ന്യുഡല്‍ഹി: ചൈന ഇന്ത്യയുടെ അതിര്‍ത്തി മേഖലകളില്‍ നിരന്തരം നടത്തിക്കൊ ണ്ടിരിക്കുന്ന ഇടപെടല്‍ അവലോകനം ചെയ്ത് പ്രതിരോധ മന്ത്രി. സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്, മൂന്ന് സൈനിക വിഭാഗങ്ങളുടേയും മേധാവികള്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനെ നിലവിലെ സ്ഥിതിഗതികള്‍ ധരിപ്പിച്ചു. പ്രധാനമന്ത്രിയുമായുള്ള സേനാ തലവന്മാരുടെ കൂടിക്കാഴ്ച തീരുമാനിച്ച പശ്ചാത്തലത്തിലാണ് പ്രതിരോധ വകുപ്പ് ആദ്യം യോഗം നടത്തിയത്.
ചൈനയുടെ സിക്കിം മേഖലയിലും നേപ്പാള്‍ മേഖലയിലുമുള്ള ഇടപെടലും അയല്‍രാജ്യങ്ങള്‍ പല അന്താരാഷ്‌ട്ര കരാറുകളും ലംഘിക്കുന്നതും യോഗത്തില്‍ ചര്‍ച്ചയായി. ഇതിനിടെ അതിര്‍ത്തിയില്‍ ചൈന അവരുടെ സൈനികരുടെ എണ്ണം 5000 ആക്കിയതായും കരസേനാ മേധാവി നരവാനേ സൂചന നല്‍കി. ലഡാക് മേഖലയിലാണ് ചൈന സൈനികരെ വിന്യസിച്ചത്. ഇന്ത്യന്‍ സൈന്യവും ചൈനയുടെ സൈനികരും തമ്മില്‍ വാക്കേറ്റമുണ്ടായ മേഖലയിലാണ് സൈനിക നീക്കം ശ്രദ്ധയില്‍പെട്ടത്.
സിക്കിമിലെ നാക്കു ലാ ഭാഗത്ത് 150 സൈനികര്‍ അതിര്‍ത്തി ലംഘനം നടത്തിയതുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷത്തില്‍ നാല് ഇന്ത്യന്‍ സൈനികര്‍ക്കും ഏഴ് ചൈനാ സൈനികര്‍ക്കും പരിക്കേറ്റിരുന്നു. ഇതിന് മുന്നേ ഹിമാലയന്‍ താഴ്‌വരയിലെ പാങ്കോംഗ് സോ തടാകക്കരയില്‍ 250ലേറെ വരുന്ന ഇരുഭാഗത്തെ സൈനികര്‍ മുഖാമുഖം നിന്നുള്ള വാക്കുതര്‍ക്കവും നടന്നിരുന്നു. 2017ലെ ഡോക് ലാം പ്രശ്‌നത്തിന് ശേഷം ആദ്യമായാണ് ചൈന നിരന്തരം പ്രകോപനം നടത്തുന്നത്.