വലിയ ഗോപുരങ്ങളോ ചുറ്റമ്പലമോ ഇല്ല , പ്രശസ്തിയോ ആളുകളുടെ തിരക്കോ ഇല്ല എന്നാലും ദേശക്കാര്‍ക്ക് പാറമ്മല്‍ അയ്യപ്പക്ഷേത്രം ഐതിഹ്യത്താൽ സമ്പന്നമാണ്.
കോഴിക്കോട് കിനാലൂരിലാണ് പാറമ്മല്‍ അയ്യപ്പക്ഷേത്രം സ്ഥിതിചെയ്യുന്നത് ഭംഗിയുള്ള പാറക്കെട്ടുകള്‍ക്ക് നടുവില്‍ പ്രകൃതിഭംഗി ഏറെയുള്ള ഒരു ചെറിയ ക്ഷേത്രം. വര്‍ഷങ്ങള്‍ പഴക്കമുള്ള ക്ഷേത്രത്തിന് ഒരു പ്രത്യേകതയുണ്ട്. പാറക്കെട്ടിനു മുകളില്‍ ക്ഷേത്രത്തോട് ചേര്‍ന്ന് കാല്‍ പാദത്തിന്റെ ആകൃതിയില്‍ ഒരു നീരുറവ. അയ്യന്റെ കാല്‍പാദമാണിതെന്നാണ് വിശ്വാസം.
വര്‍ഷങ്ങള്‍ പഴക്കമുള്ള ക്ഷേത്രം പാറക്കെട്ടിനു മുകളിലായതുകൊണ്ടുതന്നെ പൂജാകര്‍മ്മങ്ങള്‍ക്കുള്ള വെള്ളത്തിന് വളരെയധികം ബുദ്ധിമുട്ടിയിരുന്നു ദിവസവും താഴെ പോയാണ് ആവശ്യമായ വെള്ളം എടുത്തിരുന്നത്. പൂജാരി വെളളവുമായി ക്ഷത്രത്തില്‍ എത്തിയ ഉടന്‍ ഒരു കാക്ക വന്ന് വെള്ളം അശുദ്ധമാക്കും. ഇതൊരു നിത്യ സംഭവമായി മാറിയതോടെ പൂജാരി ആകെ വിഷമിച്ചു. സങ്കടം സഹിക്കാനാവാതെ വന്നപ്പോള്‍ താന്‍ പ്രായമായ ആളാണെന്നും അതുകൊണ്ട് വെളളത്തിനുളള സൗകര്യം ഉണ്ടാകാതെ ഇവിടെ പൂജക്കു വരില്ലെന്നും ഭഗവാനോട് പറഞ്ഞു. എങ്കിലും പിറ്റേ ദിവസവും പുലര്‍ച്ചെ പൂജാരി ക്ഷേത്രത്തിലെത്തി. അവിടെ കണ്ട കാഴ്ച അദ്ദേഹത്തെ ഞെട്ടിച്ചു. ഒരു കാല്‍ പാദത്തിന്റെ ആഴത്തില്‍ വെള്ളം. വെള്ളമില്ലാതെ ബുദ്ധിമുട്ടിയ പൂജാരിക്ക് ക്ഷേത്രത്തിലെ ആവശ്യത്തിനുളള വെളളം ഭഗവാന്‍ നല്‍കിയതാണെന്നും അയ്യന്റെ കാല്‍പാദമാണ് നീരുറവയെന്നുമാണ് ഐതിഹ്യം.
കൊടുംവേനലില്‍ പ്രദേശത്തെ എല്ലാം ജലസ്രോതസ്സുകളും വറ്റിവരണ്ടാലും പാറയ്‌ക്കു മുകളിലെ നീരുറവയില്‍ ക്ഷേത്ര ആവശ്യത്തിനുള്ള വെള്ളം ബാക്കിയാണ. അതുതന്നെയാണ് അയ്യപ്പന്റെ നിറസാന്നിധ്യം ക്ഷേത്രത്തിലുണ്ടെന്ന് പ്രദേശവാസികള്‍ വിശ്വസിക്കുന്നതും. തെയ്യാട്ടമാണ് ഇവിടുത്തെ പ്രധാന ഉത്സവം. കൂടാതെ മണ്ഡല മാസത്തിലെ 41 ദിവസം പ്രത്യേക പൂജകളും നടത്തുന്നു.