ഡാലസ്: അന്താരാഷ്‌ട്ര ഫുട്‌ബോളിലെ തന്റെ ഭാവിയെക്കുറിച്ചുള്ള എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 2026 ഫിഫ ലോകകപ്പാണ് തന്റെ കരിയറിലെ അവസാന ലോകകപ്പെന്നും അതിന് ശേഷം ദേശീയ ടീമിനോട് വിടപറയുമെന്നും 41കാരനായ സൂപ്പര്‍താരം വ്യക്തമാക്കി. സ്പെയിനെതിരായ പ്രീക്വാര്‍ട്ടര്‍ മത്സരത്തിന് മുന്നോടിയായി ഡാലസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് റൊണാള്‍ഡോ നിര്‍ണായക പ്രഖ്യാപനം നടത്തിയത്.
ലോകകപ്പിലെ ഓരോ നിമിഷവും ആസ്വദിക്കുകയാണെന്നും എന്നാല്‍ ഇത് തന്റെ അവസാന ലോകകപ്പ് യാത്രയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘ഇത് എന്റെ അവസാന ലോകകപ്പായിരിക്കും. എന്നാല്‍ സ്പെയിനെതിരായ മത്സരം ലോകകപ്പിലെ എന്റെ അവസാന മത്സരമാകില്ലെന്നാണ് പ്രതീക്ഷ. കഴിയുന്നത്ര ദൂരം പോര്‍ച്ചുഗലിനെ മുന്നോട്ട് കൊണ്ടുപോകാനാണ് ആഗ്രഹം,’ റൊണാള്‍ഡോ പറഞ്ഞു.
വിരമിക്കല്‍ തീരുമാനത്തില്‍ യാതൊരു നിരാശയുമില്ലെന്നും ഫുട്‌ബോളിന് വേണ്ടി തനിക്ക് നല്‍കാനുണ്ടായിരുന്നതെല്ലാം നല്‍കിയെന്ന സംതൃപ്തിയോടെയാണ് കരിയര്‍ അവസാനിപ്പിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ലോകകപ്പ് നേടിയാലും ഇല്ലെങ്കിലും എന്റെ കരിയറിന്റെ മൂല്യം അതുകൊണ്ട് അളക്കാനാകില്ല. കഴിഞ്ഞ 23 വര്‍ഷമായി രാജ്യത്തിനായി ഞാന്‍ ആത്മാര്‍ഥമായി കളിച്ചു. ഫുട്‌ബോളിനോടുള്ള അതിയായ സ്‌നേഹമാണ് ഇന്നും എന്നെ മുന്നോട്ട് നയിക്കുന്നത്,’ റൊണാള്‍ഡോ പറഞ്ഞു.
2003-ല്‍ പോര്‍ച്ചുഗലിനായി അരങ്ങേറ്റം കുറിച്ച റൊണാള്‍ഡോ നിലവില്‍ ദേശീയ ടീമിനായി 232 മത്സരങ്ങളില്‍ നിന്ന് 146 ഗോളുകള്‍ നേടിയിട്ടുണ്ട്. പുരുഷ അന്താരാഷ്‌ട്ര ഫുട്‌ബോളിലെ എക്കാലത്തെയും ഉയര്‍ന്ന ഗോള്‍വേട്ടക്കാരനെന്ന റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലാണ്. ഈ ലോകകപ്പിലും ചരിത്രനേട്ടങ്ങള്‍ സ്വന്തമാക്കിയ റൊണാള്‍ഡോ, ആറു വ്യത്യസ്ത ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ പുരുഷ ഫുട്‌ബോള്‍ താരമായി മാറി.
നോക്കൗട്ട് മത്സരത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡും അദ്ദേഹം സ്വന്തമാക്കി. ഇതിനിടെ, സ്പെയിനെതിരായ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിന് റൊണാള്‍ഡോയുടെ പ്രഖ്യാപനം കൂടുതല്‍ ആവേശം പകര്‍ന്നിരിക്കുകയാണ്. മത്സരം ജയിച്ചാല്‍ ലോകകപ്പ് സ്വപ്‌നം ഒരു പടി കൂടി മുന്നോട്ട് നീളും. തോറ്റാല്‍, ലോക ഫുട്‌ബോളിലെ എക്കാലത്തെയും മഹാന്മാരില്‍ ഒരാളുടെ ലോകകപ്പ് അധ്യായത്തിന് അവിടെ തിരശ്ശീല വീഴും.















