കാഠ്മണ്ഡു: നേപ്പാളിലെ ആഭ്യന്തര രാഷ്‌ട്രീയ വിഷയങ്ങളിലെ ചൈനയുടെ ഇടെപടലിനെതിരെ നേപ്പാളില്‍ പ്രതിഷേധം ശക്തമാകുന്നു. നിരവധി യുവജനസംഘടനകളാണ് രംഗത്ത് എത്തിയിരിക്കുന്നത്. ചൈനയുടെ സ്ഥാനപതി നേപ്പാള്‍ രാഷ്‌ട്രീയ വിഷയത്തില്‍ ഇടപടുന്നതിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. ചൈനയുടെ അംബാസിഡര്‍ യാന്‍ക്വി നേരിട്ടെത്തിയതിനെതിരെ ചൈനയുടെ എംബസിക്കുമുന്നില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ അണിനിരന്നത്.
നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ ഒലിയുടെ അധികാര വിഷയത്തിലാണ് ചൈന നേരിട്ട് ഇടപെട്ടത്. ഇന്ത്യയുമായി അതിര്‍ത്തി വിഷയത്തില്‍ ഒലിയുടെ ഭൂപടം മാറ്റിവരയ്‌ക്കല്‍ തീരുമാനമാണ് വിവാദമായത്. നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെതന്നെ വിഷയം രണ്ടുതട്ടിലാക്കിയിരുന്നു. മുന്‍ പ്രധാനമന്ത്രി പ്രചണ്ഡ, ശര്‍മ ഒലിയുടെ രാജി ആവശ്യപ്പെട്ടതോടെയാണ് തിങ്കളാഴ്ച നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അടിയന്തര യോഗം ചേര്‍ന്നത്. എന്നാല്‍ യോഗത്തില്‍ ഇന്ത്യയെ പിണക്കരുതെന്ന നിലപാട് ഒരു വിഭാഗം എടുത്തതോടെ ചര്‍ച്ച അലസി. ഇതിനിടെ ചൈന അനധികൃതമായി നാലു ഗ്രാമങ്ങള്‍ കൈക്കലാക്കിയതിനോട് ശര്‍മ പ്രതികരിക്കാത്തതും പ്രതിപക്ഷം വ്യാപക പ്രചാരണായുധമാക്കിയിരിക്കുകയാണ്.
നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എല്ലാ ചര്‍ച്ചകളും ചൈന അറിഞ്ഞുകൊണ്ടാണ് നടത്തുന്നത്. തങ്ങളുടെ രാജ്യത്തെ വിഷയങ്ങളില്‍ ഇടപെടാന്‍ ചൈനീസ് പ്രതിനിധി നേരിട്ട് എത്തുന്നത് ഭീഷണിയാണെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. ഇതിനിടെ ഇന്ത്യ ചൈനയ്‌ക്ക് മേല്‍ ലഡാക്കടക്കമുള്ള പ്രദേശത്ത് ശക്തമായ ആധിപത്യം നേടിയതോടെ നേപ്പാള്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലാണ്. അതിര്‍ത്തിയിലെ എല്ലാ സൈനിക പോസ്റ്റുകളും പിന്‍വലിക്കാന്‍ നേപ്പാള്‍ നിര്‍ബന്ധിതമായിരിക്കുകയാണ്.