സിനിമാ മേഖല നിരവധി പ്രതിസന്ധിയിലൂടെ കടന്നുപോയ വര്‍ഷമാണെങ്കിലും പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തത പുലര്‍ത്തിയ നിരവധി ചിത്രങ്ങളാണ് 2019-ല്‍ പുറത്തിറങ്ങിയത്. 2018-ന്റെ പ്രതിസന്ധിയും ചുമലിലേറ്റിയായിരുന്നു 2019-തിന്റെ ആദ്യ തുടക്കം. പ്രളയത്തിന് പിന്നാലെ ചരക്ക് നികുതിയും, വിനോദ നികുതിയും, വിവാദങ്ങളും മലയാള സിനിമാ മേഖലയെ പിടിച്ചു കുലുക്കിയിരുന്നു.
പ്രളയത്തിന്റെ മാന്ദ്യത്തില്‍ നിന്ന് സിനിമാ മേഖലയെ ഉണര്‍ത്തിയത് മോഹന്‍ലാല്‍-പൃഥ്വി കൂട്ടുകെട്ടിലിറങ്ങിയ ലൂസിഫര്‍ ആയിരുന്നു. ഇതുവരെ മലയാള സിനിമ കാണാത്ത കളക്ഷന്‍ റെക്കോര്‍ഡാണ് ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ സ്വന്തമാക്കിയത്. പല തിയറ്റര്‍ ഉടമകളും മാന്ദ്യത്തില്‍ നിന്ന് കരകയറിയത് ലൂസിഫറിലൂടെയാണ്.
മമ്മൂട്ടിയുടെ പേരന്‍പ് ദേശീയ പുരസ്‌ക്കാരത്തില്‍ തഴയപ്പെട്ടത് പ്രേക്ഷകരെ ഏറെ നിരാശരാക്കിയെങ്കിലും ഡിസംബര്‍ രണ്ടാം പകുതിയില്‍ ഇറങ്ങിയ ചരിത്ര സിനിമ മാമാങ്കം ഡീഗ്രേഡില്‍ പതറാതെ എട്ടു ദിവസം കൊണ്ട് 100 കോടി ക്ലബില്‍ കയറിയത് ചരിത്രമായി.
ഇന്ദ്രന്‍സ്-ബിജു കൂട്ടുകെട്ടിലിറങ്ങിയ വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിന് രാജ്യാന്തര ബഹുമതി ലഭിച്ചു. ഹാസ്യവേഷങ്ങളില്‍ പതിറ്റാണ്ടുകള്‍ തളച്ചിടപ്പെട്ടിരുന്ന ഇന്ദ്രന്‍സ് എന്ന നടന്റെ വ്യത്യസ്തമായ വേഷപകര്‍ച്ചയായിരുന്നു ആളൊരുക്കം, വെയില്‍ മരങ്ങള്‍ എന്നീ ചിത്രത്തിലൂടെ പ്രേക്ഷകര്‍ കണ്ടത്. 2018-ല്‍ ആളൊരുക്കത്തിലൂടെ മികച്ച നടനെന്ന സംസ്ഥാന പുരസ്‌ക്കാരത്തിന് പിന്നാലെ 2019-ല്‍ ഇന്ദ്രന്‍സിന്റെ വെയില്‍ മരങ്ങള്‍ എന്ന ചിത്രത്തിന് അന്താരാഷ്‌ട്ര പുരസ്‌ക്കാരം നേടി. ആദ്യമായാണ് ഷാങ്ഹായ് മേളയില്‍ ഒരു മലയാള സിനിമയ്‌ക്ക് പുരസ്‌ക്കാരം ലഭിക്കുന്നത്.
