ഭോപ്പാൽ : കൊടും കുറ്റവാളിയും എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയുമായ ദുബെ ക്ഷേത്രത്തിലെത്തിയത് ജീവൻ രക്ഷിക്കാനെന്ന് സൂചന. മദ്ധ്യപ്രദേശിലെ മഹാകാൽ ക്ഷേത്രത്തിൽ നിന്നാണ് ദുബെയെ പിടികൂടിയത്. ക്ഷേത്രത്തിനുള്ളിൽ പൊലീസ് ഏറ്റുമുട്ടൽ നടത്തില്ലെന്ന വിശ്വാസമാണ് ഇവിടെ എത്താൻ കാരണമായതെന്നാണ് റിപ്പോർട്ടുകൾ.
ദുബെയുടെ മൂന്ന് കൂട്ടാളികളെ പൊലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയിരുന്നു. മറ്റെവിടെയെങ്കിലും വച്ച് പിടിയിലായാൽ കൊല്ലപ്പെടുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ദുബെ ക്ഷേത്രത്തിൽ കയറിയതെന്നാണ് കരുതുന്നത്. ക്ഷേത്രത്തിലെ സെക്യൂരിറ്റിയാണ് ദുബെയെ കണ്ട് പൊലീസിനെ അറിയിച്ചതെന്നാണ് വാർത്തകൾ. സംശയം തോന്നി പിടികൂടിയപ്പോൾ ഞാൻ കാൺപൂരുകാരനായ വികാസ് ദുബെയാണെന്ന് ഇയാൾ പറഞ്ഞെന്നും തുടർന്ന് സെക്യൂരിറ്റി ഇയാളെ പിടികൂടി പൊലീസിനെ അറിയിച്ചെന്നുമാണ് റിപ്പോർട്ട്.
വികാസ് ദുബെയുടെ അടുത്ത ബന്ധുക്കൾ ഉജ്ജയിനിലുണ്ട്. എല്ലാവർഷവും ഇയാൾ ഉജ്ജയിൻ മഹാകാൽ ക്ഷേത്രം സന്ദർശിക്കാറുണ്ടെന്ന് അമ്മ പറയുന്നു.