കണ്ണൂർ: നാടിനെ നടുക്കിയ വിഷ്ണുപ്രിയയുടെ കൊലപാതക കേസിൽ വിധി ഇന്ന്. പ്രണയാഭ്യാർത്ഥന നിരസിച്ചതിന് യുവാവിന്റെ ക്രൂരതയുടെ പാത്രമായി മാറിയ പെൺകുട്ടിക്ക് നീതി കിട്ടാൻ ഇനി ഏതാനും നിമിഷങ്ങൾ മാത്രമാണ്. മകളുടെ നീതിക്കായി കാത്തിരിക്കുകയാണ് വിഷ്ണുപ്രിയയുടെ മാതാപിതാക്കളും കുടുംബവും.
2023 സെപ്റ്റംബർ 21-നാണ് കേസിൽ വിചാരണ ആരംഭിച്ചത്. തലശേരി അഡീഷണൽ ജില്ലാ കോടതി ജഡ്ജി മുമ്പാകെയാണ് പ്രതിഭാഗം വാദം പൂർത്തിയാക്കിയത്. കേസിൽ 73 സാക്ഷികളാണുള്ളത്.
2022-ന് ഒക്ടോബർ 22-നാണ് ക്രൂര കൊലപാതകം നടന്നത്. ഉച്ചക്ക് 12 മണിയോടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി ശ്യാംജിത്ത് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പ്രണയം നിരസിച്ചതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് വഴിവച്ചത്. കൊലപാതകത്തിന് ശേഷം മണിക്കൂറുകൾക്കുള്ളിൽ തന്നെ പൊലീസ് പ്രതിയെ പിടികൂടിയിരുന്നു.
യുവതിയുടെ പിതാവിന്റെ അമ്മയുടെ മരണാനന്തര ചടങ്ങിന് ശേഷം തറവാട്ട് വീട്ടിൽ നിന്ന് വസ്ത്രം മാറാനും മറ്റും വീട്ടിലെത്തിയതായിരുന്നു യുവതി. തിരിച്ചുവരാതിരുന്നപ്പോൾ കുടുംബാംഗംങ്ങൾ അന്വേഷിച്ചപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ വിഷ്ണുപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തറുത്ത് ഇരു കൈകളും വെട്ടിമുറിച്ച നിലയിൽ കിടപ്പുമുറിയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.