആശ്വാസം നൽകുന്നു. ഒപ്പം വിരാട് കോഹ് ലി അടക്കമുള്ള ഇന്ത്യൻ താരങ്ങളെ ആദ്യ മത്സരത്തിൽ പുറത്താക്കിയ ബൗളിംഗ് നിരയിലും വിൻഡീസ് പ്രതീക്ഷ വെക്കുന്നു.
ഇന്ത്യൻ നിരയിൽ രോഹിത് ശർമ്മയും ശ്രേയസ് അയ്യരും മികച്ച ഫോമിലാണുള്ളത്. ഒപ്പം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തും ഫോമിലേക്കെത്തിയത് ടീമിന് ആശ്വാസം നൽകുന്നു. ചെന്നൈയിൽ ബൗളർമാർ നിറം മങ്ങിയതിനാൽ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയെയോ ശിവം ദുബയെയോ മാറ്റി പകരം യൂസ് വേന്ദ്ര ചാഹലിനെ ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ട്.