ഞാന്‍ മേരി കുട്ടി, ക്യാപ്റ്റന്‍ എന്നീ സിനിമകളിലൂടെ ജയസൂര്യയും സുഡാനി ഫ്രം സൗബിന്‍ ഷാഹറും 2019-ലെ മികച്ച നടന്മാരായി. ചോലയിലെ തകര്‍പ്പന്‍ അഭിനയത്തിന് നിമിഷാ സജയന്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ഒരു ഞായറാഴ്ച എന്ന ചിത്രത്തിലൂടെ ഒരിക്കല്‍ കൂടി ശ്യാമ പ്രസാദിനെ മികച്ച സംവിധായകന്‍ എന്ന പദവി തേടിയെത്തി. നായകനെ ചുറ്റിപറ്റിയുള്ള പതിവ് ശൈലിയില്‍ നിന്ന് മാറി സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഏറെ പ്രധാന്യം ലഭിച്ച വര്‍ഷമായിരുന്നു 2019. കേരളത്തെ നടുക്കിയ നിപ്പാ പനി പ്രമേയമാക്കിയ വൈറസ്, ഉയരെ, കുമ്പളങ്ങി നൈറ്റ്സ്, ഇഷ്‌ക്, ഓള്, പൊറിഞ്ചു മറിയം ജോര്‍ജ്, ഹെലന്‍, സ്റ്റാന്‍ഡ് അപ്പ്, ഫൈനല്‍,ജൂണ്‍ തുടങ്ങിയ സിനിമകളും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. മലയാളത്തിന്റെ പ്രിയ നായിക മഞ്ജു വാര്യര്‍ അസുരനിലൂടെ തമിഴകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ചതും 2019 കണ്ടു.
വടക്കനെ വലച്ച പ്രളയത്തില്‍ കച്ച കെട്ടി യുവ താരങ്ങള്‍
രണ്ടാം പ്രളയത്തില്‍ മലബാര്‍ വലഞ്ഞപ്പോള്‍ യുവ താരങ്ങള്‍ താര ജാഡയില്ലാതെ മുണ്ടും മടക്കി കുത്തിയിറങ്ങിയത് ഏറെ ശ്രദ്ധേയമായിരുന്നു. വയനാടിനേയും നിലമ്പൂരിനേയും സഹായിക്കാന്‍ താരങ്ങള്‍ ഓടി നടന്ന് ആവുന്ന വിധത്തില്‍ സഹായിച്ചു.
2019-ലെ ബോക്സോഫിസ് കോടി കിലുക്കം
150 കോടി സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ച മോഹന്‍ലാലിന്റെ തന്നെ പുലിമുരുകനെ കടത്തിവെട്ടി 2019-ല്‍ പുറത്തിറങ്ങിയ ചിത്രം ലൂസിഫര്‍ സ്വന്തമാക്കിയത് 200 കോടി. പിന്നാലെ മമ്മൂട്ടിയുടെ മാമാങ്കം, മധുര രാജ, കുമ്പളങ്ങി നൈറ്റ്സ്, തണ്ണിര്‍ മത്തന്‍ ദിനങ്ങള്‍,ഉയരെ, വൈറസ് തുടങ്ങിയ ചിത്രങ്ങളും ഈ വര്‍ഷത്തെ ബോക്സോഫിസ് ഹിറ്റുകളാണ്.
2019-ല്‍ പ്രേക്ഷകരുടെ ഇഷ്ടഗാനങ്ങള്‍
അമ്പിളിയിലെ ആരാധികെ…, ഉയരെയിലെ നീ മുകിലെ.., തീവണ്ടിയിലെ ജീവാംശമായി, അതിരനിലെ പവിഴമഴയെ…. തുടങ്ങിയ ഗാനങ്ങള്‍ ഒരിക്കല്‍ പോലും മൂളാത്ത മലയാളികള്‍ ഉണ്ടാവില്ല. ലവ് ആക്ഷന്‍ ഡ്രാമയിലെ കുടുക്ക് പൊട്ടിയ കുപ്പായവും അമ്പിളിയിലെ ഞാന്‍ ജാകസ്ന്‍ അല്ലെടാ തുടങ്ങിയ ഗാനങ്ങള്‍ കേരളക്കരയില്‍ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. എത്ര കേട്ടാലും മതിവരാത്ത ഒരു പിടി ഗാനങ്ങള്‍ ഈ വര്‍ഷം പുറത്തിറങ്ങിയിട്ടുണ്ട്.
