സാന്റിയാഗോ ബര്‍ണബ്യൂ: സ്‌പാനിഷ് ഫുട്ബോള്‍ ലീഗില്‍ എൽ-ക്ലാസിക്കോ പൂരത്തിന് ഇനി മണിക്കൂറുകൾ മാത്രം. ലോകത്തേതു കോണിലും ഒരുപോലെ ഏറ്റവും ആഘോഷിക്കപ്പെടുന്ന വൈരം. ലാ-ലിഗ കിരീട പോരാട്ടത്തിൽ എറ്റവും നിർണായകമായ രാത്രി ഇന്ന് സാന്റിയാഗോ ബെർണബ്യൂയിൽ സംഭവിക്കും. ജയത്തിൽ കുറഞ്ഞതൊന്നും രണ്ട് ടീമുകൾക്കും ഭൂഷണമല്ലാത്തതിനാൽ തീപാറുമെന്നുറപ്പ്. റയൽ മൈതാനമായ സാന്റിയാഗോ ബര്‍ണബ്യൂവില്‍ ഇന്ത്യന്‍ സമയം രാത്രി 1.30നാണ് മത്സരം.
പുതിയ ബാഴ്സ കോച്ച് സെറ്റിയന്റെ ആദ്യ ക്ലാസിക്കോ ആണിതെന്ന സവിശേഷതയും ആകാംക്ഷയുമുണ്ടിതിന്. തന്റെ മാറ്റ് തെളിയിക്കാൻ അദ്ദേഹം പൂർണ്ണബദ്ധനാണ് എന്നതും ഈ രാത്രിയെ മുൾമുനയിൽ നിർത്തുന്നു. സാന്റിയാഗോയിലേക്ക് വണ്ടി കയറിയ സ്ക്വാഡിൽ കഴിഞ്ഞ കുറച്ചു കാലത്തെ പതിവുകാരായ സുവാരസ്, ഡെംബെലെ, റോബർട്ടോ എന്നിവർക്ക് പരിക്ക് പൂർണ്ണമായും ഭേദം ആവാത്തതിനാൽ ഇടം ലഭിച്ചിട്ടില്ല. പരിക്കിൽ നിന്ന് ഭേദമായി വന്ന ആൽബ മാത്രമാണ് ആശ്വാസം.
ടീമിന്റെ ഘടനയിൽ കാര്യമായ മാറ്റമൊന്നും ഉണ്ടാകാൻ സാധ്യതയില്ല.
നപ്പോളി മാച്ചിൽ നിന്ന് വ്യത്യസ്തമായി ഇലവനിൽ ഇടം പിടിക്കാൻ ആർതുറിന് മാത്രമേ സാധ്യത കാണുന്നുള്ളൂ. മെസി തന്നെ ടീമിന്റെ ഏറ്റവും വലിയ ഊർജ്ജവും പ്രതീക്ഷയും. ഏറ്റവും കൂടുതൽ എൽ ക്ലാസിക്കോ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡിൽ മെസി എത്തുമെന്ന പ്രത്യേകത കൂടി ഇന്നത്തെ മത്സരത്തിനുണ്ട്.
ഇനി റയൽ മാഡ്രിഡിലേക്ക് വരുമ്പോൾ, വളരെ മികച്ച രീതിയിൽ പൊയ്‌ക്കൊണ്ടിരുന്ന സീസൺ കഴിഞ്ഞ രണ്ടാഴ്ചയിൽ ആകെ തകിടം മറിഞ്ഞ അവസ്ഥയാണ്. കോപ്പ എലിമിനേഷൻ, ചാമ്പ്യൻസ് ലീഗ് തിരിച്ചടി, അവസാന രണ്ട് കളികളിൽ ലാലിഗയിൽ പോയിന്റുകൾ നഷ്ടപ്പെടുത്തിയത് എന്നത് അവരുടെ ഇതുവരെയുള്ള സീസൺ മാറ്റ് ആകെ കുറച്ചിരിക്കുകയാണ്. മികച്ച ഡിഫൻസിന്റെയും, ഗോൾകീപ്പറുടെയും, മധ്യനിരയുടെയും, പ്രകടനത്തെ മുതലാക്കാൻ പോന്ന പ്രഹരശേഷിയുള്ള ആക്രമണ നിര ഇല്ല എന്നതാണ് പ്രശ്നം. അസെൻസിയോയുടെയും, ഹസാർഡിന്റെയും പരിക്കും, കഴിഞ്ഞ കുറച്ചു കളികളായുള്ള ബെൻസിമയുടെ ഫോം ഇല്ലായ്മയുമാണ് അവർക്ക് തിരിച്ചടിയായത്. എന്തായാലും ബാഴ്സയെ തളക്കാൻ മികച്ച ഒരു ഗെയിം പ്ലാനുമായി തന്നെയാവും സിദാൻ മാഡ്രിഡ് മണ്ണിലേക്ക് ഇറങ്ങുന്നത്.
ഇന്ത്യൻ ആരാധകരെ സംബന്ധിച്ച് ഹിറ്റ്മാൻ മത്സരം നേരിട്ടുകാണാൻ എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട് ഇന്നത്തെ മത്സരത്തിന്. മാഡ്രിഡില്‍ നിന്നുള്ള ചിത്രം ട്വീറ്റ് ചെയ്‌തുകൊണ്ട് രോഹിത് തന്നെയാണ് ആരാധകരെ ഇക്കാര്യം അറിയിച്ചത്. ‘മത്സരത്തിനായി കാത്തിരിക്കാനാവുന്നില്ല’ എന്നായിരുന്നു ഹിറ്റ്മാന്റെ ട്വീറ്റ്. ലാ ലീഗയുടെ ഇന്ത്യന്‍ അംബാഡര്‍ കൂടിയായ രോഹിത് ഇതാദ്യമായാണ് എല്‍ ക്ലാസിക്കോ കാണാനെത്തുന്നത്.















