ബീഹാര്‍: ഗാല്‍വാന്‍ വാലിയില്‍ വീരമൃത്യുവരിച്ച സൈനികന്‍ ജയ് കിഷോര്‍ സിംഗിന് വിടനല്‍കി ബീഹാറിലെ വൈശാലി ഗ്രാമം. തങ്ങളുടെ ധീരയോദ്ധാവിനെ അവസാനമായി ഒരു നോക്ക് കാണാനും ആദരാഞ്ജലി അര്‍പ്പിക്കാനും വലിയ ജനക്കൂട്ടമാണ് വൈശാലിയില്‍ എത്തിചേര്‍ന്നത്.
വന്ദേമാതരം, ഭാരത് മാതാ കീ ജയ് എന്നീ മുദ്രാവാക്യങ്ങൾ വിളിച്ചാണ് സൈനികന്റെ ഭൗതിക ദേഹത്തിനു മുന്നില്‍ അന്തിമോപചാരമര്‍പ്പിച്ചത്. ഗാല്‍വാന്‍ താഴ്വരയില്‍ ചൈനയുമായുള്ള ഏറ്റുമുട്ടലില്‍ ജീവത്യാഗം ചെയ്ത 20 ഇന്ത്യന്‍ സൈനികരില്‍ ഒരാളാണ് ജയ് കിഷോര്‍ സിംഗ്.
ഇന്ത്യന്‍ സൈനികരുടെ ജീവത്യാഗം വെറുതെയാവില്ല എന്നാണ് പ്രധാനമന്ത്രി ഉള്‍പ്പെടെ വ്യക്തമാക്കിയത്. പോര്‍വിമാനങ്ങള്‍ അതിര്‍ത്തിയില്‍ വിന്യസിച്ച് ഏതു സാഹചര്യവും നേരിടാന്‍ ഇന്ത്യ തയ്യാറായി കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍ .സ്ഥിതിഗതികള്‍ വിലയിരുത്താനായി വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്. ബദൗരിയ ലഡാക്കിലെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.