മുംബൈ: രാജ്യത്തിന്റെ വികസനം മുന്നോട്ട് കൊണ്ടുപോകുന്ന മോദി എഞ്ചിൻ അതിവേഗത്തിലാണ് പ്രവർത്തിക്കുന്നതെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ്. പക്ഷെ പ്രതിപക്ഷ പാർട്ടികളുടെ എഞ്ചിൻ ഒരിടത്ത് നിലയ്ക്കും. അത് മുന്നോട്ട് പോകില്ല. ഇവരുടെ എഞ്ചിൻ സാധാരണക്കാർക്ക് വേണ്ടിയല്ല. അതാണ് അത് നിൽക്കുമെന്നു പറയുന്നതെന്നും ഫട്നവിസ് പറഞ്ഞു.
പ്രതിപക്ഷ പാർട്ടികളുടെ എഞ്ചിൻ അവരുടെ കുടുംബാംഗങ്ങൾക്ക് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നതെന്നും എന്നാൽ നരേന്ദ്രമോദിക്ക് രാജ്യം മുഴുവൻ തന്റെ കുടുംബമാണെന്നും ഫട്നവിസ് പറഞ്ഞു. ലോക്സഭാ സ്ഥാനാർത്ഥി രക്ഷാ ഖഡ്സെയെ പിന്തുണച്ച് ജൽഗാവിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രക്ഷാ ഖഡ്സെയെ വിജയിപ്പിക്കാൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.
ഇന്ത്യ സഖ്യത്തിൽ 26 പാർട്ടികളുണ്ട്. എല്ലാവരും സ്വയം ഒരോ എഞ്ചിനുകളായിട്ടാണ് കണക്കാക്കുന്നത്, ശരദ് പവാർ, ഉദ്ധവ് താക്കറെ, സ്റ്റാലിൻ, മംമ്ത ബാനർജി, എല്ലാവരും സ്വയം ഒരോ എഞ്ചിനാണ്. ഒരു ബോഗി പ്രതിപക്ഷവുമില്ല. എല്ലാ എഞ്ചിനും ബോഗികൾ തന്നിലേക്ക് വലിക്കുന്നു, പക്ഷേ എഞ്ചിൻ ഒരിടത്ത് കുടുങ്ങി’.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് പോലെയാണ് പ്രതിപക്ഷം ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രി ആരായിരിക്കണമെന്ന് തീരുമാനിക്കാനുള്ളതാണ് ഈ തെരഞ്ഞെടുപ്പ്. ദളിത്, പിന്നാക്ക വിഭാഗക്കാർ, ആദിവാസികൾ, യുവാക്കൾ, സ്ത്രീകൾ, മുതിർന്ന പൗരന്മാർ, വ്യവസായികൾ തുടങ്ങിയവരുടെ ബോഗികളുള്ള ശക്തമായ എഞ്ചിനാണ് മോദി എഞ്ചിൻ എന്നും ഫട്നവിസ് പറഞ്ഞു.