കെ4 ന് പിന്നാലെ 5000 കിലോമീറ്റര്‍ പരിധിയിലുള്ള ശത്രു രാജ്യങ്ങളെ തകർക്കാൻ കഴിയുന്ന നൂതന മിസൈൽ നിർമ്മിക്കാൻ ഇന്ത്യ . ആഫ്രിക്ക, യൂറോപ്പ്, ദക്ഷിണ ചൈന, പസഫിക്ക് മേഖലകള്‍ ഈ മിസൈലിന്റെ പരിധിയിൽ വരും . ഡി ആർ ഡി ഒയാണ് മിസൈൽ നിർമ്മാണത്തിനു പിന്നിൽ .
അടുത്തിടെ വിക്ഷേപിച്ച് വിജയിച്ച കെ-4 ന്‍റെ ശേഷികൂടി പതിപ്പായിരിക്കും ഇന്ത്യ ഇനി നിര്‍മ്മിക്കുക. അന്തര്‍വാഹിനികളില്‍ വച്ച് സമുദ്രാന്തര്‍ഭാഗത്ത് നിന്നും കുതിച്ചുയരാന്‍ ശേഷിയുള്ള തരത്തിലായിരിക്കും ഭാവിയിലെ ഈ കരുത്തുറ്റ ആയുധത്തിന്റെ നിർമ്മാണം .
നേരത്തെ അന്തര്‍വാഹിനികളില്‍ നിന്നും വിക്ഷേപിക്കാന്‍ സാധിക്കുന്ന കെ-4 മിസൈല്‍ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചിരുന്നു. ഡി.ആർ.ഡി.ഒ നിർമ്മിച്ച കെ-4 ന്റെ ദൂരപരിധി 3500 കിലോമീറ്ററാണ്. അരിഹന്ത് വിഭാഗത്തിൽപ്പെട്ട അന്തർ വാഹിനിയിലാണ് ഇത് ഘടിപ്പിക്കുന്നത്. ആണവ പോർമുന വഹിക്കാൻ ശേഷിയുള്ള മിസൈലാണിത്. മിസൈൽ പ്രതിരോധ സംവിധാനത്തെ വെട്ടിച്ച് ലക്ഷ്യം ഭേദിക്കുന്ന മിസൈലായാണ് കെ- 4 നെ കണക്കാക്കുന്നത്.
അതേ സമയം 5000 കിലോ മീറ്റര്‍ പരിധിയുള്ള മിസൈല്‍ നിര്‍മ്മാണം ആരംഭിക്കാന്‍ സര്‍ക്കാറിന്‍റെ അവസാന നിര്‍ദേശം കാത്തിരിക്കുകയാണ് ഡിആര്‍ഡിഒ . ഇതിനുള്ള സാങ്കേതിക വിദ്യ നേരത്തെ തന്നെ ഇന്ത്യയുടെ കയ്യിലുണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട് .
5000 കിലോ മീറ്റര്‍ പരിധിയിലുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ സാധിക്കുന്ന കരയില്‍ നിന്നും വിക്ഷേപിക്കാവുന്ന അഗ്നി-5 ഇന്ത്യയ്‌ക്ക് സ്വന്തമായി ഉണ്ട്. ഇത് പരീക്ഷണങ്ങള്‍ക്ക് ശേഷം ഉടന്‍ തന്നെ സൈന്യത്തിന്‍റെ ഭാഗമായി മാറും. കെ-4 നാവിക സേനയുടെ ഭാഗമായാല്‍ അത് അരിഹന്ത് ക്ലാസ് അന്തര്‍വാഹിനിയുമായി സംയോജിപ്പിക്കും.
അതേ സമയം 5000 കിലോ മീറ്റര്‍ അന്തര്‍വാഹിനി മിസൈല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചാല്‍ ഈ ആയുധം കൈയ്യിലുള്ള അമേരിക്ക റഷ്യ ചൈന രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയും എത്തും.