സിനിമകൾക്കായി നായകൻമാർ ശരീരത്തിൽ രൂപമാറ്റങ്ങൾ വരുത്തുന്നത് നാം നിരവധി കാണാറുണ്ട്. മസിൽസിൽ രൂപമാറ്റം വരുത്തുന്നതി കൂടുതലായും ബോളിവുഡ് നടന്മാരിലാണ് കാണാറ്. മലയാളത്തിലെ മസിൽമാനായ ഉണ്ണി മുകുന്ദൻ തന്റെ മസിൽസിൽ വരുത്തിയ മാറ്റങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയം.
മാമാങ്കത്തിലെ ചന്ദ്രോത്ത് പണിക്കരെന്ന കഥാപാത്രത്തിനുവേണ്ടി 11 മാസം കൊണ്ട് സൃഷ്ടിച്ചെടുത്ത മസിൽസ് പുതിയ ചിത്രമായ മേപ്പടിയാനുവേണ്ടി നാല് മാസം കൊണ്ടാണ് ഉണ്ണി ഒഴിവാക്കിയത്. ഇതിന്റെ ചിത്രങ്ങൾ സഹിതം ഉണ്ണിമുകുന്ദൻ തന്റെ ഫേസ്ബുക്കിൽ പോസ്റ്റും ചെയ്തു.
പോസ്റ്റ് ഇങ്ങനെ:
ശാരീരികമായും, മാനസികമായും ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തിലേക്ക് എനിക്ക് എത്തിച്ചേരാൻ 11 മാസം വേണ്ടി വന്നു. ചന്ദ്രോത്ത് പണിക്കരെ ഹൃദയത്തിൽ ഏറ്റിയവർക്കും, സ്വീകരിച്ചവർക്കും നന്ദി. മാമാങ്കം കഴിഞ്ഞിരിക്കുന്നു. ഇനിയുള്ള യാത്ര പുതിയ കഥാപാത്രത്തിലേക്കുള്ളതാണ്. ചന്ദ്രോത്ത് പണിക്കർക്ക് വേണ്ടി ഉണ്ടാക്കിയെടുത്ത മസിൽസ് എല്ലാം കഴിഞ്ഞ നാല് മാസം കൊണ്ട് ഒഴിവാക്കിയിരിക്കുകയാണ്.
ഇപ്പോൾ നിങ്ങൾ ഈ കാണുന്ന മാറ്റത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നത് എന്റെ പുതിയ ചിത്രത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ്. “മേപ്പടിയാൻ” എന്ന അടുത്ത ചിത്രത്തിലെ നായകൻ ജയകൃഷ്ണൻ ഒരു നാട്ടിൻപുറത്തുകാരനായ സാധാരണക്കാരനാണ്. അത്തരമൊരു വേഷം ചെയ്യുന്നതിനായി ഈ രൂപത്തിലേക്ക് മാറേണ്ടത് ആവശ്യകതയാണെന്നു മനസിലാക്കിയതിനാലാണ് ഈ മുന്നൊരുക്കം. അത് ചിത്രത്തിലൂടെ നിങ്ങൾക്ക് ബോധ്യമാകുമെന്നു പ്രതീക്ഷയുണ്ട്.
എന്റെ ഓരോ വിജയങ്ങൾക്ക് പിന്നിലും നിങ്ങൾ തന്ന വലിയ പിന്തുണ ഉണ്ടായിരുന്നു. അതിനു ഞാൻ നിങ്ങൾ ഓരോരുത്തരോടും കടപ്പെട്ടിരിക്കുന്നു. തുടർന്നും നിങ്ങളുടെ മനസ്സറിഞ്ഞ ഹൃദയത്തിൽ തൊട്ടുള്ള പിന്തുണ കൂടെയുണ്ടാകണമെന്നും ഉണ്ണി മുകുന്ദൻ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.