ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു മരിച്ച വാര്‍ത്തകള്‍ക്ക് പിന്നാലെ അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാഹചര്യം ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇരു വിഭാഗങ്ങളും തമ്മില്‍ കയ്യാങ്കളിയും വാക്കു തര്‍ക്കവും മറ്റും ഉണ്ടായിരുന്നെങ്കിലും അത് ഒരു വെടിവയ്പ്പിലേക്ക് നീങ്ങിയില്ല എന്നത് ഏറെ ആശ്വാസകരമായിരുന്നു. ഇരു കൂട്ടര്‍ക്കുമിടയിലെ ഈ തര്‍ക്കം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.
1967 സെപ്തംബറില്‍ നാഥുലയിലായിരുന്നു ഇന്ത്യയും ചൈനയും തമ്മില്‍ അവസാനമായി ഒരു ഏറ്റുമുട്ടലുണ്ടായത്. ചെറിയ വാക്കു തര്‍ക്കങ്ങളിലും കയ്യാങ്കളിയിലും തുടങ്ങി ഒടുവില്‍ അതൊരു വലിയ ഏറ്റുമുട്ടലിലേക്ക് എത്തുകയായിരുന്നു. ഇന്ത്യന്‍ ഭാഗത്ത് നിന്ന് 88 സൈനികരാണ് അന്ന് വീരമൃത്യു വരിച്ചത്. 300 ചൈനീസ് സൈനികര്‍ക്കും ജീവന്‍ നഷ്ടമായി. ഈ യുദ്ധം നടക്കുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പ് മൂന്ന് പാളികളുള്ള കമ്പിവേലി ഉപയോഗിച്ച് അതിര്‍ത്തി അടക്കാന്‍ ഇന്ത്യന്‍ ഭാഗത്ത് നിന്ന് ശ്രമിച്ചിരുന്നു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ 1967 ഓഗസ്ത് 20ന് ആരംഭിക്കുകയും ചെയ്തിരുന്നു.
ഓഗസ്ത് 23ന് 75ഓളം ചൈനീസ് സൈനികര്‍ ഇവിടേക്കെത്തി. യുദ്ധസമയത്ത് ധരിക്കുന്ന തരം വസ്ത്രങ്ങളായിരുന്നു അവര്‍ ധരിച്ചിരുന്നത്. ഇതിന് പുറമെ നിരവധി ആയുധങ്ങളും അവരുടെ കൈവശം ഉണ്ടായിരുന്നു. ഇതിന് ശേഷം അവരുടെ പൊളിറ്റിക്കല്‍ കമ്മീഷണര്‍ (ഈ വ്യക്തിയെ തിരിച്ചറിഞ്ഞത് തൊപ്പിയില്‍ ഉണ്ടായിരുന്ന ചുവന്ന പാച്ചില്‍ നിന്നാണ്. ഇതിന് പുറമെ ആ കൂട്ടത്തില്‍ ഇംഗ്ലീഷ് സംസാരിക്കാനറിയാവുന്ന ഒരേയൊരു വ്യക്തിയും ഇയാള്‍ മാത്രമായിരുന്നു) ഒരു ചുവന്ന പുസ്തകം കയ്യിലെടുത്ത് അതിലെ വരികള്‍ ഉറക്കെ വായിക്കാന്‍ ആരംഭിച്ചു. കൂടെയുണ്ടായിരുന്ന സൈനികരെല്ലാം ഉച്ചത്തില്‍ ഇതേറ്റു ചൊല്ലുകയും, ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ ആക്രോശിക്കുകയും ചെയ്തു.
നമ്മുടെ സൈനികര്‍ ഇതെല്ലാം സശ്രദ്ധം നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒരു മണിക്കൂറിന് ശേഷം ചൈനീസ് സൈനികര്‍ അതിര്‍ത്തിയില്‍ നിന്ന് പിന്‍വാങ്ങി. എന്നാല്‍ അധികം വൈകാതെ തന്നെ അവര്‍ തിരിച്ചെത്തുകയും തങ്ങളുടെ പ്രതിഷേധം ആരംഭിക്കുകയും ചെയ്തു.
