ലോകത്തെ എറ്റവും വലിയ ജനാധിപത്യ ഉത്സവത്തിന് സാക്ഷിയായ 2019 ; ചരിത്രത്തിലാദ്യമായി ഒരു കോൺഗ്രസിതര പ്രധാനമന്ത്രിക്ക് തുടർഭരണം നൽകിയ വർഷം ; ശത്രുവിന്റെ ഒരു വെല്ലുവിളിയും ചോദ്യം ചെയ്യപ്പെടാതെ പോകില്ലെന്ന് പ്രഖ്യാപിച്ച ബാലാകോട്ട് ; ഇന്ത്യയുടെ ചരിത്രം തിരുത്തിയ നിയമങ്ങൾ പാസാക്കി പാർലമെന്റ് ; നിർണായകമായ സുപ്രീം കോടതി വിധികൾ ; അതെ 2019 ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒന്നിന്റെയും അവസാനമല്ല ; മറിച്ച് ഒരു പുതിയ കരുത്തുറ്റ ഇന്ത്യക്കുള്ള തുടക്കം മാത്രമാണ്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ നടന്ന തെരഞ്ഞെടുപ്പ് ഉത്സവത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടി വീണ്ടും അധികാരത്തില്‍ വന്നു. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ 353 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ യുപിഎ വെറും 92 സീറ്റുകളില്‍ ഒതുങ്ങി. തുടര്‍ ഭരണം നേടുന്ന ആദ്യ കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മെയ് 30ന് സത്യപ്രതിജ്ഞ ചെയ്തു.
രണ്ടാം മോദി സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായി അമിത് ഷാ, പ്രതിരോധമന്ത്രിയായി രാജ്‌നാഥ് സിംഗ്, ധനമന്ത്രിയായി നിര്‍മ്മലാ സീതാരാമന്‍, വിദേശകാര്യമന്ത്രിയായി എസ്.ജയശങ്കര്‍ എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കിയ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രമുഖരെല്ലാം അടിതെറ്റിയ കാഴ്ചയാണ് കണ്ടത്. വര്‍ഷങ്ങളായി കോണ്‍ഗ്രസ് അടക്കി ഭരിച്ചിരുന്ന കുടുംബ മണ്ഡലമായ അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തി സ്മൃതി ഇറാനി കരുത്ത് തെളിയിച്ചു.
ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ഭീകരാക്രമണം രാജ്യത്തെ നടുക്കി. സിആര്‍പിഎഫ് വാഹന വ്യൂഹത്തിനു നേരെ ജെയ്‌ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തില്‍ 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഈ കൊടും ക്രൂരത ഇന്ത്യക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. ഫെബ്രുവരി 26ന് പാക് അതിര്‍ത്തി കടന്ന് ബാലാകോട്ടിലെ ജെയ്‌ഷെ മുഹമ്മദ് ക്യാമ്പില്‍ ഇന്ത്യന്‍ വ്യോമസേന തീമഴ വര്‍ഷിച്ചു. ഭീകര നേതാക്കളടക്കം നിരവധി ജെയ്‌ഷെ ഭീകരര്‍ ഇന്ത്യന്‍ തിരിച്ചടിയില്‍ ചാരമായി. പ്രത്യാക്രമണത്തിന് ശ്രമിച്ച പാക് വ്യോമസേനയെ അതിര്‍ത്തി കടന്നാക്രമിച്ച മിഗ് 21 പൈലറ്റ് അഭിനന്ദന്‍ വര്‍ദ്ധമാന്‍ 2019ലെ അഭിമാനമായി. പാകിസ്താന്റെ എഫ് 16 വെടിവെച്ചിട്ട അഭിനന്ദന്‍ മിഗ് 21 തകര്‍ന്ന് പാക് പിടിയിലായെങ്കിലും ഇന്ത്യയുടെ കരുത്തുറ്റ നയതന്ത്രത്തില്‍ മോചിതനായി.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് വര്‍ഷങ്ങളേറെ പിന്നിട്ടിട്ടും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ മാറിമാറി ഭരിച്ചിട്ടും കൈവയ്‌ക്കാന്‍ ഭയപ്പെട്ട 370-ാം വകുപ്പ് റദ്ദാക്കി രണ്ടാം മോദി സര്‍ക്കാര്‍ കരുത്ത് തെളിയിച്ചു. പാര്‍ലമെന്റില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബില്‍ അവതരിപ്പിച്ചത്. രാഷ്‌ട്രപതി ഒപ്പുവെച്ച വിജ്ഞാപനം പുറത്തിറങ്ങിയതോടെ രാജ്യത്തെ എല്ലാ നിയമങ്ങളും ഭരണഘടനാ വ്യവസ്ഥകളും കശ്മീരിനും ബാധകമായി മാറി.
പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ വംശഹത്യ നേരിടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം ലഭിക്കുന്നതിനുള്ള നിയമങ്ങളില്‍ ഇളവ് വരുത്തിയ ദേശീയ പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസാക്കി. എന്നാല്‍ ബില്ലുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പ്രചാരണങ്ങളാണ് രാജ്യത്ത് നടന്നത്. ബില്ലിനെതിരെയുള്ള പ്രതിഷേധമെന്ന വ്യാജേന മതതീവ്രവാദ സംഘടനകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കലാപത്തിന് ശ്രമിച്ചു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ ശരിവെച്ച് രാജ്യമൊട്ടാകെ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ജനലക്ഷങ്ങള്‍ പ്രകടനങ്ങള്‍ നടത്തി.
മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന മുത്വലാഖ് ബില്‍, എന്‍.ഐ.എയ്‌ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന എന്‍.ഐ.എ ബില്‍, ഇന്ത്യാ പാക് അന്താരാഷ്‌ട്ര അതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്ക് കൂടി സംവരണം നല്‍കുന്ന ജമ്മു കശ്മീര്‍ സംവരണ ബില്‍, സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് സുരക്ഷ രാജ്യത്തെ പ്രധാനമന്ത്രിക്ക് മാത്രമാക്കി ചുരുക്കുന്ന എസ്പിജി സുരക്ഷാ നിയമ ഭേദഗതി ബില്‍ എന്നിവ 2019ല്‍ പാര്‍ലമെന്റ് പാസാക്കിയ ബില്ലുകളാണ്. വാഹനാപകടങ്ങള്‍ തടയാന്‍ കര്‍ശന വ്യവസ്ഥകളുള്ള മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്ലും ഇ-സിഗരറ്റ് നിരോധിക്കുന്ന ബില്ലും പാര്‍ലമെന്റ് പാസാക്കി. ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ദിയു എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളെ ഒന്നാക്കാനുള്ള ബില്‍, ആയുദ്ധ ഭേദഗതി ബില്‍, ട്രാന്‍സ്‌ജെന്‍ഡര്‍ പേഴ്‌സണ്‍സ് (പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്‌സസ്) ബില്‍ തുടങ്ങിയ സുപ്രധാന ബില്ലുകളും 2019ല്‍ പാര്‍ലമെന്റ് പാസാക്കിയ ബില്ലുകളില്‍ ഉള്‍പ്പെടുന്നു.
അയോദ്ധ്യയിലെ തര്‍ക്കഭൂമി ഹിന്ദു വിശ്വാസികള്‍ക്ക് നല്‍കിയതോടെ 134 വര്‍ഷം നീണ്ടുനിന്ന നിയമപോരാട്ടത്തിനാണ് സുപ്രീംകോടതി അന്ത്യം കുറിച്ചത്. തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിലനിന്നിരുന്നു എന്ന ഹിന്ദു വിഭാഗത്തിന്റെ വാദമാണ് കൂടുതല്‍ ആധികാരികമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പള്ളി നിര്‍മ്മിക്കാന്‍ തര്‍ക്കഭൂമിയ്‌ക്ക് പുറത്ത് അഞ്ചേക്കര്‍ ഭൂമി മുസ്ലീങ്ങള്‍ക്ക് നല്‍കണമെന്ന് കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
ശബരിമല കേസില്‍ പുന: പരിശോധന ഹര്‍ജി പരിഗണിക്കല്‍ ഏഴംഗ ഭരണഘടന ബെഞ്ചിന് വിട്ട സുപ്രീം കോടതി നടപടി ഭക്തര്‍ക്ക് ആശ്വാസമായി. കഴിഞ്ഞ മണ്ഡല കാലത്തെ അടിച്ചമര്‍ത്തലുകളും പോലീസ് രാജുമില്ലാതെ ഭക്തര്‍ അയ്യപ്പനെ കണ്ട് നിര്‍വൃതിയടഞ്ഞു. ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ പരിധിയില്‍പ്പെടുത്തിക്കൊണ്ടുള്ള നിര്‍ണായകമായ സുപ്രീം കോടതി വിധിക്കും 2019 സാക്ഷിയായി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷം ആയുധമാക്കിയ റഫേല്‍ കേസ് സുപ്രീം കോടതിയില്‍ പൊളിഞ്ഞടുങ്ങി. റഫേല്‍ കരാറിന്റെ നടപടിക്രമങ്ങളില്‍ സംതൃപ്തിയുണ്ടെന്നും സംശയിക്കാന്‍ ഒരു സാഹചര്യവുമില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് തിരിച്ചടിയായി. റഫേല്‍ വിധിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ പച്ചക്കള്ളം പ്രചരിപ്പിച്ചതിന് രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതി താക്കീത് നല്‍കിയത് കോണ്‍ഗ്രസിന് ഇരട്ട പ്രഹരമായി. വ്യോമസേനയുടെ കരുത്ത് വര്‍ദ്ധിപ്പിച്ച് റഫേല്‍ പോര്‍ വിമാനങ്ങള്‍ ഇന്ത്യ എറ്റുവാങ്ങിയതിനും 2019 സാക്ഷ്യം വഹിച്ചു.
