ജമ്മുകശ്മീര്‍: കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് ജെയ്‌ഷെ ഇ മുഹമ്മദിന്റെ മുന്‍നിര ബോംബ് നിര്‍മ്മാതാവ് ഇസ്മയില്‍ എന്നറിയപ്പെടുന്ന മുഹമ്മദ് ഫൗജി ഭായ് .ജെയ്‌ഷെ ഇ മുഹമ്മദിന്റെ മുന്‍നിര ബോംബ് ഐഇഡി വിദഗ്ധരാണ് സൈന്യവുമായുള്ള ഏറ്റമുട്ടലില്‍ ഇന്ന് കൊല്ലപ്പെട്ടത്.
മെയ് 27 ന് പുല്‍വാമ ജില്ലയിലെ രാജ്‌പോറ പ്രദേശത്ത് കാറില്‍ ബോംബുനിറച്ച് വന്‍ ഭീകരാക്രമണത്തിന് ജെയ്‌ഷെ പദ്ധതിയിട്ടിരുന്നു. അന്നുമുതല്‍ ഇസ്മായില്‍ എന്നറിയപ്പെടുന്ന ഫൗജി ഭായ് സുരക്ഷാ സേനയുടെ നിരീക്ഷണത്തിലായിരുന്നു. രാഷ്‌ട്രീയ റൈഫിൾസിന്റെ നേതൃത്വത്തിൽ സംയുക്ത സുരക്ഷ സേനയാണ് ഫൗജി ഭായിയെ വധിച്ചത്.
പുല്‍വാമയിലേതുള്‍പ്പെടെയുള്ള ആക്രമണത്തിന് ബോംബു നിറച്ച വാഹനം നിര്‍മ്മിച്ചത് പാകിസ്താന്‍ സ്വദേശിയായ ഫൗജി ഭായിയാണ്. ഇസ്മായില്‍ എന്നറിയപ്പെടുന്ന ഫൗജി ഭായ് മൂന്ന് വാഹന ഐഇഡികള്‍ നിര്‍മ്മിച്ചതായാണ് വിവരം . മൂന്നെണ്ണത്തില്‍ ഒരെണ്ണം മെയ് 27 ന് സുരക്ഷാസേന നശിപ്പിക്കുകയും ചെയ്തു. എന്നാല്‍ രണ്ടെണ്ണം കൂടി ഇനി പിടികൂടാനുണ്ട്. അത് ബഡ്ഗാം, കുല്‍ഗാം പ്രദേശങ്ങളില്‍ എവിടെയെങ്കിലും ഉണ്ടായിരിക്കാമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വിശദീകരണം.
സുരക്ഷാ സേനയെ ലക്ഷ്യമാക്കി വലിയ ആക്രമണത്തിന് ജെയ്‌ഷെ മുഹമ്മദ് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിവരങ്ങള്‍ ഉണ്ടായിരുന്നു.ആസൂത്രിതമായ ആക്രമണങ്ങളില്‍ ആദ്യത്തേതാണ് മെയ് 27 ന് സുരക്ഷാ സേന പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കള്‍ നിറഞ്ഞ സാൻട്രോ കാര്‍. പുല്‍വാമയിലെ കക്‌പോറയിലെ ദാറിലേക്ക് പോകുന്ന വഴിയാണ് ജയ്‌ഷെ തീവ്രവാദിയായ സമീര്‍ അഹമ്മദ് ബോംബ് നിറച്ച വാഹനം ഉള്‍പ്പെടെ സൈന്യത്തിന്റെ പിടിയിലാകുന്നത്.
2019 ഫെബ്രുവരി 14 ന് സിആര്‍പിഎഫ് കോണ്‍വോയിയിലേക്ക് മാരുതി എക്കോ വാഹനം ഓടിച്ച ആദില്‍ ദാറിന്റെ ബന്ധുവാണ് സമീര്‍ അഹമ്മദ് ദാര്‍ . പുല്‍വാമയില്‍ അന്ന് നടന്ന ആക്രമണത്തില്‍ 40 സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഐഇഡി വാഹനം സുരക്ഷാ ക്യാമ്പിലേക്ക് ഓടിച്ചുകയറ്റി ആക്രമണം നടത്താമെന്നായിരുന്നു സമീര്‍ അഹമ്മദ് ദാര്‍ ഇത്തവണ വാഗ്ദാനം ചെയ്തത്. പുല്‍വാമയിലെ രാജ്‌പോറയിലെ ഷാഡിമാര്‍ഗിലെ 44 രാഷ്‌ട്രീയ റൈഫിള്‍സ് ക്യാമ്പാണ് കാര്‍ ബോംബിന്റെ ലക്ഷ്യമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നു .
ഏറ്റുമുട്ടലില്‍ ഫൗജി ഭായിയെ വധിച്ച സുരക്ഷാ സേനയുടെ ഓപ്പറേഷന്‍ വന്‍ വിജയമാണെന്ന് കശ്മീര്‍ റേഞ്ചിലെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ പോലീസ് വിജയ് കുമാര്‍ വ്യക്തമാക്കി. അവന്തിപോറയിലെ കശ്മീരിലെ ബീഗ്പോറ പ്രദേശത്ത് ഹിസ്ബുള്‍ മുജാഹിദ്ദീന്റെ റിയാസ് നായിക്കിനെ കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെയുള്ള മറ്റൊരു വിജയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.