ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണ ബാധിതരെ ചികിത്സിക്കുന്ന കാര്യത്തില്‍ സൈനിക സംവിധാനം നിര്‍ണ്ണായകമാകുന്നു. നിലവില്‍ വിവിധ കേന്ദ്രങ്ങളിലായി 9000 കിടക്കകളാണ് സജ്ജമാക്കിയിരിക്കുന്നത്. വിദേശത്തുനിന്നടക്കമുള്ളവരെ നേരിട്ട് സൈനിക കേന്ദ്രങ്ങളി ലേക്കാണ് എത്തിച്ചത്. രോഗികളെ പരിചരിക്കാനായി സൈനിക ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കം 8500 പേര്‍ സേവനനിരതരാണ്.
സൈനിക കേന്ദ്രങ്ങള്‍ നിലനില്‍ക്കുന്ന സംസ്ഥാന സര്‍ക്കാറുകളുമായും പ്രധാന ജില്ലാ കേന്ദ്രങ്ങളുമായും സഹകരിച്ച് സൈന്യം വളരെ മികച്ചരീതിയിലാണ് കൊറോണ ചികിത്സ മുന്നോട്ട് കൊണ്ടുപോകുന്നത്. ചികിത്സാ ഉപകരണങ്ങള്‍, പ്രതിരോധ ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിലും സൈന്യം മുന്‍നിരയിലാണ്. 1.5 ലക്ഷം ലിറ്റര്‍ സാനിറ്റൈസർ സൈന്യം ഇതുവരെ നിര്‍മ്മിച്ച് വിതരണം ചെയ്തത്. ഡി ആര്‍ ഡി ഒ നേരിട്ട് എന്‍99 എന്ന ഏറ്റവും പ്രതിരോധശേഷി കൂടിയ മാസ്‌ക്കുകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി നിര്‍മ്മിച്ച് വിവിധ ആശുപത്രികളിലേക്കും എത്തിച്ചുകൊണ്ടിരിക്കുകയാണ്.
സൈന്യത്തിന്റെ നേതൃത്വത്തില്‍ 25 ടണ്‍ മരുന്നുകളാണ് നാടിന്റെ വിവിധ മേഖലകളിലേക്ക് വിതരണം ചെയ്തുകഴിഞ്ഞു. സൈനിക വിഭാഗമായ കരസേന, നാവികസേന, വായുസേന ഇവര്‍ക്കൊപ്പം സൈനിക മേഖലയിലെ ഗവേഷണ വിഭാഗമായ ഡി ആര്‍ ഡി ഒയും സംയുക്തമായാണ് ചികിത്സാ ഉപകരണങ്ങൾ അതിവേഗത്തിൽ നിർമ്മിക്കുന്നത്. ഇതില്‍ ഗൗണുകൾ , മാസ്കുകൾ , പ്രത്യേക പോഷകാഹാരങ്ങൾ , പ്രതിരോധമരുന്നുകൾ എന്നിവയുടെ വിതരണവും സൈന്യം ചെയ്യുന്നുണ്ട്.
ഒരു ദിവസം പതിനായിരം എന്ന തോതിലാണ് ഏറ്റവും പ്രതിരോധ ക്ഷമതയുള്ള എൻ 99 മാസ്കുകൾ ഡി.ആർ.ഡി.ഒ നിർമ്മിക്കുന്നത്. ഇത് ഇരട്ടിയാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഡൽഹി പൊലീസിനായി കഴിഞ്ഞ ദിവസം 40,000 സാധാരണ മാസ്കുകൾ വിതരണം ചെയ്തെന്ന് ഡി.ആർ.ഡി.ഒ മേധാവി ഡോ. ജി. സതീഷ് റെഡ്ഡി പറഞ്ഞു. സൈന്യത്തിന്റെ 28 ആശുപത്രി കളാണ് 9000 കിടക്കകള്‍ സജ്ജീകരിച്ചത്. വിദേശ രാജ്യങ്ങളില്‍ നിന്നും വിമാനങ്ങളിലെത്തിയ മുഴുവന്‍ പേരേയും സൈന്യമാണ് ഏറ്റെടുത്തത്.