ഗുവാഹട്ടി: പുതുവർഷം ജയത്തോടെ തുടങ്ങാൻ ടീം ഇന്ത്യ ഇന്നിറങ്ങുന്നു. ശ്രീലങ്കക്കെതിരായ പരമ്പരയിലെ ആദ്യ ട്വന്റി 20 മത്സരമാണ് ഇന്ന് നടക്കുന്നത്. വൈകുന്നേരം ഏഴ് മുപ്പതിന് നടക്കുന്ന ഗുവാഹട്ടിയിലാണ് മത്സരം. പരിക്ക് മാറി ടീമിലേക്ക് തിരിച്ചെത്തുന്ന ജസ്പ്രീത് ബൂമ്രയാണ് ഇന്നത്തെ ശ്രദ്ധാ കേന്ദ്രം.
ബംഗ്ലാദേശിനും വെസ്റ്റ് ഇന്‍ഡീസിനുമെതിരായ പരമ്പരകള്‍ വിജയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യയുടെ വരവ്. എന്നാൽ ഫീല്‍ഡിങ്ങിലടക്കമുള്ള പിഴവുകള്‍ പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യയുടെ പുതുവര്‍ഷത്തുടക്കം പാളുമെന്നുറപ്പാണ്. വിൻഡീസിനെതിരായ പരമ്പരിയെ മൂന്ന് മത്സരങ്ങളിൽ നിന്നുമാത്രമായി ഇന്ത്യ കൈവിട്ടത് എട്ട് ക്യാച്ചുകളാണ്.
ഹിറ്റ്മാൻ രോഹിത് ശർമ്മയ്‌ക്ക് വിശ്രമമനുവദിച്ചതോടെ ശിഖർ ധവാനൊപ്പം ഓപ്പൺ ചെയ്യുക മികച്ച ഫോമിലുള്ള ലോകേഷ് രാഹുലായിരിക്കും. ഒപ്പം യുവ താരങ്ങളായ ശ്രേയസ് അയ്യരും ഋഷഭ് പന്തും മികച്ച ഫോമിലാണുള്ള ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റ് ബൂമ്രയുടെ വരവും ടീമിന് ആത്മവിശ്വാസം നൽകുന്നുണ്ട്. കഴിഞ്ഞ പരമ്പരയിൽ ബൂമ്രയുടെ അഭാവം ടീമിന് വലിയ തലവേദനയാണ് നൽകുന്നത്.
മറുവശത്ത് വലിയൊരു നാണക്കേട് ഒഴിവാക്കുന്നതിനാണ് ലങ്ക ഇറങ്ങുന്നത്. കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഇന്ത്യയുമായി നടന്ന ഉഭയകക്ഷി പരമ്പരകളില്‍ ഒന്നുപോലും ശ്രീലങ്ക ജയിച്ചിട്ടില്ല. 2008 ഓഗസ്റ്റിലാണ് ഇന്ത്യയ്‌ക്കെതിരെ ലങ്കന്‍ ടീം അവസാനമായി പരമ്പര നേടിയത്.















