ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഏഴില്‍ ഒരാള്‍ക്ക് മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് ഇന്‍ ലാന്‍സെറ്റ് സൈക്യാട്രി വിഭാഗം നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 1990-2017 വരെ നടത്തിയ പഠനത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. വിഷാദം,ഷീസോപ്രീനിയ, ബൈപോളാര്‍, ഉത്കണ്ഠ തുടങ്ങിയ വിവിധതരം മാനസിക പ്രശ്‌നങ്ങളാണ് പഠനത്തില്‍ കണ്ടെത്തിയത്. 1990-ന് ശേഷം രോഗികളുടെ അളവ് ഇരട്ടിയായി വര്‍ധിച്ചതായും പഠനത്തില്‍ പറയുന്നു.
വിഷാദം,ഉത്കണ്ഠ തുടങ്ങിയ മാനസിക അസുഖങ്ങളാണ് കൂടുതല്‍ പേര്‍ക്കും ബാധിച്ചിരിക്കുന്നത്. ഏകദേശം 45.7 ദശലക്ഷം പേര്‍ക്ക് വിഷാദവും, 44.9 ദശലക്ഷം പേര്‍ക്ക് ഉത്ക്കണ്ഠ സംബന്ധമായ അസുഖവും ബാധിച്ചതായാണ് കണ്ടെത്തിയത്. അതായത് രാജ്യത്തിന്റെ ജനസംഖ്യയുടെ 14.5 ശതമാനം പേരും മാനസിക പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഇതില്‍ പത്ത് ശതമാനം പേര്‍ ചികിത്സ തേടിയിട്ടുണ്ട്.
അസുഖത്തെ കുറിച്ചുള്ള ഭയം, നാണക്കേട്, അവഗണന എന്നിവയും അസുഖം കൂടാനുള്ള പ്രധാന കാരണമാണ്. തുടക്കത്തില്‍ തന്നെ പരിശോധിച്ചിരുന്നെങ്കില്‍ പലരുടേയും അസുഖം ഭേദമാകുമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് ആദ്യമായാണ് ഇത്തരം ഒരു പഠനം നടന്നത്. എയിംസിലെ ഡോക്ടര്‍ സാഗറാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. രാജ്യത്ത് 2014-ാണ് മാനസികാരോഗ്യ നയം രൂപികരിച്ചത്.തുടര്‍ന്ന് 2017-ല്‍ മാനസികാരോഗ്യ നിയമം രാജ്യത്ത് നടപ്പിലാക്കി.
പുരുഷന്മാരേക്കാള്‍ കൂടുതല്‍ രോഗം ബാധിച്ചത് സ്ത്രീകള്‍ക്കാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ പ്രായമാകുന്തോറും മാനസികമായ ബുദ്ധിമുട്ടുകള്‍ കൂടി വരുന്നതായും പഠനത്തില്‍ പറയുന്നു. സ്ത്രീകളില്‍ കൂടുതലും മാനസിക-സാമൂഹിക കാരണങ്ങളാണ് വിഷാദ രോഗത്തിന് ഇടയാക്കുന്നത്.
വിഷാദരോഗം പലപ്പോഴും ആത്മഹത്യയിലേക്ക് രോഗികളെ നയിക്കുന്നു. ഇന്ത്യയില്‍ 15 -29 നും ഇടയിലുള്ളവരിലാണ് ആത്മഹത്യ പ്രേരണകള്‍ കൂടുതലും കണ്ടു വരുന്നത്. പ്രണയ പരാജയം, വിവാഹത്തിലെ പൊരുത്ത കേടുകള്‍ തുടങ്ങിയ കാരണങ്ങള്‍ വിഷാദത്തിലേക്കും പിന്നീട് ആത്മഹത്യയിലേക്കും നയിക്കുന്നുവെന്ന് പൊതു ആരോഗ്യ ഫൗണ്ടേഷനിലെ പ്രൊഫസര്‍ രാഖി ദാന്തോന ചൂണ്ടിക്കാട്ടുന്നു.














