ന്യൂഡൽഹി : ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കാൻ ശ്രമിക്കുന്ന പാകിസ്താന് വൻ തിരിച്ചടി. ഗൾഫ് രാജകുടുംബങ്ങളിലെ ഉന്നത വ്യക്തികളുടെ പേരുകൾ ഉപയോഗിച്ച് വ്യാജ ട്വിറ്റർ അക്കൗണ്ടുകൾ ഉണ്ടാക്കി ഇന്ത്യക്കെതിരെ നടത്തുന്ന വിഷപ്രചാരണം ഇന്ത്യയുമായുള്ള സൗഹൃദത്തെ ഒട്ടും ഉലയ്ക്കില്ലെന്ന് ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കി. വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായുള്ള ടെലിഫോൺ സംഭാഷണത്തിലാണ് ഗൾഫ് രാജ്യങ്ങളുടെ വിദേശ കാര്യ പ്രതിനിധികൾ ഇന്ത്യയ്ക്ക് പിന്തുണയറിയിച്ചത്. ആവശ്യമായ മരുന്നുകൾ കയറ്റി അയക്കുന്നതിൽ ഇന്ത്യയോടുള്ള നന്ദിയും ഗൾഫ് രാജ്യങ്ങളുടെ പ്രതിനിധികൾ അറിയിച്ചു
ഇന്ത്യയിൽ മുസ്ലിങ്ങളെ കൊറോണയുടെ പേരിൽ പീഡിപ്പിക്കുകയാണെന്നും വംശഹത്യ നടത്തുകയാണെന്നുമുള്ള ആരോപണവുമായി നിരവധി ട്വിറ്റർ അക്കൗണ്ടുകൾ രംഗത്തെത്തിയിരുന്നു. പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ നേതൃത്വത്തിലായിരുന്നു ഇന്ത്യക്കെതിരെ സൈബർ ഭീകരാക്രമണം. ഒമാൻ രാജകുടുംബാഗത്തിന്റെ പേരിലുള്ള വ്യാജ ട്വിറ്റർ ഐഡിയിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭീഷണിപ്പെടുത്താനും പാകിസ്താൻ ശ്രമിച്ചിരുന്നു. ഒമാനിലെ ഇന്ത്യക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്നായിരുന്നു ഭീഷണി. എന്നാൽ ഈ ട്വിറ്റർ അക്കൗണ്ട് തന്റേതല്ലെന്ന് വ്യക്തമാക്കി രാജകുടുംബം തന്നെ രംഗത്തെത്തുകയായിരുന്നു. തുടർന്ന് ട്വിറ്റർ തന്നെ ഈ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തു.
പാക് ചാരസംഘടനയുടെ സൈബർ ഭീകരാക്രമണത്തിന്റെ ഭാഗമായുള്ള വ്യാജ ട്വീറ്റുകൾ മലയാളികൾ ഉൾപ്പെടെയുള്ളവർ ഷെയർ ചെയ്തിരുന്നു. ഐഎസ് റിക്രൂട്ടുമെന്റുമായി ബന്ധപ്പെട്ട് സംശയ നിഴലിലുള്ള തീവ്രവാദ സംഘടനകളുടെ പ്രവർത്തകർ വ്യാജ ട്വിറ്റർ ഹാൻഡിലുകളിൽ നിന്നുള്ള ട്വീറ്റുകൾ വലിയതോതിൽ പ്രചരിപ്പിച്ചിരുന്നു.