രഞ്ജന്‍ ഗൊഗോയി വിരമിച്ച ഒഴിവില്‍ 47ാമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ശരത് അരവിന്ദ് ബോബ്‌ഡെ നവംബര്‍ 18ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. മുന്‍ സുപ്രീം കോടതി ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ് ആദ്യ ലോക്പാലായും സത്യപ്രതിജ്ഞ ചെയ്തു.
ട്രെയിന്‍ അപകടങ്ങളില്‍ ഒരു ജീവന്‍ പോലും പൊലിയാതിരുന്ന വര്‍ഷം കൂടിയായിരുന്നു 2019. ലോകത്തെ ഏറ്റവും വലിയ റെയില്‍ വേ ശൃംഖലയായ ഇന്ത്യന്‍ റെയില്‍ വേ കേന്ദ്രസര്‍ക്കാരിനു കീഴില്‍ കൂടുതല്‍ കരുത്താര്‍ജിച്ചു. ഇന്ത്യയുടെ ആദ്യത്തെ എഞ്ചിന്‍ലെസ് ട്രെയിനിനെ ‘വന്ദേ ഭാരത് എക്‌സ്പ്രസ്’ എന്ന് നാമകരണം ചെയ്തു. രാജ്യത്തെ ആദ്യ സ്വകാര്യ ട്രെയിനായ തേജസ് എക്‌സ്പ്രസ് ആരംഭം കുറിച്ചതും 2019 ല്‍ തന്നെ.
കര്‍ഷകര്‍ക്ക് കൈത്താങ്ങാകുന്ന പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിക്ക് തുടക്കം കുറിച്ച വര്‍ഷമായിരുന്നു 2019. തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്ക് ആദ്യ ഗഡുവായ രണ്ടായിരം രൂപ അക്കൗണ്ടിലേക്ക് കൈമാറി പ്രധാനമന്ത്രി ഗൊരഖ്പൂരില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. 2018 ഡിസംബര്‍ മുതല്‍ ആരംഭിച്ചതായി കണക്കാക്കി മുന്‍കാല പ്രാബല്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. പദ്ധതി പ്രകാരം പ്രതിവര്‍ഷം 6000 രൂപയാണ് കര്‍ഷകര്‍ക്കു ലഭിക്കുന്നത്.
ഇന്ത്യയിലെയും പാകിസ്താനിലെയും സിഖ് ആരാധനാലയങ്ങളെ ബന്ധിപ്പിക്കുന്ന കര്‍ത്താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടനം നടന്നതും 2019ലാണ്. ഗുരു നാനാക്കിന്റെ 550ാം ജന്മവാര്‍ഷിക ദിനത്തിലാണ് ഇരുരാജ്യത്തെയും സിഖ് മതവിശ്വാസികള്‍ക്കായി കര്‍ത്താര്‍പൂര്‍ ഇടനാഴി സര്‍മിപ്പിച്ചത്.
