തിരുവനന്തപുരം: ഉണ്ട, ആയുധ വിവാദങ്ങൾക്കിടെ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാരിനെയും പാർട്ടിയെയും വെട്ടിലാക്കിക്കൊണ്ടുള്ള സിഎജി റിപ്പോർട്ട് വിശദമായിത്തന്നെ തിരുവനന്തപുരത്ത് ചേരുന്ന യോഗം ചർച്ച ചെയ്യും.
രാജ്യ സുരക്ഷയെത്തന്നെ ബാധിക്കുന്ന വിഷയത്തിൽ പ്രതിപക്ഷവും ബിജെപിയും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു. ഇതിൽ നിന്ന് രക്ഷ നേടാൻ പാർട്ടിയ്ക്ക് അടിയന്തരമായി പ്രതിവിധി കണ്ടേ മതിയാകൂ. യുഡിഎഫ് സർക്കാരിന്റെ കാലത്താണ് സംഭവമുണ്ടായതെന്ന ആരോപണമുന്നയിച്ച് പ്രതിരോധിക്കാനാകും പാർട്ടി തീരുമാനിക്കുക.
ഒപ്പം വിഷയം കുറച്ച് പോലീസുകാരുടെ മാത്രം തലയിൽ കെട്ടിവച്ച് ആഭ്യന്തര വകുപ്പ് തലയൂരാനുള്ള ശ്രമങ്ങളും പാർട്ടി ആരംഭിച്ചു കഴിഞ്ഞുവെന്ന് ഇതിനോടകം ആരോപണം ഉയർന്നു കഴിഞ്ഞു.