ന്യൂഡല്‍ഹി: ഇന്ത്യയുടെ മൂന്ന് സേനാ വിഭാഗങ്ങളേയും സമ്പൂര്‍ണ്ണമായി ആധുനികവല്‍ക്കരിക്കാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. കേന്ദ്ര പ്രതിരോധമന്ത്രിയും സംയുക്തസൈനിക മേധാവിയും അടങ്ങുന്ന ഡിഫന്‍സ് അക്യുസിഷന്‍ കമ്മിറ്റിയാണ് ആധുനിക വല്‍ക്കരണത്തിന് പച്ചക്കൊടി കാണിച്ചിരിക്കുന്നത്.മൂന്ന് സേനാ വിഭാഗങ്ങളുടെ തലവന്‍മാരും പ്രതിരോധ സെക്രട്ടറി, പ്രതിരോധ ഗവേഷണ വിഭാഗം സെക്രട്ടറി, പ്രതിരോധ നിര്‍മ്മാണ വിഭാഗം സെക്രട്ടറി, അക്യുസിഷന്‍ വിഭാഗം മേധാവി എന്നിവരുമടങ്ങുന്ന ഉന്നതതല സമിതിയാണ് അടിയന്തിര തീരുമാനം എടുത്തത്.
പുതിയ തീരുമാനമനുസരിച്ച് 5000 കോടിരൂപക്കുള്ള ഉപകരണങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനും അല്ലാത്തവ പുറത്തുനിന്നു വാങ്ങാനുമാണ് അനുമതി നല്‍കിയിരിക്കുന്നത്. കരസേനക്കായി അത്യാധുനിക ഇലട്രോണിക്‌സ് യുദ്ധോപകരണങ്ങള്‍ വാങ്ങാനും അനുമതിയായി. കരസേനയുടെ പുതിയ പീരങ്കികളായ ടി-72, ടി-90 എന്നിവ അതിര്‍ത്തികളിലേക്ക് വിന്യസിക്കും മുമ്പുള്ള പരിശോധനക്കും പരീക്ഷണത്തിനും അനുമതിയായി. പരമാവധി ഇന്ത്യന്‍ നിര്‍മ്മിത ഉപകരണങ്ങളാണ് വികസിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യേണ്ടതെന്നും സമിതി സേനകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
പി-751 എന്ന പദ്ധതി പ്രകാരം ഇന്ത്യയുടെ അന്തര്‍വാഹിനി നിര്‍മ്മാണവും യുദ്ധകപ്പല്‍ നിര്‍മ്മാണവും കൂടുതല്‍ കാര്യക്ഷമമാക്കാനാണ് സമിതിയുടെ ലക്ഷ്യമെന്നും സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് വ്യക്തമാക്കി. രാജ്യാന്തര സംയുക്ത നിര്‍മ്മാണ കരാറില്‍ യുദ്ധവിമാനങ്ങളും ചോപ്പറുകളും കരസേനാ സായുധ വാഹന നിര്‍മ്മാണവും നടക്കും.
2018ല്‍ സംയുക്ത നിര്‍മ്മാണ കരാറനുസരിച്ച് നാവികസേനക്കായി ദൈനന്തിന ആവശ്യത്തിനായുള്ള 111 ഹെലികോപ്റ്ററുകള്‍ നിലവിലെ ചേതക് ഹെലികോപ്റ്ററുകള്‍ക്ക് പകരമായി നിര്‍മ്മാണം തുടങ്ങിയതായും റാവത് അറിയിച്ചു.21738 കോടി രൂപയാണ് നിര്‍മ്മാണച്ചിലവ്.