ന്യൂഡൽഹി: കൊറോണക്കെതിരായ ഉദ്യമത്തിൽ തങ്ങളാലാകുന്നതിന്റെ പരമാവധി കാര്യങ്ങൾ ചെയ്യുകയാണ് ഇന്ത്യൻ റെയിൽവേ. ഇതുവരെ തങ്ങളുടെ 2500 കോച്ചുകളാണ് ഐസൊലേഷൻ വാർഡുകളാക്കിയത് . കുറഞ്ഞ സമയത്തിനുള്ളിലാണ് 5000 കോച്ചുകൾ ഐസൊലേഷൻ കോച്ചുകളാക്കുകയെന്ന ആദ്യ ലക്ഷ്യത്തിന്റെ പകുതി എണ്ണം ഐസൊലേഷൻ കോച്ചുകളാക്കി മാറ്റിയെടുത്തത്. ഇതോടെ അടിയന്തിര ആവശ്യത്തിനായി 40,000 ബെഡുകൾ ഇപ്പോൾ ഉപയോഗസജ്ജമാണ്.
മാതൃകകളും പ്രവർത്തന പദ്ധതിയും അംഗീകരിച്ചതോടെ പ്രവൃത്തികൾ അതിവേഗത്തിൽ ആരംഭിച്ചു. ഇതോടെ ശരാശരി 375 കോച്ചുകളാണ് പ്രതിദിനം ഐസൊലേഷൻ വാർഡുകളാക്കി മാറ്റുന്നത്. രാജ്യത്തെ 133 കേന്ദ്രങ്ങളിലാണ് പ്രവൃത്തികൾ പുരോഗമിക്കുന്നത്.
മെഡിക്കൽ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് ഈ കോച്ചുകൾ തയ്യാറാക്കിയിട്ടുള്ളത്. ആവശ്യകതയ്ക്കും നിബന്ധനകൾക്കുമനുസരിച്ച് ഏറ്റവും സാധ്യമായ താമസ സൗകര്യവും ആരോഗ്യ മേൽനോട്ടത്തിനും യുക്തമായ തരത്തിലാണ് കോച്ചുകൾ സജ്ജീകരിച്ചിട്ടുള്ളത്.