ചിക്കാഗോ: കേരളത്തിന്റെ അഴിമതിവിരുദ്ധ പോരാളിയായും ശ്രദ്ധേയനായ ഐഎഎസ് ഉദ്യോഗസ്ഥനായും അറിയപ്പെടുന്ന ഡോ. രാജു നാരായണസ്വാമിയുടെ പുതിയ പുസ്തകം ‘Intellectual Property Rights: Musings of an Amateur Enthusiast’ ശ്രദ്ധ നേടുന്നു. ബൗദ്ധിക സ്വത്തവകാശ (IPR) മേഖലയിലെ സമകാലിക വിഷയങ്ങളെ ആഴത്തിൽ വിശകലനം ചെയ്യുന്ന പുസ്തകം ചിക്കാഗോയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ കോൺസൽ ജനറൽ സോമ്നാഥ് ഘോഷ് പ്രകാശനം ചെയ്തു.
പേറ്റന്റ് ദുരുപയോഗം, ബ്ലോക്ക്‌ചെയിൻ–ആർട്ടിഫിഷ്യൽ ഇന്റലിജൻസ്–ഐപിആർ ബന്ധം, പെർഫോർമേഴ്‌സ് റൈറ്റ്സ്, യൂട്ടിലിറ്റി മോഡലുകൾ, വിവിധ രാജ്യങ്ങളിലെ പേറ്റന്റബിലിറ്റി മാനദണ്ഡങ്ങൾ തുടങ്ങി ബൗദ്ധിക സ്വത്തവകാശ മേഖലയിലെ നിരവധി വിഷയങ്ങളാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. വിവിധ രാജ്യങ്ങളിലെ സുപ്രധാന കോടതി വിധികളെയും പുസ്തകം വിശകലനം ചെയ്യുന്നു.
ഡോ. രാജു നാരായണസ്വാമിയുടെ 37-ാമത് പുസ്തകമാണിത്. സാഹിത്യ അക്കാദമി പുരസ്കാരം നേടിയ യാത്രാവിവരണ ഗ്രന്ഥമായ ‘ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ’, സംസ്ഥാന ബാലസാഹിത്യ പുരസ്കാരം നേടിയ ‘നീലക്കുറിഞ്ഞി: ഒരു വ്യാഴവട്ടത്തിലെ വസന്തം’ എന്നിവ ഉൾപ്പെടെ നിരവധി ശ്രദ്ധേയ കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
1991-ലെ ഓൾ ഇന്ത്യ ഫസ്റ്റ് റാങ്ക് ഐഎഎസ് ഉദ്യോഗസ്ഥനായ രാജു നാരായണസ്വാമി അടുത്തിടെ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സെൻട്രൽ ഒബ്സർവറായി റെക്കോർഡ് 38 തവണ ചുമതല വഹിച്ചതിലൂടെ വാർത്തകളിൽ ഇടം നേടിയിരുന്നു. 2018-ലെ സിംബാബ്‌വെ തെരഞ്ഞെടുപ്പിൽ അന്താരാഷ്‌ട്ര നിരീക്ഷകനായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
ബൗദ്ധിക സ്വത്തവകാശ നിയമ രംഗത്തെ സംഭാവനകൾക്ക് ജോർജ് മേസൺ സർവകലാശാലയുടെ 2021-ലെ ലിയനാർഡോ ഡാ വിൻചി ഫെലോഷിപ്പും, അഴിമതിക്കെതിരായ പോരാട്ടത്തിന് ഐഐടി കാൺപൂരിന്റെ സത്യേന്ദ്ര കെ. ദുബെ മെമ്മോറിയൽ അവാർഡും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഐഐടി മദ്രാസിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗിൽ ബി.ടെക്കും, ഗുജറാത്ത് നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ പി.എച്ച്.ഡിയും നേടിയിട്ടുള്ള അദ്ദേഹം, നാഷണൽ ലോ സ്കൂൾ ബെംഗളൂരുവിലെയും എൻ.എൽ.യു ഡൽഹിയിലെയും ഉയർന്ന നിയമപഠനങ്ങളിലും സ്വർണമെഡൽ ജേതാവാണ്.















