ബെയ്ജിംഗ് : കൊറോണ വൈറസിനെക്കുറിച്ച് ആദ്യ വെളിപ്പെടുത്തല്‍ നടത്തിയ ഡോക്ടര്‍ ലീ വെന്ലിയുടെ മരണത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് ചൈന . വൈറസിനെ കുറിച്ച് വെളിപ്പെടുത്തിയതിന്റെ പേരില്‍ ചൈനീസ് ഭരണകൂടം ഡോ. ലീയെ പീഡിപ്പിച്ചത് ചൂണ്ടിക്കാട്ടി പ്രതിഷേധം ശക്തമായതോടെയാണ് അന്വേഷണത്തിന് തീരുമാനമായത്.
നേത്രരോഗവിദ്ഗധനായ ഡോ ലീ ഡിസംബറിലാണ് സമൂഹ മാദ്ധ്യമത്തിൽ പുതിയ കൊറോണ വൈറസിന്റെ ആദ്യ സൂചന നല്‍കിയത്. ചൈനീസ് മെസേജിംഗ് ആപ്ലിക്കേഷനായ വീ ചാറ്റിലാണ് കൊറോണയെ കുറിച്ചുള്ള വിവരങ്ങള്‍ അദ്ദേഹം പങ്കുവെച്ചത്. മെഡിക്കല്‍ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഗ്രൂപ്പിലാണ് കൊറോണയെ കുറിച്ച് അദ്ദേഹം ആദ്യമായി വെളിപ്പെടുത്തിയത്. ഒരു പ്രാദേശിക സീഫുഡ് മാര്‍ക്കറ്റില്‍ നിന്നും ഏഴു പേര് ചികിത്സയ്ക്കെത്തിയെന്നും അക്യൂട്ട് റെസിപ്പറേറ്ററി സിന്‍ഡ്രോം എന്ന വൈറസ് ബാധ ഇവരില്‍ കണ്ടെത്തിയെന്നും ഇവര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണെന്നും അദ്ദേഹം ഗ്രൂപ്പില്‍ പറഞ്ഞു.
പരിശോധനകളില്‍ നിന്നും അത് കൊറോണ വൈറസ് ആണെന്ന് കണ്ടെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. 2003 ല്‍ 800 പേരുടെ ജീവന് കവര്‍ന്നെടുത്ത സാര്‍സ് ഇനത്തില്‍ പെട്ട കൊറോണയാണിത്. അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് പ്രിയപ്പെട്ടവര്‍ക്ക് മുന്നറിയിപ്പ് നല്‍കണമെന്നും ലീ പറഞ്ഞു.
എന്നാല്‍ ലീയുടെ അഭിപ്രായങ്ങൾ ഭരണകൂടം മുഖവിലയ്ക്കെടുക്കാതെ ഊഹാപോഹം പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് ലീയ്ക്കതിരെ നടപടിയെടുത്തിരുന്നു.
ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് ലീയും വൈറസ് ബാധിതനായതും ന്യൂമോണിയ ബാധിച്ച് മരണമടഞ്ഞതും. ലീയുടെ മരണത്തിനു പിന്നാലെ ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമായി . ഇതോടെയാണ് അഴിമതിവിരുദ്ധ വിഭാഗം അന്വേഷണം പ്രഖ്യാപിച്ചത്.