പിന്നീട് സെപ്തംബര്‍ അഞ്ചിന് അതിര്‍ത്തിയിലെ മുള്ളുകമ്പി മാറ്റി അവിടെ കണ്‍സെര്‍ട്ടിന കോയില്‍ ഉപയോഗിച്ച് വേലി ശക്തിപ്പെടുത്താനുള്ള ശ്രമം ഇന്ത്യന്‍ ഭാഗത്ത് നിന്ന് ഉണ്ടായി. ഇതില്‍ പ്രകോപിതനായ ചൈനീസ് പൊളിറ്റിക്കല്‍ കമ്മീഷണറും ഇന്ത്യയുടെ ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ കമാന്‍ഡിംഗ് ഓഫീസര്‍ ലെഫ്.കേണല്‍.റായ് സിംഗും തമ്മില്‍ വലിയ തര്‍ക്കമുണ്ടായി. ഇതോടെ അതിര്‍ത്തിയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ചെങ്കിലും സെപ്തംബര്‍ 7ന് അവ പുനരാരംഭിച്ചു.
100ഓളം ചൈനീസ് സൈനികരാണ് ഇതിന് പിന്നാലെ അതിര്‍ത്തിയിലേക്ക് ഇരച്ചെത്തിയത്. ഇവര്‍ വലിയ രീതിയില്‍ ഇന്ത്യന്‍ സൈനികരുമായി കലഹമുണ്ടാക്കി. മോശമായ പ്രതികരണങ്ങള്‍ക്ക് പുറമെ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ ചൈനീസ് സൈനികര്‍ തുടര്‍ച്ചയായ കല്ലേറും നടത്താന്‍ തുടങ്ങി. ഈ പ്രകോപന ശ്രമങ്ങളോടെല്ലാം ഇന്ത്യന്‍ സൈന്യം പരമാവധി മൃദുസമീപനം പുലര്‍ത്തി. സഹിഷ്ണുതയോടെയുള്ള പ്രതികരണമായിരുന്നു ഇന്ത്യന്‍ ഭാഗത്ത് നിന്ന് ഉണ്ടായത്.
സെപ്തംബര്‍ 10ന് ചൈന ഇന്ത്യന്‍ എംബസി വഴി ഒരു സന്ദേശം അയച്ചു. അതിലെ പ്രസ്തുത ഭാഗങ്ങള്‍ ഇപ്രകാരമാണ് ‘ചൈനീസ് സര്‍ക്കാര്‍ ഇന്ത്യന്‍ സര്‍ക്കാരിന് നല്‍കുന്ന കര്‍ശന മുന്നറിയിപ്പ്: ചൈന-സിക്കിം അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ചൈനീസ് അതിര്‍ത്തി പ്രതിരോധ സൈനികര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. പ്രകോപനപരമായ നുഴഞ്ഞുകയറ്റം ഇന്ത്യന്‍ സൈനികര്‍ തുടരുകയാണെങ്കില്‍, പിന്നീട് ഉണ്ടാകുന്ന ഗുരുതരമായ എല്ലാ പ്രത്യാഘാതങ്ങള്‍ക്കും ഇന്ത്യന്‍ സര്‍ക്കാര്‍ ഉത്തരവാദികളായിരിക്കും’. ഇതായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.