മധുര രാജയിലെ മോഹമുന്തിരി, എടക്കാട് ബറ്റാലിയനിലെ നീ ഹിമമഴയായി, ലൂക്കായിലെ ഒരേ കണ്ണാലെ, തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ ഒരു ജാതിക്കാ തോട്ടം,ജോസഫിലെ പൂമൂത്തോളെ, തൊട്ടപ്പനിലെ മീനേ ചെമ്പുള്ളി തുടങ്ങിയ ഗാനങ്ങള്‍ 2019-ലെ മികച്ച ഗാനങ്ങളാണ്.
പ്രമേയം കൊണ്ട് തരംഗമായ ചിത്രങ്ങള്‍
മൂത്തോന്‍, അമ്പിളി, തമാശ, വികൃതി, ഉയരെ, ഓള്, തൊട്ടപ്പന്‍, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ സിനിമകള്‍ പ്രമേയം കൊണ്ട് 2019ൽ തരംഗമായ സിനിമകളാണ്.
ലൂസിഫര്‍, ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന, അന്യഭാഷാ ചിത്രമായ കാപ്പാന്‍ എന്നിവയാണ് 2019-ല്‍ മോഹന്‍ലാലിന്റേതായി പുറത്തിറങ്ങിയത്. കേരളത്തിലെ സാധാരണ പോലീസുകാരന്റെ കഥപറയുന്ന ഉണ്ട , മധുരരാജ, പതിനെട്ടാംപടി,യാത്ര,ഗാനഗന്ധര്‍വ്വന്‍, അമീര്‍, അവസാനമിറങ്ങിയ മാമാങ്കം എന്നിവയാണ് മമ്മൂട്ടിയുടെ 2019-ലെ ചിത്രങ്ങള്‍.
യുവ താരങ്ങളുടെ 2019
സൂപ്പര്‍ താരങ്ങളുടെ കോടി ക്ലബുകളുടെ തിളക്കമുള്ള വിജയങ്ങള്‍ക്കൊപ്പം തന്നെ പ്രമേയങ്ങള്‍ക്കും ആശയങ്ങളിലും ഉള്ള വ്യത്യസ്തത പല സിനിമകളേയും 2019 വിജയത്തിലെത്തിച്ചു. സൂപ്പര്‍ താര സാന്നിധ്യം ഇല്ലാതെ തന്നെ വിജയങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന യുവ താരങ്ങള്‍ മലയാള സിനിമയ്‌ക്കുണ്ടെന്ന് 2019 തെളിയിച്ചു.
ഒരു കണ്ണിറിക്കുലൂടെ ബോളിവുഡ് വരെ കീഴടക്കിയ പ്രിയാ വാര്യരും ലൂക്കയില്‍ സ്‌കാര്‍പ്പ് ആര്‍ടിസ്റ്റ്, എടക്കാട് ബറ്റാലിയനിലെ രാജ്യ സ്നേഹിയായ പട്ടാളക്കാരന്‍, വൈറസ്, ഉയരെ തുടങ്ങിയ വ്യത്യസ്തങ്ങളായ വേഷങ്ങളിലുമായി ടൊവിനോ 2019-ല്‍ മലയാള സിനിമയില്‍ പകര്‍ന്നാടി.
അഹാനയുടെ ആദ്യ സിനിമയായ മൈ നെയിം ഈസ് സ്റ്റീവ് ലോപസിലെ വര്‍ഷങ്ങളുടെ ഇടവേളയ്‌ക്ക് ശേഷം ലൂക്കായിലെ നിഹാരിക എന്ന കഥാപാത്രത്തിലൂടെ അഹാനയുടെ തിരിച്ചു വരവും 2019 കണ്ടു.
