കാബൂള്‍: താലിബാനുമായുള്ള സമാധാനകരാറിലെ ധാരണകള്‍ പാലിച്ച് അമേരിക്ക. കാബൂളില്‍ അഫ്ഗാന്‍ ഭരണകൂടത്തിന് നേരെ താലിബാന്‍ ആക്രമണം തുടരുന്നതിനിടെയാണ് അമേരിക്ക സൈനികരെ പിന്‍വലിക്കുന്നത്. ഇന്നുമുതല്‍ രണ്ടാം ഘട്ട സൈനിക പിന്മാറ്റമാണ് അമേരിക്ക നടത്തുന്നത്. കഴിഞ്ഞ ഫെബ്രുവരി 29ന് താലിബാനും അഫ്ഗാന്‍ ഭരണകൂടവു മായുള്ള സംയുക്തധാരണ പ്രകാരമാണ് അമേരിക്കയുടെ നടപടി. ഖത്തറില്‍ വച്ചുനടന്ന സമാധാനകരാറില്‍ ഇന്ത്യയടക്കമുള്ള അതിര്‍ത്തി രാജ്യങ്ങളെ സാക്ഷിയാക്കിയാണ് അഫ്ഗാനും താലിബാനും അമേരിക്കയുടെ മധ്യസ്ഥതയില്‍ സമാധാന കരാര്‍ ഒപ്പിട്ടത്.
കരാറിലെ സുപ്രധാന നിര്‍ദ്ദേശമായ അമേരിക്കന്‍ സേനകളുടെ പിന്മാറ്റത്തില്‍ രണ്ടാം ഘട്ടമാണ് നിലവില്‍ നടക്കുന്നത്. ആദ്യഘട്ടത്തില്‍ 8500 സൈനികരെ അമേരിക്ക പിന്‍വലിച്ചിരുന്നു. നാറ്റോ സേനാംഗങ്ങള്‍കൂടി ഉള്‍പ്പെടുന്നതാണ് അമേരിക്കുടെ സൈനിക വ്യൂഹം. എന്നാല്‍ സമാധാന കരാര്‍ ഒപ്പിട്ട ശേഷം 422 ആക്രമങ്ങളാണ് താലിബാന്‍ നടത്തിയത്. ഇതിനൊക്കെ പാകിസ്താന്‍ പിന്തുണയുള്ള ലഷ്‌ക്കറും ജയ്ഷയും താലിബാനൊപ്പം ചേര്‍ന്നിരിക്കുകയാണ്. ഇത്രയും ആക്രമണത്തിനിടയിലും അമേരിക്കന്‍ സേന ഇടപെട്ടില്ലെന്നതും ശ്രദ്ധേയമാണ്.
സമാധാനചര്‍ച്ചയില്‍ മറ്റ് ഭീകരസംഘടനകള്‍ക്ക് രാജ്യത്ത് സംരക്ഷണം നല്‍കരുതെന്ന നയം താലിബാന്‍ തെറ്റിച്ചിരിക്കുകയാണെന്ന് കഴിഞ്ഞ മാസം അഫ്ഗാന്‍ പ്രസിഡന്റ് ആരോപിച്ചിരുന്നു. ധാരണ പ്രകാരം 5000 താലിബാന്‍ തടവുകാരെ വിട്ടയക്കാന്‍ നിശചയച്ചതില്‍ 3000 തടവുകാരെ മോചിപ്പിച്ചിട്ടും താലിബാന്‍ അക്രമം നിര്‍ത്തിയിട്ടില്ലെന്നതും അഫ്ഗാന്‍ ഭരണകൂടത്തിന് വന്‍തലവേദനയായിരിക്കുകയാണ്.