മുംബൈ : ഇന്ത്യയുടെ ബാഡ്മിന്റൺ സ്വപ്‌നങ്ങൾ ചിറകേറി പറന്നിട്ട് ഇന്നേക്ക് 40 വർഷം. ഓൾ ഇംഗ്ലണ്ട് ബാഡ്മിൻറൺ കിരീടം പ്രകാശ് പദുകോൺ നേടിയത് ഈ ദിവസമായിരുന്നു . 1980 മാർച്ച് മാസം 23-)o തീയതി യായിരുന്നു ആ ചരിത്ര മുഹൂർത്തം. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ ഇന്തോനേഷ്യയുടെ ലീം സ്വീ കിമ്മിനെയാണ് പദുകോൺ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്തത് 15 -3 , 15 -10. കിരീടം കയ്യിലേന്തുമ്പോൾ പദുകോണിന് 24 വയസ്സു മാത്രമായിരുന്നു പ്രായം.
അന്നത്തെ കലാശ പോരാട്ടം ഏറ്റവും ശക്തരായ രണ്ടുപേർ തമ്മിൽ തന്നെയായിരുന്നു . കാരണം ഇരുവരും ഫൈനലിൽ എത്തിയത് എതിരാളികൾക്ക് ഒരു ഗെയിം പോലും സമ്മാനിക്കാതെയായിരുന്നു .ഇന്ത്യയുടെ ബാഡ്മിന്റൺ പുരുഷവിഭാഗത്തിൽ ഓൾ ഇംഗ്ലണ്ട് ബാഡ്മിൻറൺ കിരീടം പിന്നീട് ഇന്ത്യയിലേക്ക് കൊണ്ടുവന്നത് നിലവിലെ ദേശീയ ബാഡ്മിൻറൺ പരിശീലകൻ പുല്ലേല ഗോപിചന്ദാണ് .
പ്രകാശ് പദുകോൺ അന്ന് ഓൾ ഇംഗ്ലണ്ട് ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ മൂന്നാം സീഡായിട്ടാണ് പ്രവേശിച്ചത്. കാരണം അതിനു തൊട്ടുമുൻപ് നടന്ന രണ്ടു ടൂർണമെന്റുകളിൽ കിരീടം ചൂടിയായിരുന്നു ആ വരവ്. തുടർന്ന് 1983 ൽ ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പതാക ഏന്തിയ പദുകോൺ നാടാടെ ഇന്ത്യക്ക് വെങ്കല മെഡലും നേടിത്തന്നു. നിലവിലെ പ്രശസ്ത ബോളിവുഡ് നടിയും ബാഡ്മിൻറൺ താരവുമായ ദീപിക പദുകോൺ മകളാണ്.