ഇന്നലയോളം ഒരു കുടുംബ ചിത്രമാണ്. അര മണിക്കൂർ മാത്രം ദൈർഖ്യം ഉള്ള ഒരു സാധാരണ കുടുംബ ചിത്രം. അതുകൊണ്ട് തന്നെ ഏതൊരു കുടുംബവും കാണേണ്ട ഹ്രസ്വ ചിത്രം. നിത്യേനെ നാം കാണുന്ന മുഖങ്ങൾ നിറഞ്ഞാടുന്ന ഈ ചിത്രം പലപ്പോഴും നമ്മൾ തന്നെ അല്ലേ കഥാപാത്രങ്ങൾ എന്ന തോന്നൽ ജനിപ്പിക്കുന്നു. റിട്ടേർഡ് അദ്ധ്യാപികയേയും അവരുടെ രണ്ട് മക്കളായ അജയനേയും ആനന്ദനെയും, മൂത്ത മകനായ അജയന്റെ ഭാര്യ വിനീതയേയും അവരുടെ തറവാട് വീടിനേയും ചുറ്റിപ്പറ്റിയുള്ള ചെറിയ കഥ ചിര പരിചിതമായി തോന്നും.എന്നാൽ നാം അത് പൂർണമായും കാണുകയും ആ വീട്ടിന്റെ ഒര് ഭാഗം ആകുമ്പോഴേക്കും സിനിമ തീരുകയും ചെയ്യും.
നായകനായ അജയൻ ഒരു എൻആർഐ ആണ്. ദുബായിൽ ജോലി ചെയ്യുന്ന തിരക്കുള്ള കോർപറേറ്റ് ഉദ്യോഗത്തിന്റെ എല്ലാ പ്രഷറുകളും അനുഭവിക്കുന്ന ഒരു സാധാരണ മനുഷ്യൻ. കുടുംബഭാരത്തിന്റെ വ്യഥ ഒരുവശത്തും ഉദ്യോഗത്തിന്റെ തിരക്കുകൾ മറുവശത്തുമായി വരിഞ്ഞ് മുറുക്കപ്പെടുന്ന അയാളുടെ കഥയാണ് ഇന്നലെയോളം. അയാളെ വിളിക്കുന്ന, അയാൾക്കായി കാത്തിരിക്കുന്ന ഒരു വീടിന്റെ കഥയാണ്. അജയനായി സുധി കോപ്പ തന്റെ അഭിനയ ജീവിതത്തിലാദ്യമായി ഇത്രയൂം സോഫിസിക്കേറ്റഡ് ആയ കഥാപാത്രം ആയി വരുന്നു , ആനന്ദനായി ശബരീഷ് വർമ, അമ്മയായി സേതുലക്ഷ്മി, വിനീതയായി ശ്രീധന്യ, ബേബി ആയി ബേബി കൂടെ മാസ്റ്റർ വർക്കിച്ചനും വേഷമിടുന്നു. എല്ലാവരും അവരവരുടെ വേഷം ഭംഗിയായി ചെയ്തിരിക്കുന്നു.
ചുമട് താങ്ങി എന്ന യുവഗായക സംഘം ചിട്ടപ്പെടുത്തി ആലപിച്ച ഗാനം ചിത്രത്തിൽ അവർ തന്നെ അവതരിപ്പിക്കുന്നു. മനോഹരമായ പശ്ചാത്തല സംഗീതവും ക്ലൈമാക്സ് ഗാനവും കൈലാസ് മേനോൻ നിർവഹിച്ചിരിക്കുന്നു. കലാസംവിധാനം നാദൻ കെ. എസ്, ക്യാമറ ശ്രീകാന്ത് ഈശ്വർ, ബിനോയ് കോട്ടക്കൽ അസോസിയേറ്റ് ഡയറക്ടർ, വിപിൻ വിജയൻ എഡിറ്റിംഗ്, എന്നീ പ്രശസ്ത സാങ്കേതിക പ്രവർത്തകരും ഇന്നലയോളത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നു.
എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ കൃഷ്ണഭാസ്കർ മംഗലശ്ശേരി എഴുതി സംവിധാനം ചെയ്ത ഈ ചിത്രം ഒരു പാട് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ കൊച്ചിയിലെയും കോഴിക്കോട്ടേയും പ്രദർശനങ്ങൾക്ക് ശേഷം ഇപ്പോൾ രാജ്യലക്ഷ്മി ഫിലംസ് എന്ന ഫേസ്ബുക് പേജിലും യൂട്യുബിലും റീലീസ് ചെയ്തിരിക്കുന്നു.