2017-18 കാലങ്ങളില്‍ മലയാള സിനിമയിലുലുണ്ടായ നിവിന്‍ പോളി തരംഗം ഈ വര്‍ഷം ആവര്‍ത്തിക്കപ്പെട്ടില്ല. ക്യാമറയ്‌ക്ക മുന്നില്‍ നിറഞ്ഞു നിന്നിരുന്ന പൃഥ്വിരാജ് പിന്നിലേക്ക് മാറിയപ്പോഴും തന്റെ ശക്തമായ സാന്നിധ്യം അറിയിച്ചു. ആദിയിലെ അഭിനയ മികവ് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ആവര്‍ത്തിക്കാന്‍ പ്രണവ് മോഹന്‍ലാലിന് സാധിച്ചില്ല. താര പുത്രന്മാരില്‍ ഒരേ പോലെ മികവ് പുലര്‍ത്താന്‍ ദുല്‍ഖര്‍ സല്‍മാന് മാത്രമെ സാധിച്ചുള്ളു. ദുല്‍ഖര്‍ ബോളിവുഡില്‍ സാന്നിധ്യം അറിയച്ച വര്‍ഷം കൂടിയാണ് 2019. പതിവ് പോലെ വില്ലനും നായകനുമായി ഫഹദ് ഫാസില്‍ തന്റെ സ്ഥാനം ഭദ്രമാക്കി. ലൂസിഫറിലൂടെ നടനെന്ന നിലയിലെ ഫാസിലിന്റെ തിരിച്ചു വരവും 2019 കണ്ടു.
സിനിമാ വ്യവസായ മേഖലയിലെ വിവാദങ്ങളും വിലക്കുകളും പതിവു പോലെ ഈ വര്‍ഷവും ആവര്‍ത്തിച്ചു. എംടിയുടെ രണ്ടാം മൂഴം എന്ന സിനിമയുടെ നിര്‍മ്മാണം അനിശ്ചിതത്വത്തിലായി. പതിവു പോലെ തന്നെ ജനപ്രിയ നടന്‍ എന്ന പേരില്‍ ദിലീപിന്റെ സ്ഥിരം ഫോര്‍മുലകള്‍ ആവര്‍ത്തിക്കപ്പെട്ടെങ്കിലും പ്രതീക്ഷിച്ച സാമ്പത്തിക വിജയങ്ങള്‍ ഒന്നും ഈ സിനിമകള്‍ക്ക് നേടാനായില്ല.
മലയാള സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാറായ മഞ്ജു വാര്യര്‍ ശ്രീകുമാര്‍ മേനോന്‍ കൂട്ടകെട്ട് ഉലയുന്നതുമായ വാര്‍ത്തകളാണ് 2019-ല്‍ കാണാന്‍ കഴിഞ്ഞത്. സിനിമയിലെ തിളക്കം രാഷ്‌ട്രീയ രംഗത്ത് നിലനിര്‍ത്താന്‍ മലയാളത്തിലെ പല താരങ്ങള്‍ക്കും സാധിച്ചില്ല.
2018-19 കാലഘട്ടത്തില്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ഉയര്‍ന്ന് വന്ന വുമണ്‍ ഇന്‍ കളക്ടീവ് എന്ന സംഘടനയുടെ പ്രവര്‍ത്തനം നിരാശാജനകമായി. ലഹരി-മാഫിയയ്‌ക്ക് സിനിമ മേഖലയിലുള്ള സ്വാധീനം മറനീക്കി പുറത്ത വന്ന വര്‍ഷമായിരുന്നു 2019.
യുവതാരങ്ങളിലെ മിന്നുന്ന പ്രകടനങ്ങളുടെ തിളക്കം നഷ്ടപ്പെടുത്തിതും ഈ വിവാദങ്ങളായിരുന്നു. വിവാദങ്ങളില്‍ സിനിമാ സംഘടനയായ അമ്മ ഇടപെട്ടുവെങ്കിലും ആദ്യം ഉണ്ടായ ഉത്സാഹം നിലനിര്‍ത്താന്‍ സാധിച്ചില്ല. തല മുതിര്‍ന്ന താരങ്ങളും പുത്തന്‍ തലമുറയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും 2019-ത് കണ്ടു. ഒന്നോ രണ്ടോ സിനിമകളില്‍ നായകനായി കഴിഞ്ഞാല്‍, യുവ തലമുറയുടെ താരജാഡകളും 2019 സാക്ഷ്യം വഹിച്ചു.
