ലാലേട്ടന്റെ കൈയ്ക്ക് എന്ത് പറ്റി ? കുറച്ച് ദിവസങ്ങളായി ആരാധകർ ചോദിച്ചിരുന്ന ചോദ്യമാണിത്. കഴിഞ്ഞ ദിവസങ്ങളിൽ ചില ചടങ്ങുകളിൽ പങ്കെടുത്ത മോഹൻലാലിന്റെ കൈയിലെ ബാന്റേജായിരുന്നു ആരാധകരിൽ ഈ ചോദ്യമുയർത്താൻ കാരണം. ഇന്നലെ മോഹൻലാൽ തന്റെ ഫേസ്ബുക്കിൽ ഡോക്ടറുമൊത്ത് നിൽക്കുന്ന ഫോട്ടോയും കൂടി പങ്കുവച്ചതോടെ ആരാധകരുടെ ആശങ്ക വർദ്ധിച്ചു.
എന്താണ് സംഭവിച്ചതെന്ന് മോഹൻലാൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ശസ്ത്രക്രിയ കഴിഞ്ഞു എന്നു മാത്രമാണ് ലാൽ പ്രതികരിച്ചത്. എന്നാൽ വിഷയത്തിൽ നടൻ അനൂപ് മേനോൻ പങ്കുവച്ച ഫേസ്ബുക് പോസ്റ്റാണ് സാമൂഹിക മാദ്ധ്യമങ്ങളിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം.
അനൂപ് മേനോന്റെ പോസ്റ്റ് ഇങ്ങനെ-
സംവിധായകൻ സിദ്ധിഖിന്റെ ‘ബിഗ് ബ്രദർ’ എന്ന സിനിമയുടെ അവസാന ദിവസത്തെ ഷൂട്ടിംഗ് നടക്കുന്നു… എനിക്ക് വൈകുന്നേരമേ ഷൂട്ട് ഉള്ളൂ… ഞാൻ സെറ്റിൽ എത്തിയപ്പോൾ അവിടെ ലാലേട്ടൻ ഉണ്ട്… കഴിഞ്ഞ നാലു ദിവസമായി ഫൈറ്റ് സീൻ ഷൂട്ട് ചെയ്തിട്ട് ഇരിക്ക്യാണ് അദ്ദേഹം….. ഞാൻ കൈ കൊടുത്തപ്പോൾ നല്ലോണം വേദനിച്ച പോലെ അദ്ദേഹം കൈ പിൻവലിച്ചു… ‘എന്തു പറ്റി’ എന്ന് ചോദിച്ചപ്പോൾ പറഞ്ഞത്, ഷൂട്ടിന്റെ ഇടവേളയിൽ കുടുംബവും ഒന്നിച്ചു ദുബായിലേക്ക് ഒരു യാത്ര നടത്തിയിരുന്നു… അവിടെ വെച്ചൊന്നു വീണു… കൈക്ക് ഒരു ചെറിയ ഹെയർലൈൻ ഫ്രാക്ച്ചർ ഉണ്ടത്രെ.
‘ഇതു വെച്ചിട്ടാണോ ഈ നാലു ദിവസവും ഫൈറ്റ് ചെയ്തത് എന്നു ചോദിച്ചപ്പോൾ കിട്ടിയ മറുപടിയാണ് ഈ പോസ്റ്റിന് കാരണം.
“എന്നെ ഈ സിനിമയുടെ സംവിധായകനോ നിർമ്മാതാവോ അല്ലല്ലോ അവിടെ വന്ന് വീഴ്ത്തിയത്… ഞാൻ തന്നെ പോയി വീണതല്ലേ? ഞാൻ ഇപ്പൊ ഈ വേദന പറഞ്ഞാൽ, ഞാനായതു കൊണ്ട് ഒരു നാലഞ്ചു ദിവസം ചിലപ്പോ ഷൂട്ടിംഗ് മാറ്റി വെച്ചേക്കാം… നിർമ്മാതാവിന് എത്ര കാശായിരിക്കും പോവുന്നത്.. അതുപോലെ നീ ഉൾപ്പടെ എത്ര പേർ വെറുതെ ഇരിക്കണം… നിങ്ങളേം ബുദ്ധിമുട്ടിക്ക്യല്ലേ അത്… അപ്പൊ ഷൂട്ടിംഗ് നടക്കട്ടെ… കഴിഞ്ഞിട്ട് എന്തെങ്കിലും ചെയ്യാം…
സിനിമാട്ടോഗ്രാഫർ ജിത്തു ദാമോദറിനെ വിളിച്ചു ചോദിച്ചപ്പോൾ ‘ചേർത്തല ഗോഡൗണിൽ കഴിഞ്ഞ നാല് ദിവസമായി നല്ല ഗംഭീര ഫൈറ്റ് ആയിരുന്നു അനൂപേട്ടാ’ എന്ന് മാത്രമാണ് പറഞ്ഞത്… അവരൊന്നും അറിഞ്ഞിട്ടില്ല ഈ പരിക്കിനെ പറ്റി. അറിയിച്ചിട്ടില്ല ലാലേട്ടൻ.
ഇന്നലെ അദ്ദേഹത്തിന്റെ ഡോക്ടറുമൊത്തുള്ള ഒരു ഫോട്ടോ കണ്ടപ്പോ, കയ്യിൽ ബാന്റേജുണ്ട്. സർജറി കഴിഞ്ഞു എന്നു പറഞ്ഞു. അതായത്, അന്ന് സംഭവിച്ച കൈയുടെ പ്രശ്നം ഇന്നും തുടരുന്നുണ്ട്. ആരും അറിയാതെ.
പ്രിയപ്പെട്ട ലാലേട്ടാ. ഇടയ്ക്കെങ്കിലും ഒന്ന് മൂഡ് ഔട്ട് ഒക്കെ ആവണം. നിർമ്മാതാവിനും, സംവിധായകനും മറ്റു സഹപ്രവർത്തകർക്കുമൊക്കെ, വല്ലപ്പോഴുമെങ്കിലും ഒരു ബുദ്ധിമുട്ടാവണം. ഇല്ലെങ്കിൽ, ഞങ്ങളുടെ തലമുറയ്ക്ക് ഈ പറയുന്നതിന്റെയൊക്കെ ഭാരം താങ്ങൽ ഒരു വലിയ ബാധ്യതയായിരിക്കും.















