വാഷിംഗ്ടണ്‍: അമേരിക്കയുമായുള്ള ബന്ധത്തിലെ കല്ലുകടിക്കൊപ്പം പാകിസ്താന്‍ ചൈനയുടെ അടിമ രാജ്യമെന്ന പെന്റഗണ്‍ പ്രസ്താവന ഇസ്ലാമാബാദിന് തലവേദനയാകുന്നു. പെന്റഗണിന്റെ മുന്‍ ഉദ്യോഗസ്ഥനായ ഡോ. മൈക്കിള്‍ റൂബിനാണ് അമേരിക്കയുടെ വിലയിരുത്തല്‍ പുറത്തുവിട്ടത്. ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധം ശക്തമായതു മുതല്‍ പാകിസ്താന്‍ ചൈനയുമായുള്ള കൂട്ടുകെട്ട് ശക്തമാക്കിയതും അമേരിക്ക നിരീക്ഷിക്കുന്നതായി റൂബിന്‍ പറഞ്ഞു.
ഇന്ത്യക്കെതിരെ നിയന്ത്രണരേഖയില്‍ ചൈനക്കുള്ള തന്ത്രപരമായ സ്ഥാനം മനസ്സിലാ ക്കിയുള്ള നയമാണ് പാകിസ്താന്‍ സ്വീകരിക്കുന്നത്. അതിനാലാണ് പാകിസ്താനിലെ അഴിമതികളെക്കുറിച്ചോ ഭീകരപ്രവര്‍ത്തനത്തെപ്പറ്റിയോ അവിടെ നടക്കുന്ന ന്യുനപക്ഷ പീഡനത്തെപ്പറ്റിയോ ചൈന ഒന്നും സംസാരിക്കാത്തത്. നിലവില്‍ ഗദ്വാര്‍ തുറമുഖ നടത്തിപ്പും പാകിസ്താനിലെ മാര്‍ക്കറ്റും മാത്രമാണ് ചൈനയുടെ ലക്ഷ്യം. ചൈനയുടെ ചെകുത്താന്‍ തന്ത്രങ്ങള്‍ പാകിസ്താന് അധികം താമസിയാതെ മനസ്സിലാകുമെന്ന മുന്നറിയിപ്പും റൂബിന്‍ നല്‍കി. പത്തുലക്ഷത്തിലേറെ മുസ്ലീങ്ങളെ പതിറ്റാണ്ടുകളായി കരുതല്‍ തടങ്കലില്‍ വച്ചിരിക്കുന്ന ചൈനയുമായിട്ടാണ് പാകിസ്താന്‍ കൂട്ടുകൂടിയി രിക്കുന്നതെന്നതും അത്ഭുതത്തോടെയാണ് അമേരിക്ക വിലയിരുത്തുന്നതെന്നും റൂബിന്‍ പറഞ്ഞു.
തെക്കന്‍ ഏഷ്യയിലേക്കുള്ള കവാടമായ ചൈന-പാക് സാമ്പത്തിക ഇടനാഴി ചൈനയുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലാണ്. കൊറോണ ബാധയില്‍ പൊറുതിമുട്ടുന്ന അതിര്‍ത്തി പ്രദേശങ്ങളൊന്നും പാകിസ്താന്‍ ശ്രദ്ധിക്കുന്നുമില്ലെന്നും അമേരിക്ക കുറ്റപ്പെടുത്തി. സ്വതന്ത്ര രാജ്യം ആവശ്യപ്പെടുന്ന ബലൂചുകളേയും ഗില്‍ഗിത് ബാള്‍ട്ടിസ്ഥാന്‍ നിവാസികളേയും പാകിസ്താന്‍ അവഗണിച്ചിരുക്കുന്നതും പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. നിലവില്‍ ചൈനാക്കാരായ തൊഴിലാളികളിലൂടെയും കൊറോണ ബാധക്കുള്ള സാധ്യത പാകിസ്താന്‍ ശ്രദ്ധിച്ചിട്ടില്ലെന്നും റൂബിന്‍ ചൂണ്ടിക്കാട്ടി.