കൊച്ചി: കൊറോണ ഭീതിയുണ്ടെങ്കിലും ഐപിഎല്‍ മത്സരങ്ങള്‍ മാറ്റാന്‍ തീരുമാനി ച്ചിട്ടില്ലെന്ന് ബിസിസിഐ. ബിസിസിഐയുടെ ജോയിന്റ് സെക്രട്ടറി ചുമതലയുള്ള മലയാളി ജയേഷ് ജോര്‍ജ്ജാണ് മാധ്യമങ്ങളോട് ഐപിഎല്‍ തയ്യാറെടുപ്പുകള്‍ വിശദീകരിച്ചത്.
കോവിഡ്-19 ബാധ ഗൗരവമേറിയതാണ്. എന്നാല്‍ പരമാവധി മുന്‍കരുതലുകള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം എടുത്തുകൊണ്ടായിരിക്കും മത്സരങ്ങള്‍ നടത്തുക. ടീമുകളുടെ സുരക്ഷിതത്വം ഓരോ താരങ്ങളുടേയും വ്യക്തിഗത ആരോഗ്യപരിശോധന അതിനുള്ള ചികിത്സ എന്നിവക്ക് അതാത് ടീമുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ജയേഷ് വ്യക്തമാക്കി.
അന്താരാഷ്‌ട്ര രംഗത്ത് സുപ്രധാന മത്സരങ്ങള്‍ മാറ്റിവച്ചിരിക്കുന്ന സാഹചര്യത്തില്‍ ഐപിഎല്ലിന്റെ ഭാവിയെപ്പറ്റി ആരാഞ്ഞപ്പോഴാണ് മത്സരം നടത്താനുള്ള തീരുമാനം ബിസിസിഐ അറിയിച്ചിരിക്കുന്നത്. ഏതാണ്ട് 50,000 പേര്‍ ഓരോ മത്സരത്തിലും കളികാണാനെത്തുന്നത് കണക്കിലെടുത്തുള്ള സുരക്ഷാ തയ്യാറെടുപ്പുകളാണ് നിലവില്‍ ബിസിസിഐ എടുത്തിരിക്കുന്നത്. മാര്‍ച്ച്, ഏപ്രില്‍,മെയ് മാസങ്ങളില്‍ മാത്രമാണ് ഇത്രയധികം അന്താരാഷ്‌ട്ര താരങ്ങളെ ഒരുമിച്ച് കളിക്കാനായി ലഭിക്കുകയുള്ളു. മാറ്റിവയ്‌ക്കുക എന്നാല്‍ ഈ വര്‍ഷം ഐപിഎല്‍ നടക്കില്ലെന്നാണര്‍ത്ഥം. മാത്രമല്ല ടി20 ലോകകപ്പ് പുറകേ വരുന്നതും പ്രശ്‌നമാണെന്നും ജയേഷ് ചൂണ്ടിക്കാട്ടുന്നു.
5000 പേരില്‍ കൂടുതല്‍ വരുന്ന പരിപാടികളെ സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ കര്‍ശന വിലക്കാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഓരോ പ്രദേശത്തെ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടങ്ങളുമാണ് തീരുമാനമെടിക്കേണ്ടത്. കളികള്‍ നടക്കുമ്പോള്‍ കാണികളെ ഏതുതരത്തില്‍ പരിശോധനക്ക് വിധേയമാക്കുമെന്നതിന് പ്രത്യേകം സൂചനകളൊന്നും ബിസിസിഐ നല്‍കിയിട്ടില്ല.















