മുംബൈ : നാളെ മുതൽ അനിശ്ചിതകാലത്തേക്ക് സായിബാബ താമസിച്ചിരുന്ന ക്ഷേത്രനഗരമായ ഷിർദ്ദി അടച്ചിടും. പർഭാനി ജില്ലയിലെ പത്രിയാണ് സായിബാബയുടെ ജന്മസ്ഥലമെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പരാമർശത്തെത്തുടർന്നാണ് ക്ഷേത്രം അടച്ചിടാൻ സായിബാബ സൻസ്ഥാൻ ട്രസ്റ്റ് തീരുമാനിച്ചത്.
സായിബാബയുടെ ജന്മസ്ഥലവുമായുള്ള തർക്കത്തിൽ ഉദ്ധവ് താക്കറെ തന്റെ നിലപാട് വ്യക്തമാക്കുന്നതുവരെ സമാധാനപരമായി പ്രതിഷേധം തുടരുമെന്ന് നാട്ടുകാർ അറിയിച്ചു. ഷിർദി ക്ഷേത്രം, സായി പ്രസാദാലയ, സായ് ഹോസ്പിറ്റൽ, സായ് ഭക്തനിവാസ്, പ്രാദേശിക മെഡിക്കൽ ഷോപ്പുകൾ എന്നിവയെ പ്രതിഷേധത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പത്രിയാണ് സായിബാബയുടെ ജന്മസ്ഥലമെന്ന താക്കറെയുടെ പ്രഖ്യാപനത്തിൽ നാട്ടുകാർ അസ്വസ്ഥരാണ്. ഷിർദ്ദിയിൽ താമസിക്കുന്ന കാലത്ത് ജന്മസ്ഥലവുമായോ മതവുമായോ ബന്ധപ്പെട്ടുള്ള വിവരങ്ങളൊന്നും തന്നെ ബാബ വെളിപ്പെടുത്തിയിട്ടില്ല .
സായിബാബയുടെ ജന്മസ്ഥലം പത്രിയാണെന്നും, അതിന്റെ വികസനത്തിനായി 100 കോടി ചെലവഴിക്കുമെന്നും ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ഷിർദ്ദി അടച്ചുപൂട്ടാൻ തീരുമാനിച്ചതെന്ന് സായിബാബ സൻസ്ഥാൻ ട്രസ്റ്റ് അംഗം ബി വഖൗരെ പറഞ്ഞു. താക്കറെയുടെ പ്രസ്താവന ചർച്ച ചെയ്യുന്നതിന് ഗ്രാമീണരുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.