ഡല്‍ഹിയില്‍ ദേശീയ യുദ്ധ സ്മാരകം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. രാജ്യ തലസ്ഥാനത്ത് യുദ്ധസ്മാരകം നിര്‍മ്മിക്കുക എന്ന വളരെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് ഇതോടെ യാഥാര്‍ത്ഥ്യമായത്. ന്യൂഡല്‍ഹിയില്‍ ഇന്ത്യാ ഗേറ്റിന് സമീപമുള്ള ദേശീയ യുദ്ധസ്മാരകം, സ്വാതന്ത്ര്യാനന്തരം രാജ്യത്തിനു പ്രതിരോധം ഒരുക്കുന്നതിനായി ജീവന്‍ ബലിയര്‍പ്പിച്ച സൈനികര്‍ക്കുള്ള ശ്രദ്ധാഞ്ജലിയാണ്. പരമവീരചക്രം നേടിയ 21 പേരുടെ അര്‍ധകായ പ്രതിമ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
അന്താരാഷ്‌ട്ര തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വീകാര്യത കൂടുതല്‍ വ്യക്തമായ വര്‍ഷമായിരുന്നു 2019. റഷ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സെന്റ് ആന്‍ഡ്രൂ, യു.എ.ഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ സയിദ് മെഡല്‍, ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ ‘ആഗോള ഗോള്‍കീപ്പര്‍ അവാര്‍ഡ്’ എന്നീ പുരസ്‌കാരങ്ങള്‍ 2019ല്‍ പ്രധാനമന്ത്രിയെ തേടിയെത്തി. ഇതിനു പുറമെ ലോക സാമ്പത്തിക വളര്‍ച്ചയ്‌ക്ക് സഹായകമാകുന്ന രീതിയില്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം കരുത്തുറ്റതാക്കിയതിന് 2018ലെ സിയൂള്‍ സമാധാന പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി. പ്രധാനമന്ത്രിയായതിനു ശേഷം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആറ് മുസ്ലിം രാജ്യങ്ങളുടെ പരമോന്നത ബഹുമതിയാണ് നരേന്ദ്ര മോദിയെ തേടിയെത്തിയത്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനത്തെ ചോദ്യം ചെയ്ത പാകിസ്താന്‍ യുഎന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്‌ട്ര വേദികളില്‍ നാണം കെടുന്ന കാഴ്ചക്കും 2019 വേദിയായി. ലോകരാജ്യങ്ങളുമായുള്ള നരേന്ദ്ര മോദിയുടെ നയതന്ത്ര ബന്ധം പാകിസ്താനെ അന്താരാഷ്‌ട്ര തലത്തില്‍ ഒറ്റപ്പെടുത്തി. ലോകരാജ്യങ്ങള്‍ കശ്മീര്‍ ആഭ്യന്തര വിഷയമാണെന്ന ഇന്ത്യയുടെ നിലപാടിനൊപ്പം നില്‍ക്കുകയായിരുന്നു. അന്താരാഷ്‌ട്ര തലത്തില്‍ സാമ്പത്തിക മാന്ദ്യം രൂക്ഷമായി തുടരുമ്പോഴും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ സുസ്ഥിരമായി തുടരുകയാണെന്ന് ഐഎംഎഫ് ഉള്‍പ്പെടെ വ്യക്തമാക്കിയതും പോയ വര്‍ഷത്തില്‍ ഇന്ത്യക്ക് നേട്ടമായി.
കര്‍ണാടക, മഹാരാഷ്‌ട്ര, ജാര്‍ഖണ്ഡ്, ഹരിയാന, ആന്ധ്രാപ്രദേശ്, അരുണാചല്‍പ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പും 2019ല്‍ നടന്നു. കര്‍ണാടകയില്‍ ഏറെ രാഷ്‌ട്രീയ അനിശ്ചിതത്വങ്ങള്‍ക്കു ശേഷം ബി.എസ് യെദ്യൂരപ്പ അധികാരത്തില്‍ തിരിച്ചെത്തി. മഹാരാഷ്‌ട്രയില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ശിവസേന മറുകണ്ടം ചാടി കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചു. ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ്-ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച-രാഷ്‌ട്രീയ ജനതാദള്‍ സഖ്യം അധികാരത്തിലെത്തി. ഹരിയാനയില്‍ ബിജെപിയുടെ മനോഹര്‍ലാല്‍ ഖട്ടര്‍ മുഖ്യമന്ത്രിയായി. ആന്ധ്രാപ്രദേശില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചു. അരുണാചലില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഒഡീഷയില്‍ ബിജു ജനതാദളും സിക്കിമില്‍ സിക്കിം ക്രാന്തികാരി മോര്‍ച്ചയും അധികാരത്തിലെത്തി.
മുന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റലി, മുന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത്, മുന്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ പരീക്കര്‍, മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി.എന്‍ ശേഷന്‍, പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ തീര്‍ത്ഥ തുടങ്ങിയ പ്രമുഖര്‍ 2019 ന്റെ നഷ്ടങ്ങളായി.