സെപ്തംബര്‍ 11ന് തന്നെ സുരക്ഷവേലിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കണമെന്ന് കോര്‍പ്‌സ് കമാന്‍ഡര്‍ ഉത്തരവിട്ടിരുന്നു. അതിനാല്‍ തന്നെ അതിര്‍ത്തിയിലെ നിര്‍മാണ പ്രവര്‍ത്തനം വീണ്ടും പുനരാരംഭിച്ചു. പണി തുടങ്ങിയതോടെ ചൈനീസ് സൈനികര്‍ വീണ്ടും പ്രതിഷേധവുമായി രംഗത്തിറങ്ങി. അവിടുത്തെ പൊളിറ്റിക്കല്‍ കമ്മീഷണറായിരുന്നു ഇതിന് ചുക്കാന്‍ പിടിച്ചത്. പ്രതിഷേധം കനത്തതോടെ ലെഫ്.കോണല്‍.റായ് സിംഗ് പ്രതിഷേധക്കാരോട് സംസാരിക്കാന്‍ പുറപ്പെട്ടു. ഉടനെ തന്നെ ചൈനക്കാര്‍ കേണല്‍ റായ് സിംഗിന് നേരെ വെടിയുതിര്‍ക്കുകയും അദ്ദേഹം ഗുരുതരമായി പരിക്കേറ്റ് നിലത്ത് വീഴുകയും ചെയ്തു.
തങ്ങളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെടിയേറ്റ് വീഴുന്നത് കണ്ട മറ്റ് സൈനികര്‍ ചൈനീസ് പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തി. ഇതിന് തുടര്‍ച്ചയായി ഇരു ഭാഗത്ത് നിന്നും കനത്ത് ആക്രമണമാണ് ഉണ്ടായത്. യുദ്ധസന്നാഹങ്ങളുമായി നിന്ന ചൈനക്ക് ആദ്യം ഇന്ത്യക്ക് നേരെ മേല്‍ക്കൈ ഉണ്ടായിരുന്നെങ്കിലും ഇന്ത്യ അതിശക്തിയായി തിരിച്ചടിച്ചു. എല്ലാ ചൈനീസ് പോസ്റ്റുകളും പീരങ്കികള്‍ ഉപയോഗിച്ച് ഇന്ത്യന്‍ സൈന്യം തകര്‍ത്തു. ഇന്ത്യന്‍ സൈനികരേക്കാള്‍ മരണസംഖ്യയും പരിക്കേറ്റവരുടെ എണ്ണവും നാശനഷ്ടങ്ങളും എല്ലാം ചൈനീസ് ഭാഗത്തായിരുന്നു കൂടുതല്‍ സംഭവിച്ചത്.
ഇന്ത്യ ശക്തമായി പ്രദേശത്ത് നിലയുറപ്പിച്ചതോടെ, യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെ രംഗത്തിറക്കുമെന്ന് ചൈനീസ് ഭാഗത്ത് നിന്ന് ഭീഷണിയുണ്ടായി. എന്നാല്‍ നമ്മുടെ സൈനികര്‍ അവിടെ നിന്ന് പിന്‍മാറുകയോ ഇതില്‍ ഭയപ്പെടുകയോ ചെയ്തില്ല. ഇതോടെ ചൈന തങ്ങളുടെ എല്ലാ പദ്ധതികളും ഉപേക്ഷിച്ചുവെന്ന് വാര്‍ത്ത ഏജന്‍സിയായ ഷന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
സെപ്തംബര്‍ 12ന് ഇന്ത്യ ചൈനക്ക് മുന്നില്‍ നിരുപാധിക വെടിനിര്‍ത്തല്‍ കരാര്‍ മുന്നോട്ട് വച്ചെങ്കിലും അത് നിരസിക്കപ്പെട്ടു. സെപ്തംബര്‍ 14 വരെ അന്തരീക്ഷം ശാന്തമായിരുന്നു. 15ാം തിയതി ചൈന വീരമൃത്യു വരിച്ച എല്ലാ സൈനികരുടേയും മൃതദേഹങ്ങളും മറ്റ് ആയുധങ്ങളും ഇന്ത്യക്ക് കൈമാറി. ഇന്ത്യയും ചൈനയും തമ്മിലുള്ള സുഹൃദ് ബന്ധമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു ആ സമയം ചൈനീസ് നിലപാട്. ഇതിന് ശേഷം ഒക്ടോബര്‍ ഒന്നിന് ചോ ലായില്‍ ചൈനീസ് പ്രകോപനം ഉണ്ടായെങ്കിലും, ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയും ചൈന പിന്‍വാങ്ങുകയും ചെയ്തു.















