കണ്ണൂർ:കണ്ണൂർ മാത്തിലിൽ മാദ്ധ്യമ പ്രവർത്തകന്റെ വീടിന് നേരെ കല്ലേറ്. പ്രാദേശിക മാദ്ധ്യമ പ്രവർത്തകനായ ആലപ്പടമ്പിലെ ശ്രീജയന്റെ വീടിനു നേരെയാണ് കല്ലേറുണ്ടായത്.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്നു മണിയോടെയായിരുന്നു സംഭവം. വീട്ടുകാർ ഉറങ്ങാൻ കിടന്ന സമയത്തായിരുന്നു കല്ലേറ്. ശബ്ദം കേട്ട് എഴുന്നേറ്റു നോക്കുന്നതിനിടെ ഉണ്ടായ കല്ലേറിൽ ശ്രീജയനു പരിക്കേറ്റു. വീട്ടുകാർ ശബ്ദം ഉണ്ടാക്കിയതോടെ അക്രമി ഓടി രക്ഷപെട്ടു. കല്ലേറിൽ നെഞ്ചിനു പരിക്കേറ്റ ശ്രീജയൻ ആശുപത്രിയിൽ ചികിത്സ തേടി. കല്ലേറിൽ ജനൽ ചില്ലുകൾ തകർന്നു. വീടിനു മുൻഭാഗത്തെ ടൈൽസും പൊട്ടിയിട്ടുണ്ട്.
ഇത് മൂന്നാം തവണയാണ് ശ്രീജയന്റെ വീടിന് നേരെ അക്രമം നടക്കുന്നത്. കഴിഞ്ഞ രണ്ടു തവണയും അക്രമം നടത്തിയത് സിപിഎമ്മുകാരാണ്. ഒരു തവണ ശ്രീജയന്റെ വീടിനു മുന്നിൽ റീത്തു വെക്കുകയും പിന്നീട് വീടിനു നേരെ ബോംബെറിയുകയും ചെയ്തിരുന്നു. സംഭവത്തിൽ പെരിങ്ങോം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.