മുംബൈ : കഴിഞ്ഞ പത്തുവർഷത്തെ ഹിന്ദി സിനിമകളുടെ ബോക്സോഫീസ് കളക്ഷനും ജനപ്രീതിയും വിശകലനം ചെയ്ത് കണ്ടെത്തിയ വിവരങ്ങൾ ചില ട്രെൻഡുകളുടെ സൂചന നൽകുന്നതാണ്. ഏറ്റവും കൂടുതൽ പണം വാരിയ ചിത്രം ഒരു ഹിന്ദി ചിത്രമല്ല എന്നതാണ് കൗതുകകരമായത്. തെലുഗു-തമിഴ് ചിത്രമായ ബാഹുബലി 2 ന്റെ ഹിന്ദി ഡബ്ബിംഗ് പതിപ്പാണ് ഹിന്ദിസിനിമകളിൽ ഏറ്റവും കൂടുതൽ പണം വാരിയത്. ഏറ്റവും ജനപ്രീതിയുള്ള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് സർജിക്കൽ സ്ട്രൈക്ക് ചിത്രമായ ഉറി ആണ്.
ബോക്സോഫീസ് കളക്ഷനിൽ കഴിഞ്ഞ പത്തുവർഷത്തിൽ ഒന്നാം സ്ഥാനത്തെത്തിയ പ്രഭാസ് ചിത്രം ബാഹുബലി നേടിയത് 510 കോടിയാണ്. രണ്ടാം സ്ഥാനത്തെത്തിയത് ഗുസ്തിക്കാരായ പെൺകുട്ടികളുടെയും അവരുടെ ഗുസ്തിക്കാരനായ അച്ഛന്റെയും കഥപറഞ്ഞ ദംഗലാണ്. ആമിർ ഖാൻ നായകനായ ദംഗൽ നേടിയത് 375 കോടിയാണ്. സൽമാൻ ചിത്രമായ ടൈഗർ സിന്ദാ ഹെ ആണ് മൂന്നാംസ്ഥാനത്തെത്തിയ പണംവാരിപ്പടം. 345 കോടി നേടാൻ ടൈഗറിനു സാധിച്ചു.പി.കെ , സഞ്ജു , ബജ്‌രംഗി ഭായ്ജാൻ എന്നീ സിനിമകൾ തൊട്ടടുത്ത സ്ഥാനങ്ങളിലെത്തി.
അതേസമയം ഏറ്റവും ജനപ്രീതിയുള്ള ചിത്രമായത് മോദി സർക്കാരിന്റെ സർജിക്കൽ സ്ട്രൈക്കിന്റെ കഥ പറഞ്ഞ ഉറി ആണ്. വിക്കി കൗശൽ നായകനായ ചിത്രത്തിന് ലഭിച്ച സ്കോർ 86 ആണ്. ബാഹുബലി രണ്ടിന് 85 ഉം ബാഹുബലി ഒന്നിന് 83 ഉം സ്കോർ ലഭിച്ചു. നാലാം സ്ഥാനത്തെത്തിയ ദംഗൽ 82 നേടി.ഏറ്റവും കൂടുതൽ പണം വാരിയ 20 പടങ്ങളിൽ ആറെണ്ണത്തിൽ നായകനായ സൽമാൻ ഖാൻ നടന്മാരുടെ പട്ടികയിൽ ഒന്നാമതെത്തിയപ്പോൾ ആമിറിനേയും ഷാരൂഖിനേയും പിന്തള്ളി അക്ഷയ് കുമാർ രണ്ടാം സ്ഥാനം നേടി.
ബോളിവുഡ് നടിമാരിൽ ഒന്നാം സ്ഥാനത്തെത്തിയത് കത്രീന കൈഫ് ആണ്. ദീപികയും കരീനയും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയപ്പോൾ പ്രിയങ്ക ചോപ്രയും ആലിയ ഭട്ടും നാലും അഞ്ചും സ്ഥാനങ്ങളിലെത്തി. ഉയർന്നു വരുന്ന താരങ്ങളിൽ ഒന്നാം സ്ഥാനം ആലിയ ഭട്ട് നേടിയപ്പോൾ ദീപികയും കങ്കണയും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. 2013 ലിറങ്ങിയ ആഷിഖി 2 ലെ തും ഹി ഹോ ആണ് ഹിന്ദി ഗാനങ്ങളിൽ ഒന്നാം സ്ഥാനം നേടിയത്.
കഴിഞ്ഞ പത്തുവർഷത്തെ ബോളിവുഡ് ട്രെൻഡ് പരിശോധിച്ചാൽ ദേശീയത പ്രമേയമാക്കിയ സിനിമകൾ വലിയ വിജയം നേടിയതായി കാണാം. ഏറ്റവും കൂടുതൽ പേർ ഇഷ്ടപ്പെട്ട സിനിമകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉറി എത്തിയത് ഇതിനുദാഹരണമാണ്. സൽമാൻ ഖാന്റെ ബജ്‌രംഗി ഭായ്ജാനും ആമിറിന്റെ ദംഗലും ഇന്ത്യൻ വിജയങ്ങളുടെ കഥ പറയുന്നവയാണ്.
ഓർമാക്സ് മീഡിയ നടത്തിയ സർവേകളിൽ നിന്നും ബോക്സോഫീസ് വിവരങ്ങളിൽ നിന്നുമാണ് റിപ്പോർട്ട് തയ്യാറാക്കിയത്.