കാബൂള്‍: അഫ്ഗാന്‍ ഭരണകൂടം മുന്നോട്ട് വച്ച എല്ലാ സമാധാന കരാറുകളും ലംഘിച്ച് താലിബാന്‍ ഭീകരന്മാര്‍. ഒരാഴ്‌ച്ചക്കിടെ 291 അഫ്ഗാന്‍ സൈനികരെ താലിബാന്‍ ഭീകരന്മാര്‍ വധിച്ചതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 32 പ്രവിശ്യകളിലായി നടന്ന 422 ഏറ്റുമുട്ടലുകളിലാണ് ഇത്രയധികം സൈനികര്‍ക്ക് ജീവഹാനി സംഭവിച്ചതെന്ന് സുരക്ഷാ കൗണ്‍സില്‍ മേധാവി ജാവിദ് ഫൈസല്‍ അറിയിച്ചു. കഴിഞ്ഞ 19 വര്‍ഷങ്ങള്‍ക്കിടെ താലിബാന്‍ ഔദ്യോഗിക സേനക്കെതിരെ നടത്തിയ ഏറ്റവും വലിയ ആക്രമണ പരമ്പരയാണിതെന്നും ജാവിദ് പറഞ്ഞു.
വിവിധ പ്രവിശ്യകളിലായി നടത്തിയ ആക്രണങ്ങളില്‍ 550 സൈനികര്‍ക്ക് പരിക്കേറ്റതായും അഫ്ഗാന്‍ സേന അറിയിച്ചു. അഫ്ഗാന്‍ സോളിസിറ്റര്‍ ജനറലിന്റെ കാര്യാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വാഹന വ്യൂഹത്തിന് നേരെ കാബൂളില്‍ കുറച്ചുദിവസം മുന്‍പ്
താലിബാന്‍ ഭീകരന്മാര്‍ വെടിവെച്ചതോടെയാണ് ആദ്യ സംഘര്‍ഷം ആരംഭിച്ചത്.
താലിബാന്റെ വാക്കുകള്‍ വെറും അര്‍ത്ഥശൂന്യമാണെന്നും അഫ്ഗാനില്‍ ഒരിക്കലും സമാധാനം പുലര്‍ന്നുകാണാന്‍ അവര്‍ ആഗ്രഹിക്കുന്നില്ലെന്നും അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഖാനി വ്യക്തമാക്കി. ഇതിനിടെ സൈനികര്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട കണക്കുകള്‍ തെറ്റാണെന്ന് അവകാശവാദവുമായി താലിബാനും രംഗത്തെത്തി. ഇനിയും മോചിപ്പിക്കാനുള്ള 2000 തടവുകാരേക്കൂടി മോചിപ്പിക്കാതെ സമാധാന കാര്യങ്ങള്‍ മുന്നോട്ട് പോകില്ലെന്ന കടുംപിടുത്തത്തിലാണ് താലിബാന്‍ ഭീകരന്മാര്‍.
അമേരിക്ക ശക്തമായ സേനാ പിന്മാറ്റം കഴിഞ്ഞയാഴ്ചാണ് ആരംഭിച്ചത്. 8500 സൈനിക രെയാണ് അമേരിക്ക ഒറ്റയടിക്ക് പിന്‍വലിച്ചത്. കരാര്‍ പ്രകാരം 3000 താലിബാന്‍ തടവുകാരേയും അഫ്ഗാനില്‍ മോചിപ്പിച്ച് ഒരാഴ്ച തികയുംമുന്നേയാണ് താലിബാന്‍ ഇസ്ലാമിക ഭീകരന്മാരുടെ കാടത്തം നടന്നിരിക്കുന്നത്. സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ് താലിബാന്റെ ആക്രമണ പരമ്പരയെന്ന് കരാറുകളുടെ മേല്‍നോട്ടം വഹിക്കുന്ന അമേരിക്കന്‍ പ്രത്യേക ദൂതന്‍ സാല്‍മായി ഖാലില്‍സാദ് വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരി 29നാണ് അമേരിക്കയുടെ സാന്നിദ്ധ്യത്തില്‍ താലിബാനും അഫ്്ഗാന്‍ ഭരണകൂടവും സമാധാന ഉടമ്പടി ഒപ്പുവച്ചത്. ഇതിന് ശേഷം അക്രമം നടക്കാതിരുന്നത് ഈദ് ദിനങ്ങളില്‍ മാത്രമാണ്. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കിടയിലും ഭരണകൂടം തടവുകാരെ വിട്ടയക്കുന്നത് തുടരുകയാണ്.