ബോളിവുഡ്
ബോളിവുഡില്‍ ഖാന്‍മാരുടെ ആരവമില്ലാത്ത ഒരു വര്‍ഷമായിരുന്നു 2019. വ്യത്യസ്ത പ്രമേയവും അവതരണ ശൈലിയും കൊണ്ട് ബോളിവുഡ് ഏറെ ജനശ്രദ്ധ നേടിയിരുന്നു. 2016-ല്‍ ഇന്ത്യന്‍ സൈന്യം ഉറിയില്‍ നടത്തിയ മിന്നലാക്രമണം പ്രമേയമാക്കി പുറത്തിറങ്ങിയ ഉറി ദ സര്‍ജിക്കല്‍ സ്ട്രൈക്ക് രാജ്യ സ്നേഹത്തിന്റേയും ജവാന്മാരുടെ ധീരതയുടേയും നേര്‍ക്കാഴ്ചയായിരുന്നു.
രണ്‍വീര്‍-ആലിയ കൂട്ട്കെട്ടിലിറങ്ങിയ ഗല്ലി ബോയ് ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിച്ച് ഓസ്‌ക്കാര്‍ നോമിനേഷനില്‍ എത്തിയതും വാര്‍ത്താ പ്രാധാന്യം നേടി. മുംബൈയിലെ ചേരിയില്‍ ജനിച്ചുവളര്‍ന്ന മുറാദ് എന്ന റാപ്പറായി രണ്‍വീര്‍ സിങ് പ്രേക്ഷകരെ അമ്പരപ്പിച്ചു.
ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ജാതി യാഥാര്‍ഥ്യത്തെ തുറന്നുകാണിച്ച രാഷ്‌ട്രീയചിത്രമാണ് അനുഭവ് സിന്‍ഹ സംവിധാനം ചെയ്ത് ആയുഷ്മാന്‍ ഖുറാന അഭിയനയിച്ച ബാലാ. ഏഴ് സുഹൃത്തുക്കളുടെ ജീവിതം പറഞ്ഞെത്തിയ രസകരമായ ചിത്രമായ ചിച്ചോര്‍, ഗണിത ശാസ്ത്രജ്ഞന്‍ ആനന്ദ് കുമാറിന്റെ ജീവിതം പറഞ്ഞ ഹൃത്വിക് ചിത്രം സൂപ്പര്‍ 30, അമിതാഭ് ബച്ചനും തപ്സി പന്നുവും ഒന്നിച്ചെത്തിയ ബോളിവുഡ് ചിത്രം ബദ്‌ല തുടങ്ങിയവ ബോക്സോഫിസില്‍ മികച്ച വിജയമാണ് കാഴ്ചവെച്ചത്.
ബോളിവുഡില്‍ ഈ വര്‍ഷം രണ്ടു ബയോപികുകളാണ് ഇറങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവചരിത്രം പ്രമേയമാക്കിയ പിഎം നരേന്ദ്രമോദി, മന്‍മോഹന്‍ സിങിന്റെ ജീവിതം പ്രമേയമാക്കി പുറത്തിറങ്ങിയ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്നിവ വെള്ളിത്തിരയില്‍ എത്തി.
ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമാക്കിയ മിഷന്‍ മംഗള്‍ പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കും ഒരു പടി മുകളിലായിരുന്നു. സ്വാതന്ത്യത്തിന്റെ 72-ാം വാര്‍ഷികമായ ആഗസ്ത് 15-നാണ് മിഷന്‍ മംഗള്‍ തിയറ്ററില്‍ എത്തിയത്. ഇസ്രോയിലെ ശാസ്ത്രജ്ഞന്മാര്‍ക്കുള്ള ആദരവയാരുന്നു ചിത്രം. ബംബ്ലിലി ഹൗസ്, കേസരി, ഭാരത്, ഭാട്ട്ലാ ഹൗസ്,ചിച്ചോരി,ബാല എന്നിവ 2019-ലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ്.
