ഹൈദരാബാദ്: മുൻ പ്രധാനമന്ത്രി പിവി നരസിംഹ റാവുവിന് ഭാരതരത്‌നം നൽകി ആദരിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽ കണ്ട് നന്ദി അറിയിച്ച് കുടുംബം. സംസ്‌കാരം, ഇന്ത്യയുടെ വികസന മുന്നേറ്റങ്ങൾ തുടങ്ങി നിരവധി വിഷയങ്ങളിൽ പ്രധാനമന്ത്രിയുമായി നരസിംഹ റാവുവിന്റെ കുടുംബം ചർച്ച നടത്തി. രാഷ്‌ട്രനയതന്ത്രജ്ഞനായ നരസിംഹ റാവു വിവിധ തലങ്ങളിൽ രാജ്യത്തെ സേവിച്ചെന്നും അദ്ദേഹത്തിന്റെ ചിന്തകളും ആദർശങ്ങളും ഊർജം പകരുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
” മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ പ്രവർത്തനങ്ങൾ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ വളരെയധികം പങ്ക് വഹിച്ചിട്ടുണ്ട്. നമ്മുടെ രാജ്യം സാമ്പത്തികമായി മുന്നോട്ടുപോകുന്നതിനും രാജ്യത്തിന്റെ അഭിവൃദ്ധിക്കും വളർച്ചയ്‌ക്കും ശക്തമായ അടിത്തറ പാകുന്നതിനും അദ്ദേഹം നിർണായക പങ്ക് വഹിച്ചു. ഇന്ത്യയുടെ വിദേശനയം, ഭാഷ, വിദ്യാഭ്യാസം എന്നീ മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ എടുത്തു പറയേണ്ടതാണ്. നരസിംഹ റാവു ഇന്ത്യയെ മുന്നോട്ടു നയിക്കുക മാത്രമല്ല നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരവും പൈതൃകവും കാത്തുസൂക്ഷിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ”- പ്രധാനമന്ത്രി പറഞ്ഞു.
നരസിംഹ റാവുവിന് പുറമെ, മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിംഗ്, ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂർ, കാർഷിക ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥൻ എന്നിവർക്കും ഭാരതരത്‌ന നൽകിയിരുന്നു.