ആലപ്പുഴ : ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും ആർ.എസ്.എസിന്റെ മുതിർന്ന പ്രചാരകനുമായ പി. പരമേശ്വർജി ഇനി ദീപ്തമായ ഓർമ്മ. ആലപ്പുഴ മുഹമ്മയിലെ താമരശ്ശേരി വീട്ടു വളപ്പിൽ പരമേശ്വർജിയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടന്നു. രാവിലെ വിചാരകേന്ദ്രത്തിലും വിജെടി ഹാളിലും പൊതുദർശനത്തിനു വച്ച ശേഷമാണ് ഭൗതിക ദേഹം മുഹമ്മയിലെ വസതിയിലെത്തിച്ചത്. ഹിന്ദു ആചാര പ്രകാരമുള്ള കർമ്മങ്ങൾക്ക് ശേഷം കൊച്ചുമകൻ ചിതയ്‌ക്ക് തീകൊളുത്തിയതോടെ ഒരു യുഗത്തിന്റെ പര്യവസാനമാവുകയായിരുന്നു.തിരുവനന്തപുരത്ത് നിന്ന് ഇന്ന് ഉച്ചയോടെ ആലപ്പുഴയിലെത്തിച്ച ഭൗതികദേഹത്തെ കലവൂരിൽ നിന്ന് വിലാപയാത്രയോടെയാണ് മുഹമ്മയിലെ വീട്ടിലെത്തിച്ചത്.
ഇന്നലെ വെളുപ്പിന് അന്തരിച്ച പരമേശ്വർജിയുടെ ഭൗതിക ദേഹം ആർ.എസ്.എസ് പ്രാന്തകാര്യാലയമായ മാധവ നിവാസിലും പൊതു ദർശനത്തിനു വച്ചിരുന്നു. സമൂഹത്തിന്റെ നാനാ തുറകളിൽ നിന്ന് നിരവധി പേർ എറണാകുളത്തും തിരുവനന്തപുരത്തും പരമേശ്വർജിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. ആർ.എസ്.എസ് സർകാര്യവാഹ് ഭയ്യാജി ജോഷി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി വി. മുരളീധരൻ , മിസോറാം ഗവർണർ പി.എസ് ശ്രീധരൻ പിള്ള, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, മന്ത്രിമാർ , പൊതുപ്രവർത്തകർ , ആർ.എസ്.എസ് കാര്യകർത്താക്കൾ, ബിജെപി നേതാക്കൾ , ജനപ്രതിനിധികൾ തുടങ്ങി വലിയ ജനാവലി പരമേശ്വർജിക്ക് അന്ത്യാഞ്ജലിയർപ്പിച്ചു.