ന്യൂഡൽഹി: ഒട്ടാവയിൽ ഖാലിസ്ഥാൻ വിഘടനവാദികളുടെ നേതൃത്വത്തിൽ നടന്ന ഇന്ത്യാ വിരുദ്ധ റാലിയിൽ കാനഡയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ക്രിമിനൽ, വിഘടനവാദ സംഘടനകൾക്ക് സുരക്ഷിത താവളമൊരുക്കുന്നത് കാനഡ അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സംഭവം നടന്ന ഉടനെ കാനഡയുടെ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു.
അക്രമങ്ങളെ മഹത്വവത്കരിക്കുന്ന നടപടികളുടെ ഭാഗമാകരുതെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ കാനഡയെ ഓർമ്മപ്പെടുത്തുന്നു. ” നിയമസംവിധാനങ്ങളെ ബഹുമാനിക്കുന്ന രാജ്യങ്ങൾ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ തീവ്രവാദ സംഘടനകളുടെ ഭീഷണിയെ പ്രോത്സാഹിപ്പിക്കുകയോ അംഗീകരിക്കുകയോ ചെയ്യരുത്. കാനഡയിലുള്ള ഇന്ത്യയുടെ നയതന്ത്ര പ്രതിനിധികളുടെ സുരക്ഷയിൽ ആശങ്കയുണ്ട്. അവരുടെ ഉത്തരവാദിത്വങ്ങൾ പൂർണതോതിൽ ഭയമില്ലാതെ ചെയ്യാൻ സാധിക്കുന്നുണ്ടെന്ന് കാനഡയിലെ ഭരണകൂടം ഉറപ്പു വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാനഡയിലുള്ള തീവ്രവാദികൾ രാജ്യത്തിന്റെ ഭൂപടം ഉൾപ്പെടെ വികൃതമാക്കി ഉപയോഗിച്ചു. അങ്ങേയറ്റം പ്രകോപനം സൃഷ്ടിക്കുന്ന രീതിയിലാണ് അവർ പല ചിത്രങ്ങളും ഉപയോഗിച്ചത്. ഇന്ത്യയുടെ ഒരു മുൻ പ്രധാനമന്ത്രിയുടെ കൊലപാതകം ചിത്രീകരിക്കുന്ന ഫ്‌ളോട്ടും ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇതിൽ പല തവണ ഞങ്ങളുടെ ആശങ്കകൾ കാനഡയെ നേരിട്ട് അറിയിച്ചിട്ടുള്ളതാണ്. ഭീകരർക്കും ക്രിമിനൽ വിഘടനവാദ സംഘടനകൾക്കും സുരക്ഷിതതാവളവും രാഷ്‌ട്രീയ ഇടവും നൽകുന്നത് നിർത്താൻ ഞങ്ങൾ കാനഡ സർക്കാരിനോട് അഭ്യർത്ഥിക്കുകയാണെന്നും” പ്രസ്താവനയിൽ പറയുന്നു.
കാനഡയിലെ മാൾട്ടണിൽ സംഘടിപ്പിച്ച കൂറ്റൻ റാലിയിലാണ് ഖാലിസ്ഥാൻ ഭീകരരുടെ ചിത്രങ്ങൾ ഉൾപ്പെടെ പ്രദർശിച്ചത്. ഒന്റാറിയോ ഗുരുദ്വാര കമ്മിറ്റിയുടെ പേരിൽ സംഘടിപ്പിച്ച പരേഡിലാണ് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും, ഫ്‌ളോട്ടുകളും ഉപയോഗിച്ചത്. ഖാലിസ്ഥാന്റെ ഭൂപടവും റാലിയിൽ വിഘടനവാദികൾ ഉയർത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും രാജ്യത്തിന്റെ അഖണ്ഡതയേയും വെല്ലുവിളിച്ചു കൊണ്ടുള്ള മുദ്രാവാക്യങ്ങളും ഭീകരർ റാലിക്കിടെ ഉയർത്തിയിരുന്നു.