മുംബൈ: റോഡ് സേഫ്റ്റി വേള്‍ഡ് സീരിസ് ടി20 മത്സരത്തില്‍ ഇന്ത്യ ലെജൻഡ്സിന് വിജയത്തുടക്കം. വെസ്റ്റ് ഇൻഡീസ് ലെജൻഡ്സിനെ ഏഴ് വിക്കറ്റിന് തകർത്താണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെയും വീരേന്ദർ സേവാഗിന്റെയും പ്രകടനമാണ് ഇന്ത്യയ്‌ക്ക് അനായാസം ജയം സമ്മാനിച്ചത്.
ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ലെജന്‍ഡ്സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തപ്പോള്‍ 18.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലെജന്‍ഡ്സ് ലക്ഷ്യത്തിലെത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ വിൻഡീസിന് വേണ്ടി ശിവനാരായൺ ചന്ദർപോളും ഡാരൻ ഗംഗയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്.
ഗംഗ 24 പന്തിൽ 32 റൺസുമായി ക്രീസ് വിട്ടപ്പോൾ ചന്ദർപോൾ 41 പന്തിൽ 61 റൺസെടുത്തു. നായകൻ ബ്രയാൻ ലാറ 15 പന്തിൽ നിന്ന് 17 റൺസെടുത്തു. ഇന്ത്യയ്‌ക്ക് വേണ്ടി സഹീർ ഖാൻ, മുനാഫ് പട്ടേൽ, പ്രഖ്യാൻ ഓജ എന്നിവർ രണ്ട് വിക്കറ്റ് വീതവും ഇർഫാൻ പഠാൻ ഒരു വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം ഗംഭീരമായിരുന്നു. ടീം ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണർമാരായ സച്ചിൻ ടെൻഡുൽക്കറും വീരേന്ദർ സേവാഗും ക്രീസിലേക്കെത്തിയപ്പോൾ വാംഖഡെ ഇളകി മറിഞ്ഞു. വീരു പഴയ ഫോമിൽ തന്നെയെന്ന് തെളിയിക്കുന്ന തുടക്കം തന്നെയാണ് ഇന്ത്യ ലെജൻഡ്സിന് നൽകിയത്. ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടിയായിരുന്നു തുടക്കം.
പിന്നീട് പതിയെ താളം കണ്ടെത്തി അടിച്ച് കളിച്ച ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ ഇന്ത്യയ്‌ക്ക് സമ്മാനിച്ചത് 83 റൺസ്. സച്ചിൻ 29 പന്തിൽ 36 റൺസെടുത്ത് പുറത്തായപ്പോൾ സേവാഗ് 57 പന്തിൽ 74 റൺസെടുത്ത് പുറത്താകാതെ നിന്നു. മുഹമ്മദ് കൈഫ് 16 പന്തിൽ 14 റൺസും യുവരാജ് സിംഗ് 7 പന്തിൽ 10 റൺസും നേടി. വിൻഡീസിന് വേണ്ടി കാൾ ഹൂപ്പർ രണ്ട് വിക്കറ്റുകൾ നേടി.















