പരമേശ്വർ ജിയെന്ന തണൽ ഇനിയില്ലെന്ന്, ഈ വിയോഗമുണ്ടാക്കിയ ശൂന്യതയിൽ മനസിനെ പറഞ്ഞ് വിശ്വസിപ്പിക്കുകയാണ് ഞാൻ…. ഭാരതീയ വിചാര കേന്ദ്രത്തിന് ഊടും പാവുമേകി, ആർഎസ്എസ് പ്രസ്ഥാനത്തിന്റെ വളർച്ചയിലുടനീളം ദീപസ്തംഭമായി നിന്നു പരമേശ്വർ ജി. കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിന്റെ ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചു. വിദ്യാർത്ഥി പരിഷത്തിന്റെ പ്രവർത്തന കാലത്താണ് അദ്ദേഹവുമായി ആദ്യമായി അടുത്തിടപഴകാൻ എനിക്ക് അവസരം കിട്ടിയത്… കഴിഞ്ഞ മാസം കണ്ണൂരിൽ നടന്ന ഭാരതീയ വിചാര കേന്ദ്ര സമ്മേളനത്തിലാണ് അവസാനമായി കണ്ടതും…. ആശയപരമായി എന്ത് സംശയവുമായി പോയാലും ഓരോ കൂടിക്കാഴ്ചയിലും അത് പരിഹരിച്ചേ അദ്ദേഹം യാത്രയാക്കാറുണ്ടായിരുന്നുള്ളൂ. പക്ഷേ, ഇന്ന് അദ്ദേഹത്തിന് അന്തിമോപചാരമർപ്പിക്കാനാണ് യാത്ര.
ചിന്തകനായും എഴുത്തുകാരനായും രാഷ്‌ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ നിറ സാന്നിധ്യമായിരുന്ന അദ്ദേഹത്തെ കക്ഷിരാഷ്‌ട്രീയത്തിന് അതീതമായി എല്ലാവരും പരമേശ്വർജി എന്ന് വിളിച്ചതിൽ നിന്നു തന്നെ മനസിലാക്കാനാകും എത്രമാത്രം ഉയർന്ന സ്ഥാനത്താണ് മലയാളി മനസിൽ അദ്ദേഹം ചിര പ്രതിഷ്ഠനായതെന്ന്. നവോത്ഥാനത്തെ നേർവഴിയിലേക്ക് നയിക്കാൻ പരമേശ്വർ ജി തുടങ്ങി വച്ച ഭാരതീയ വിചാര കേന്ദ്രം കേരളത്തിന്റെ ചുവപ്പൻ രാഷ്‌ട്രീയത്തെ മറ്റൊരു ഗതിയിലേക്ക്, ചിന്താധാരയിലേക്ക്, തിരിച്ചുവിടുകയായിരുന്നു. സ്ഥാനമാനങ്ങളിൽ ആകൃഷ്ടനാകാതെയാണ് ദില്ലിയിൽ നിന്ന് കേരളത്തിലേക്ക് അദ്ദേഹം തന്റെ തട്ടകം മാറ്റിയത്. കേരളത്തിൽ പ്രവർത്തിക്കുകയെന്ന ദൃഢപ്രതിജ്ഞയും അദ്ദേഹത്തിനുണ്ടായിരുന്നു.
പരമേശ്വർ ജിയാണ് മലയാളി മനസിനെ ദേശീയതയെപ്പറ്റി കൂടുതൽ ചിന്തിക്കാൻ പഠിപ്പിച്ചത്. കൊട്ടിഘോഷിച്ച കേരള മോഡലിന്റെ പൊള്ളത്തരം സാക്ഷാൽ ഇ എം എസിനോട് പോലും മടിയില്ലാതെ നേരിട്ട് വെട്ടിത്തുറന്ന് പറഞ്ഞ പരമേശ്വർ ജിയോട് പാർലമെൻറിലെ ആളെണ്ണം പറഞ്ഞ് തർക്കിച്ച ഇഎംഎസിന്റെ പിൻമുറക്കാർക്ക്, പാർലമെൻറിലെ ആളെണ്ണവും കൂടിയത് കാട്ടിക്കൊടുത്താണ് പരമേശ്വർ ജി വിടവാങ്ങിയത്. ആശയപരമായി വ്യത്യസ്ത ധാരകളിൽ നിൽക്കുന്നവർ തമ്മിൽ ആരോഗ്യകരമായ സംവാദമാകാം എന്ന മാതൃകയും ഭാരതീയ വിചാര കേന്ദ്രത്തിലൂടെ കാട്ടിക്കൊടുക്കാൻ അദ്ദേഹത്തിനായി.1990 കളിൽ ആഗോളതലത്തിൽ കമ്യൂണിസം നേരിട്ട തിരിച്ചടികളെ കേരളത്തിന്റെ തെരുവുകളിൽ അദ്ദേഹം ആശയഗാംഭീര്യത്തോടെ തുറന്നു കാട്ടി.
1951 ൽ കേസരി വാരികയുടെ മുഖപ്രസംഗത്തിലൂടെ പരമേശ്വർ ജിയെന്ന പത്രപ്രവർത്തകനെയും കേരളമറിഞ്ഞു. ദേശസ്നേഹ ഗീതങ്ങളടക്കമുള്ള കവിതകളിലൂടെയും അദ്ദേഹം തന്റെ ആശയങ്ങൾ വ്യക്തമാക്കി. ഭാരതീയ ജനസംഘത്തിന് ആശയാടിത്തറ ഉണ്ടാക്കിയ അദ്ദേഹം, അടിയന്തരാവസ്ഥക്കാലത്ത് മിസാ തടവുകാരനായി ജയിൽവാസവും അനുഭവിച്ചു. ജനസംഘം ജനതാ പാർട്ടിയായി ഉയിർകൊണ്ടപ്പോൾ അദ്ദേഹവും രാഷ്‌ട്രീയത്തിൽ നിന്ന് പിൻവാങ്ങി.ആധ്യാത്മികതയും ലാളിത്യവും കൈമുതലാക്കി, മലയാളികൾക്ക് മാർഗനിർദേശിയായി ശിഷ്ടകാലം കൊണ്ടുപോവുകയെന്ന തീരുമാനമാണ് അന്ന് അദ്ദേഹമെടുത്തത്.
2004ൽ പത്മശ്രീയും 2018 ൽ പദ്മവിഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ദേശീയതയെ ചോദ്യം ചെയ്യുന്ന കപട നവോത്ഥാന വാദികളെ എന്നും തുറന്നെതിർത്തിട്ടുള്ള പരമേശ്വർ ജി യുടെ ആശയമാണ് ഇന്ന് നരേന്ദ്ര മോദി സർക്കാരും പിന്തുടരുന്നത്. ഒരു തലമുറയെ വിഷലിപ്തമാക്കാനുള്ള ഇടതു നീക്കത്തെ തുടച്ചെറിഞ്ഞു കൊണ്ടാവണം പരമേശ്വർ ജിക്ക് നാം ശ്രദ്ധാഞ്ജലിയൊരുക്കേണ്ടത്.
യജ്ഞ പ്രസാദമെന്ന കവിതാ സമാഹാരത്തിൽ പരമേശ്വർ ജിയെഴുതിയത് പോലെ, വിരുന്നു നാളുകൾ തീർത്ത് ആ മഹാനുഭാവൻ മറ്റൊരിടത്തേക്ക് പോയെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. പ്രിയ വഴികാട്ടിക്ക് കണ്ണീരോടെ വിട