കൊച്ചി : കൊറോണ കാലത്ത് ജനങ്ങൾക്ക് വേണ്ടി പ്രഖ്യാപിച്ച ആശ്വാസങ്ങളുടെ കടയ്ക്കൽ കത്തിവെക്കാനുറച്ച് ചില ധനകാര്യ സ്ഥാപനങ്ങൾ. മൊറോട്ടോറിയം കാലത്ത് മാസിക തവണ അടയ്ക്കണമെന്ന് മുത്തൂറ്റ് ഫിൻകോർപ്പ് ആവശ്യപ്പെട്ടതായി പരാതി ഉയരുന്നു. പണമടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കിൽ നിന്നും വിളി വരുന്നതായാണ് ഉപഭോക്താക്കൾ പറയുന്നത്.
കൊറോണ കാലത്ത് ജനങ്ങൾക്ക് ഏറ്റവും സഹായകരമായ പദ്ധതികളിലൊന്നായിരുന്നു മൊറോട്ടോറിയം പ്രഖ്യാപനം. ആറുമാസത്തേക്കാണ് മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഈ കാലയളവിൽ അടയ്ക്കേണ്ട തവണകൾ മുത്തൂറ്റ് ഫിൻ കോർപ്പ് ആവശ്യപ്പെട്ടെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
ബൈക്ക് , ഓട്ടോറിക്ഷ തുടങ്ങിയവ വാങ്ങിയ സാധാരണക്കാരാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ലോക് ഡൗൺ കാരണം ജോലി നഷ്ടമായവരോടൊക്കെയാണ് പണമടയ്ക്കാൻ ആവശ്യപ്പെടുന്നത്.
കേന്ദ്രസർക്കാരിന്റെയും റിസർവ്വ് ബാങ്കിന്റെയും തീരുമാനത്തിന് വിരുദ്ധമാണ് ഈ പ്രവർത്തനമെന്ന് ഉപഭോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. വരുമാനമില്ലാത്ത തങ്ങൾ എവിടെനിന്നാണ് പകുതി തുക അടയ്ക്കുന്നതെന്നും അവർ ചോദിക്കുന്നു. വളരെ മനുഷ്യത്വ വിരുദ്ധമായ സമീപനവും കേന്ദ്രസർക്കാർ തീരുമാനങ്ങളെ ധിക്കരിക്കുകയുമാണ് മുത്തൂറ്റ് ഫിൻകോർപ്പ് ചെയ്യുന്നതെന്നാണ് ആരോപണം ഉയരുന്നത്.