കൊച്ചി: ഇന്ത്യന്‍ ഫുട്‌ബോളിന് താരങ്ങളെ നിരന്തരം സമ്മാനിച്ചിരുന്ന കേരള പോലീസിന്റെ അഭിമാന താരങ്ങളായ രണ്ടു പേര്‍ ഇന്ന് ജോലിയില്‍ നിന്നും വിരമിക്കുന്നു. പോലീസിനായി ഗോള്‍വല കാത്ത കെ.ടി.ചാക്കോയും റൈറ്റ് വിംഗ് ബാക്ക് യു.ഷറഫലിയുമാണ് ഇന്ന് പോലീസ് സേനയിലെ സേവനകാലാവധി പൂര്‍ത്തിയാക്കി പടിയിറങ്ങുന്നത്.36 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് യു.ഷറഫലി മലപ്പുറം കോട്ടയ്‌ക്കല്‍ റാപ്പിഡ് റെസ്‌ക്യൂ ഫോഴ്‌സിന്റെ കമാന്‍ഡന്റ് എന്ന പദവിയിൽ നിന്ന് വിരമിക്കുന്നത്. കെ.ടി.ചാക്കോ കെ.എ.പി. കുട്ടിക്കാനം ബറ്റാലിയന്റെ കമാന്റന്റായാണ് വിരമിക്കുന്നത്.
1984ല്‍ പോലീസില്‍ ചേര്‍ന്ന ഷറഫലി ചെറുപ്പം മുതലേ പ്രാദേശിക തലത്തില്‍തന്നെ സെവന്‍സ് ഫുട്‌ബോള്‍ താരമായി തിളങ്ങിയിരുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ പ്രീഡിഗ്രി കഴിഞ്ഞയുടനെയാണ് പോലീസില്‍ കിട്ടിയത്. ചാക്കോയുടെ കാര്യം ഏറെ വ്യത്യസ്തമായിരുന്നു. കായികതാരങ്ങളെ പോലീസില്‍ നേരിട്ട് എടുക്കുന്ന ട്രയല്‍സില്‍ പങ്കെടുക്കാന്‍ ചാക്കോയ്‌ക്ക് സാധിച്ചിരുന്നില്ല. ചങ്ങനാശ്ശേരി എസ്.ബി. കോളേജിലെ പ്രീഡിഗ്രിക്കാലത്ത് എം.ജി. സര്‍വകാലാശാലയുടെ ഗോളിയായി ശ്രദ്ധനേടിയതോടെ പോലീസ് ചാക്കോയ്‌ക്ക് വേണ്ടി മാത്രം ട്രയല്‍സ് നടത്തിയെന്നതും ചരിത്രമായി.
1987 മുതല്‍ ഇരുവരും കേരളത്തിനായി ഒന്നിച്ചു കളിച്ചുതുടങ്ങി. സന്തോഷ് ട്രോഫിയിലും ഒരുമിച്ചുണ്ടായിരുന്ന ഇരുവരും നെഹ്‌റുകപ്പിലും ശ്രീലങ്കയില്‍ നടന്ന പ്രസിഡന്‍സ് കപ്പിലും ഇന്ത്യക്കായി ജഴ്‌സിയണിഞ്ഞു. സാഫ് കപ്പ് മുതല്‍ ഫെഡറേഷന്‍ കപ്പ് വരെ കിരീടം നേടിയ ടീമില്‍ ഷറഫലി ടീമിന്റെ ഭാഗമായിരുന്നു . 1993ലെ സൂപ്പര്‍സോക്കര്‍ പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായും ഷറഫലി തിളങ്ങി. ചാക്കോ 8 തവണ കേരള സന്തോഷ് ട്രോഫി ടീമിന്റെ വലകാത്തു. കേരളത്തിലെ എല്ലാ കിരീടങ്ങളും പോലീസിന്റെ താരം എന്ന നിലയില്‍ നേടാന്‍ കഴിഞ്ഞിട്ടുള്ള താരമാണ് ചാക്കോ.