സാന്റിയാഗോ ബര്‍ണബ്യൂ: ആവേശം വാരി വിതറിയ എൽ ക്ലാസിക്കോ പോരാട്ടത്തിൽ ബാഴ്സയെ തകർത്ത് റയൽ. ഏറെക്കാലത്തിന് ശേഷം സാന്റിയഗോ ബേര്‍ണബ്യൂവില്‍ ഏകപക്ഷീയമായാണ് ബാഴ്സലോണയെ റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു റയലിന്റെ ജയം.
രണ്ടാം പകുതിയില്‍ പിറന്ന വിനീഷ്യസിന്റെയും മാരിയാനോ ഡയാസിന്റെയും ഗോളുകളാണ് റയലിന് ജയം നല്‍കിയത്. 7 മത്സരങ്ങളായി വിജയമില്ലാതിരുന്ന സിദാനും സംഘത്തിനും എല്‍ ക്ലാസിക്കോ ജയം തുണയായി. ഇന്നത്തെ ജയം ലാ ലീഗയില്‍ ഒരു പോയന്റിന്റെ ലീഡ് നേടി ഒന്നാം സ്ഥാനത്തെതാന്‍ റയലിനെ സഹായിച്ചു. ക്യാമ്പ് നൗവില്‍ ഗോള്‍ രഹിതമായിരുന്ന ക്ലാസിക്കോ ആവേശഭരിതമാക്കാന്‍ ടെര്‍ സ്റ്റെയ്ഗന്റെയും കോര്‍തോയുടേയും മികച്ച സേവുകള്‍ക്ക് സാധിച്ചു.
റയല്‍ തുടക്കത്തില്‍ അക്രമിച്ച് തുടങ്ങിയെങ്കിലും സെറ്റ്യന്‍ അവകാശപ്പെട്ടപോലെ മെസിയും സംഘവും കളി പൊസിഷനിലൂടെ തങ്ങളുടെ വരുതിയിലാക്കിയിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ 71-ാം മിനിറ്റിലാണ് വിനീഷ്യസ് ഗോളടിക്കുന്നത്. പകരക്കാരനായി ഇറങ്ങിയതിന് പിന്നാലെ തന്നെ ഗോളടിച്ച് ബാഴ്സലോണയെ ഞെട്ടിക്കുകയയിരുന്നു മരിയനോ.















