1967 മെയ് അവസാനവാരം. ഈജിപ്തിന്റെ കരുത്തൻ ഗമാൽ അബ്ദുൽ നാസറിന്റെ നേതൃത്വത്തിൽ ഈജിപ്ഷ്യൻ, സിറിയൻ, ജോർദ്ദാനിയൻ സംയുക്ത സേനകൾ , രൂപീകരിക്കപ്പെട്ട് രണ്ട് പതിറ്റാണ്ട് പോലും തികയാത്ത ഇസ്രയേൽ എന്ന കൊച്ചു രാജ്യത്തെ നാലു ഭാഗത്തു നിന്നും വളഞ്ഞ് നിലകൊണ്ടു. 48-ലെയും, 56-ലെയും കനത്ത പരാജയങ്ങൾ അറേബ്യൻ സേനകളുടെ മനസ്സിൽ നീറിക്കൊണ്ടിരുന്നു. ജൂത രാജ്യത്തെ പലസ്തീനിൽ നിന്ന് പിഴുതെറിയാൻ ദൃഢനിശ്ചയം എടുത്തു തന്നെയായിരുന്നു അറബ് സേനാവിന്യാസം.
ഇസ്രായേൽ എല്ലാം നോക്കിക്കാണുകയായിരുന്നു. ശത്രുവലയത്തിനുള്ളിൽ പിറന്നുവീണ അവർക്ക് ഒരു യുദ്ധപരാജയം എന്നത് 2000 വർഷം പുറകോട്ട് പോകലാണെന്ന ഉത്തമബോദ്ധ്യം ഉണ്ടായിരുന്നു. രണ്ട് പതിറ്റാണ്ടിനുള്ളിൽ രണ്ടുതവണ അറബ് സൈന്യങ്ങളെ മുട്ടുകുത്തിച്ച ആത്മവിശ്വാസം ഉണ്ടായിരുന്നെങ്കിലും അതൊരിക്കലും അവരുടെ തലയിൽ കയറിയിരുന്നില്ല. ശത്രുവിന്റെ ഓരോ നീക്കവും സസൂക്ഷ്മം നിരീക്ഷിച്ച് യുദ്ധപദ്ധതികൾ ആവിഷ്കരിച്ചു.
ജൂൺ നാലോടെ അറബ് സേനാവിന്യാസം പൂർത്തിയായി. ആക്രമിക്കാനുള്ള ഉത്തരവും കാത്ത് അവർ ഇസ്രായേലിന്റെ അതിർത്തിയിൽ ചുരമാന്തി നിന്നു. എന്നാൽ ഇസ്രായേലിന്റെ പദ്ധതികൾ വേറെയായിരുന്നു. ശത്രു ചിന്തിച്ചു നിർത്തുന്നിടത്ത് നിന്ന് ചിന്തിച്ചു തുടങ്ങുന്ന ജൂതന്റെ തന്ത്രം! അറബികൾ ആക്രമണം തുടങ്ങുന്നതിനു മുന്നേ അവരെ കേറി അടിക്കാൻ തീരുമാനം…
ജൂൺ 5-ന് രാവിലെ ഏഴേമുക്കാലോടു കൂടി ഇസ്രായേലി വ്യോമസേന ‘ഓപ്പറേഷൻ ഫോക്കസ്’ ആരംഭിച്ചു. അറബികളുടെ എയർഫീൽഡുകളായിരുന്നു ലക്ഷ്യം. ആ ദിവസം അവസാനിക്കുമ്പോഴേക്കും മൂന്ന് അറബ് രാജ്യങ്ങളുടെയും ചിറകരിഞ്ഞിട്ടിരുന്നു ഇസ്രായേലി മിറാഷുകൾ! ഒരു ശത്രുവിമാനത്തെ പോലും റൺവേയിൽ നിന്ന് പറന്നുയരാൻ അനുവദിക്കാതെ അടിച്ചിട്ടു… എയർഫീൽഡുകൾ ചാരമായി.
പിറ്റേന്ന് ഇസ്രായേൽ കരയുദ്ധം ആരംഭിച്ചു. ആകാശത്തുനിന്നുള്ള അഗ്നിവർഷത്തിന്റെ അകമ്പടിയോടെ ഇസ്രായേലി ടാങ്കുകൾ ശത്രുസൈന്യത്തെ അനായാസം പിളർന്ന് മുന്നേറി. പകച്ചു പോയ അറബികൾ ചിതറിയോടി. മൂന്ന് വശത്തും യുദ്ധമുന്നണികൾ തുറന്ന ജൂതപ്പട യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ അറേബ്യൻ യൂണിറ്റുകളെ പിച്ചിച്ചീന്തി. വ്യോമസേനയുടെ സപ്പോർട്ട് ഇല്ലാത്ത അറബികൾക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലായിരുന്നു. ജൂൺ-10ന് വെടിനിർത്തുമ്പോൾ ഈജിപ്തിന്റെ സീനായി മുനമ്പും, ജോർദ്ദാന്റെ വെസ്റ്റ്ബാങ്കും, സിറിയയുടെ ഗോലാൻ കുന്നുകളും ദാവീദിന്റെ നക്ഷത്രം പതിച്ച കൊടിയ്‌ക്ക് കീഴിലായി! സംയുക്ത അറബ് സേനയ്‌ക്ക് 20000 പോരാളികളെ നഷ്ടമായി. വിമാനങ്ങൾ പൂർണ്ണമായും, ടാങ്കുകളുടെ പകുതിയിലധികവും!
ഇസ്രായേൽ എന്ന കൊച്ചു രാജ്യത്തെ ലോകം പകച്ചു നോക്കി. കഷ്ടി 20 കൊല്ലം മാത്രം പ്രായമുള്ള ആ രാജ്യം ലോകയുദ്ധചരിത്രത്തിൽ ഇടംപിടിക്കുകയായിരുന്നു ആ പോരാട്ടത്തോടെ! ഭൂമിയിലെ എണ്ണം പറഞ്ഞ സൈനിക ശക്തികളിലൊന്നായി വിരാജിക്കുകയാണ് ഇന്നും ഇസ്രയേൽ