കൊച്ചി : മലബാറിൽ ഏറനാട് വള്ളുവനാട് താലൂക്കുകളിൽ നടന്ന ഹിന്ദു കൂട്ടക്കൊലയെ മഹത്വ വത്കരിക്കാൻ ലക്ഷ്യമിട്ട് സിനിമ ഇറങ്ങുന്നു. ആഷിഖ് അബുവിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് സുകുമാരൻ നായകനായാണ് സിനിമയിറങ്ങുന്നത്. ഹിന്ദുകൂട്ടക്കൊലയ്‌ക്ക് നേതൃത്വം നൽകിയ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതമാണ് സിനിമയാക്കുന്നത്. മലയാളി ഐ.എസ് ഭീകരർ അംഗമായിരുന്ന റൈറ്റ് തിങ്കേഴ്സ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ സജീവമായിരുന്ന റമീസ് മൊഹമ്മദ് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളാണ്.
തുർക്കിയിലെ ഖലീഫയെ ബ്രിട്ടീഷുകാർ സ്ഥാനഭ്രഷ്ടനാക്കിയതിനെതിരെ ആരംഭിച്ച ഖിലാഫത്തിന്റെ ഭാഗമായിട്ടായിരുന്നു മലബാറിൽ മാപ്പിള ലഹള നടന്നത്. മുസ്ലിങ്ങളെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗാന്ധിജി ഖിലാഫത്തിനെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കിയത്. എന്നാൽ നിർബന്ധിത മതപരിവർത്തനവും ഹിന്ദുകൂട്ടക്കൊലയും നടത്തിയ ഒരു ലഹളയായി ഇത് മാറുകയായിരുന്നു. അന്നത്തെ കോൺഗ്രസ് പ്രസിഡന്റായിരുന്ന കെ.മാധവൻ നായർ ഈ ലഹളയെക്കുറിച്ച് വിശദമായ പ്രതിപാദിച്ചിട്ടുണ്ട്.
മലബാറിൽ 1921 നു മുൻപു തന്നെ അൻപതിലധികം ലഹളകൾ നടന്നിരുന്നു. ഇതെല്ലാം തീവ്രമത സ്വഭാവമുള്ളതായിരുന്നു. ഇതിന്റെ ഏറ്റവും തീഷ്ണവും ക്രൂരവുമായ ലഹളയാണ് 1921 ൽ നടന്നത്. ബ്രിട്ടീഷുകാർക്കെതിരെ എന്ന പേരിൽ ആരംഭിച്ച ഖിലാഫത്ത് പിന്നീട് അഖിലാപത്ത് ആയി മാറുകയും ഹിന്ദുകൂട്ടക്കൊലയിലേക്ക് എത്തിച്ചുവെന്നുമാണ് ചരിത്രം പറയുന്നത്. ഗാന്ധിജിയും അംബേദ്കറും കെ.കേളപ്പനും അടക്കമുള്ളവർ ഇതിനെ അപലപിച്ചിട്ടുണ്ട്.
വാരിയംകുന്നന്റെ പേരിൽ സിനിമ ഇറക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത്. ചരിത്രമറിയാതെ പൃഥ്വിരാജ് സുകുമാരൻ മതഭ്രാന്തന്റെ കഥ സിനിമയാക്കാൻ കൂട്ടു നിൽക്കരുതെന്നാണ് ആവശ്യമുയരുന്നത്.