തെന്നിന്ത്യന്‍ സിനിമ
പതിവു രീതിയില്‍ നിന്ന് മാറി അവതരണത്തിലും പ്രമേയത്തിലും വ്യത്യസ്ത പുലര്‍ത്തിയ ചിത്രങ്ങളായിരുന്നു തെന്നിന്ത്യന്‍ സിനമികളില്‍ ഇക്കുറി പ്രേക്ഷകര്‍ കണ്ടത്. ദളപതി രജനികാന്തിന്റെ പേട്ടയിലൂടെയാണ് തമിഴകം ഈ വര്‍ഷം തുടക്കം കുറിച്ചത്. തെറി, മെര്‍സല്‍ എന്നി സിനിമകള്‍ക്ക് ശേഷം വിജയ്- ആറ്റ്ലി കൂട്ടുകെട്ടില്‍ ഇറങ്ങിയ ബിഗില്‍ 300 കോടി നേട്ടത്തോടെ ബോക്സോഫീസ് തകര്‍ത്തു. തല അജിത്തിന്റെ വിശ്വാസം, നേര്‍കൊണ്ട പാര്‍വ്വൈ, സൂര്യയുടെ കാപ്പാന്‍, എന്‍ജികെ, ശിവ കാര്‍ത്തികേയന്റെ നമ്മ വീട്ടു പിള്ളൈ, ധനുഷ്-മഞ്ജു വാര്യര്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ അസുരന്‍, രാഘവാ ലോറന്‍സിന്റെ കാഞ്ചന-3 തുടങ്ങിയ ചിത്രങ്ങള്‍ കോടി ക്ലബില്‍ ഇടം നേടി.
തീരനു ശേഷം കാര്‍ത്തിയുടെ ശക്തമായ തിരിച്ചു വരവാണ് കൈദിയിലൂടെ പ്രേക്ഷകര്‍ കണ്ടത്. കൊട്ടു കുരവയും ആരവുമില്ലാതെ വന്ന കൈദി ബോക്സോഫിസ് പിടിച്ചു കുലുക്കി. ആദ്യത്യ വര്‍മ്മയിലൂടെ ചിയാന്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം തമിഴകത്ത് അരങ്ങേറ്റം കുറിച്ചു. വിവാദമായ അമലപോളിന്റെ ആടൈ ചിത്രവും ഏറെ ജനശ്രദ്ധ നേടി. മാരി-2 വിലെ റൗഡി ബേബി എന്ന ഗാനം തമിഴകത്തെ മാത്രമല്ല ഭാഷയുടെ അതിര്‍ വരമ്പുകള്‍ മറി കടന്ന് സര്‍വ്വകാല റെക്കോര്‍ഡുകളും ഭേദിച്ചാണ് മുന്നേറിയത്.
തെലുഗു സിനിമാ രംഗം പ്രതീക്ഷിച്ചത്ര തിളക്കമില്ലാതെയാണ് 2019ല്‍ കടന്നുപോയത്. ബാഹുബലിയിലൂടെ ലോകം നെഞ്ചേറ്റിയ പ്രഭാസിന്റെ സാഹോയും പ്രതീക്ഷിച്ചത്ര തിളങ്ങിയില്ല. കോടികള്‍ ചിലവിട്ട് ഒരുക്കിയ ചിരംജ്ജീവിയുടെ ബ്രഹ്മാണ്ഡ ചിത്രം സേ റാ നരസിംഹ റെഡ്ഡിയും നിരാശയായിരുന്നു. അതേസമയം, മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വൈ എസ് ആറിന്റെ ജീവ ചരിത്രം പ്രമേയമാകുന്ന യാത്ര തെലുങ്കു സിനിമാ രംഗത്തെ മാത്രമല്ല രാഷ്‌ട്രീയ രംഗത്തെ കൂടി ഇളക്കി മറിച്ച ചിത്രമായിരുന്നു.
രണ്ട് മണിക്കൂര്‍ കണ്ടു തിയേറ്ററില്‍ നിന്ന് ഇറങ്ങുമ്പോള്‍ മനസില്‍ നിന്നും മാഞ്ഞു പോകുന്ന സിനിമകള്‍ അല്ലായിരുന്നു നാം കണ്ടത്. പ്രമേയം കൊണ്ടും അവതരണം കൊണ്ടും മനസിലെ പിടിച്ചുലയ്‌ക്കുന്ന, ഇരുത്തി ചിന്തിപ്പിക്കുന്ന ഒരു പിടി സിനിമകളാണ് പോയ വര്‍ഷം നമുക്ക് മുന്നില്‍ മിന്നി മറഞ്ഞത്.
സിനിമ പ്രേക്ഷകര്‍ക്കായി 2020-ൽ നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്.